ജുമുഅ നമസ്‌കാരം ആണ്. മതനിയമങ്ങളില്‍ അംഗീകരിച്ചിട്ടുള്ള കാരണങ്ങള്‍ ഇല്ലാത്തവരും ഒരു നാട്ടില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയെത്തിയ ബുദ്ധിയുള്ള സ്വതന്ത്രരായ എല്ലാ ഓരോരുത്തരും ജുമുഅയില്‍ പങ്കെടുക്കണം. ഒരു പ്രദേശത്ത് ജുമുഅ നിര്‍വഹിക്കാന്‍ വേണ്ട വിശ്വാസികളുടെ എണ്ണം എത്രയാണെന്ന് കൃത്യമായി ഇസ്‌ലാമികാധ്യാപനങ്ങളില്‍ സൂചിപ്പിക്കുന്നില്ല. അതിനാല്‍ ഒരു ജമാഅത്തു നമസ്‌കാരത്തിനുള്ള എണ്ണം തന്നെ ഇതിനും മതിയാകും. ജുമുഅ സാധൂകരിക്കാന്‍ നാല്‌പതു പേര്‍ വേണമെന്ന ഒരഭിപ്രായമുണ്ട്. നബി(സ) ആദ്യമായി ജുമുഅ നിര്‍വഹിച്ചപ്പോള്‍ അതില്‍ നാല്‌പതോളം ആളുകള്‍ ഉണ്ടായിരുന്നുവെന്നതാകാം ഇങ്ങനെ അഭിപ്രായമുന്നയിക്കാന്‍ കാരണം. എന്നാല്‍ നബി(സ) ജുമുഅ ഖുത്വ്‌ബ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു കച്ചവടസംഘം വന്നിട്ടുണ്ടെന്ന വിവരം അറിഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്നവരില്‍ നിന്നും ഏതാനും ആളുകള്‍ അങ്ങോട്ട് പോയി എന്നും അവിടെ ശേഷിച്ചത് പന്ത്രണ്ടു പേര്‍ മാത്രമായിരുന്നുവെന്നും ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ടു ചെയ്‌ത ഹദീസില്‍ കാണാം.
പ്രസ്‌തുത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സൂറത്തുല്‍ ജുമുഅയുടെ അവസാന സൂക്തം അവതരിപ്പിക്കപ്പെട്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ജുമുഅ നമസ്‌കാരം പട്ടണം, ഗ്രാമം, പള്ളി, ബില്‍ഡിംഗുകള്‍, വിശാലമായ മൈതാനം എന്നിവിടങ്ങളില്‍ വെച്ചെല്ലാം നിര്‍വഹിക്കാം. ജുമുഅ നമസ്‌കാരത്തിനു മുമ്പായി രണ്ടു ഖുത്വ്‌ബയും നിര്‍വഹിക്കണം. ഖത്വീബ് പ്രസംഗ പീഠത്തില്‍ കയറിയ ശേഷം സദസ്യര്‍ക്ക് സലാം ചൊല്ലി ഇരുന്നാലാണ് ബാങ്കു വിളിക്കേണ്ടത്. ഇതാണ് നബിയുടെയും ഖുലഫാഉര്‍റാശിദുകളുടെയും മാതൃക. എന്നാല്‍ നേരത്തെ മറ്റൊരു ബാങ്കും കൂടി ചിലയിടങ്ങളില്‍ വിളിക്കാറുണ്ട്. അത് മതപരമായി ഹറാമാണെന്ന് പറയാവതല്ലെന്നാണ് പണ്ഡിത വീക്ഷണം. ജുമുഅ രണ്ട് റക്‌അത്തും മറ്റു ദിവസങ്ങളില്‍ ദ്വുഹര്‍ നാലു റക്‌അത്തും എന്ന നിലയില്‍ തന്നെ നിയമമാക്കപ്പെട്ടതാണത്. ഖുത്വ്‌ബയുടെ ലക്ഷ്യം ബോധവല്‌കരണമാണ്. അതിനാല്‍ ഈ ഉദ്‌ബോധന ലക്ഷ്യം സാക്ഷാത്‌കരിക്കപ്പെടണമെങ്കില്‍ സമാജികരുടെ ഭാഷയില്‍ തന്നെയാവണം അത്.
നബി(സ)യുടെ മുന്നിലുണ്ടായിരുന്ന അവിടുത്തെ സ്വഹാബിമാര്‍ അറബിഭാഷ കൈകാര്യം ചെയ്യുന്നവരായിരുന്നുവല്ലോ. ആയതിനാലാണ് ഖുത്വ്‌ബയുടെ ഉദ്ദിഷ്‌ട ലക്ഷ്യം ഉപദേശമാണെന്നും അതിലെ ഹംദ്, സ്വലാത്ത്, ഖുര്‍ആന്‍ പാരായണം. പ്രാര്‍ഥന മുതലായ അവിഭാജ്യ ഘടകങ്ങളല്ലാത്ത ഭാഗങ്ങള്‍ അറബി ഭാഷയല്ലാത്ത ഭാഷകളിലാകാമെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. ഖുത്വ്‌ബയുടെ ആശയം സാമാജികര്‍ ഉള്‍ക്കൊള്ളത്തക്കതാവുക എന്നതാണതിലെ `ഇത്തിബാഅ്'. (നബിയെ പിന്‍പറ്റല്‍) ഖുത്വ്‌ബ ഏതു ഭാഷയിലായാലും അര്‍ഥം, സാരം, ഗഹനത, ഗ്രാഹ്യത, അവധാനത, ആശയസ്‌ഫുടത എന്നതെല്ലാം ഉള്‍ക്കൊണ്ടതായിരിക്കണം. ഖുത്വ്‌ബ നീണ്ടുപോകാതെ ചുരുക്കാനും നമസ്‌കാരം വളരെ ചുരുങ്ങിയതാകാതിരിക്കാനും സൂക്ഷിക്കേണ്ടതാണ്. രണ്ടു ഖുത്വ്‌ബകള്‍ക്കിടയില്‍ ചെറിയ ഒരു ഇരുത്തം നബിചര്യയാണ്. ഖുതുബയുടെ മുമ്പോ മിന്‍ബറിന്റെ താഴെ നിന്നുള്ള മറ്റൊരു പ്രസംഗം മതപരമായി നിശ്ചയിക്കപ്പെട്ടതല്ല.
ജുമുഅ നമസ്‌കാരത്തിനു മുമ്പായി `തഹിയ്യത്ത്' നമസ്‌കാരമല്ലാത്ത മറ്റു സുന്നത്തുകളൊന്നുമില്ല. ശേഷം രണ്ടോ നാലോ നമസ്‌കരിക്കണം. നാലാണ് നമസ്‌കരിക്കുന്നതെങ്കില്‍ അതിലെ രണ്ട് റക്‌അത്ത് വീട്ടില്‍ വെച്ചായിരുന്നു പ്രവാചകന്‍(സ) നിര്‍വഹിച്ചിരുന്നത്. ജുമുഅക്കായി കുളിച്ചു വൃത്തിയായി നല്ല വസ്‌ത്രം ധരിച്ച് നേരത്തെ പോകല്‍ സുന്നത്താണ്. ഇതിന്നായി നിശ്ചയിച്ച് സമയത്ത് വ്യാപാരങ്ങളും ക്രയവിക്രയങ്ങളും പാടില്ലാത്തതുമാണ്. ജുമുഅ നമസ്‌കാരത്തിലെ ഒരു റക്‌അത്ത് ഇമാമിന്റെ കൂടെ ഒരാള്‍ക്ക് കിട്ടിയാല്‍ അയാള്‍ ബാക്കി ഒരു റക്‌അത്തും കൂടി നിര്‍വഹിച്ചാല്‍ മതിയാകും. അപ്പോള്‍ അയാള്‍ക്ക് ജുമുഅ കിട്ടി. എന്നാല്‍ ഒരു റക്‌അത്തിലെ കുറഞ്ഞ ഭാഗമാണ് കിട്ടിയതെങ്കില്‍ അയാള്‍ നാലു റക്‌അത്ത് ദ്വുഹര്‍ എന്ന നിലക്ക് വീട്ടണം. ജുമുഅ നമസ്‌കാരത്തിലെ ഒന്നാമത്തെ റക്‌അത്തില്‍ ഫാതിഹക്കു ശേഷം സൂറത്തുല്‍ ജുമുഅയോ സൂറത്തുല്‍ അഅ്‌ലായോ രണ്ടാമത്തെ റക്‌അത്തില്‍ ഫാതിഹക്കു ശേഷം സൂറത്തുല്‍ മുനാഫിഖൂനോ സൂറത്തുല്‍ ഗാരിയയോ ആണ് അധികമായും നബി(സ) ഓതിയിരുന്നത്.
ഇതല്ലാത്ത സൂറത്തോ ആയത്തുകളോ പാരായണം ചെയ്യുന്നത് കുറ്റകരമൊന്നുമല്ല. വെള്ളിയാഴ്‌ച ദിവസം പെരുന്നാളും കൂടി ഒരുമിച്ചു വന്നാല്‍ അന്ന് പെരുന്നാള്‍ നമസ്‌കരിച്ചവരുടെ മേല്‍ ജുമുഅ നിര്‍ബന്ധമില്ലെന്നും മറിച്ച് അവര്‍ ദ്വുഹര്‍ നമസ്‌കരിച്ചാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ പെരുന്നാള്‍ നമസ്‌കരിച്ചവരില്‍ നിന്നും ജുമുഅ നിര്‍വഹിക്കണമെന്ന് ഉദ്ദേശിക്കുന്നവര്‍ക്കും പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തിട്ടില്ലാത്തവര്‍ക്കും വേണ്ടി അവിടുത്തെ ഇമാം ജുമുഅ നിര്‍വഹിക്കേണ്ടതുമാണ്. ജുമുഅ കിട്ടാത്തവരും പെരുന്നാള്‍ നമസ്‌കരിച്ചതിനാല്‍ ജുമുഅയില്‍ പങ്കെടുക്കാത്തവരും ദ്വുഹര്‍ നമസ്‌കരിച്ചിരിക്കണം.
ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ് ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ് തത്വത്തില്‍ ഊന്നിനിന്ന് ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട് കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ് ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്
2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച
2010, ഒക്‌ടോബർ 3, ഞായറാഴ്‌ച
രണ്ടു സഹോദരിമാരെ ഒന്നിച്ചു വിവാഹം ചെയ്യല്‍
ചോദ്യം:
ബഹുഭാര്യാത്വം (പരിമിതികളില്‍ തന്നെയും) അനുവദിക്കുന്ന, ദൈവത്തിങ്കല്‍ സ്വീകാര്യമായ ജീവിതചര്യ വിഭാവനംചെയ്യുന്ന, ഇസ്‌ലാംമതത്തില്‍ സഹോദരിമാരെ ഒരേ സമയം ഭാര്യമാരായി സ്വീകരിക്കുന്നത് നിഷിദ്ധമാക്കുന്ന പ്രകൃതിചര്യ അഥവാ ധര്‍മ-സദാചാരനിഷ്‌ഠ എന്താണ്? അല്ലെങ്കില്‍ പുരുഷന് തന്റെ ഭാര്യാസഹോദരിയിലുള്ള അമാനത്ത് എന്താണ്?
ഉത്തരം:
ബഹുഭാര്യാത്വം അനുവദിച്ചത് എന്തുകൊണ്ട്, നാലിലേറെ പാടില്ലെന്ന് പറഞ്ഞത് എന്തുകൊണ്ട് എന്നൊന്നും അല്ലാഹുവോ നബി(സ)യോ വിശദീകരിച്ചിട്ടില്ല. മറ്റു കല്‌പനകളുടെയും വിലക്കുകളുടെയും കൂട്ടത്തിലും കാരണം വ്യക്തമാക്കിയതും അല്ലാത്തതുമുണ്ട്. നിങ്ങള്‍ രണ്ടു സഹോദരിമാരെ ഒന്നിച്ച് ഭാര്യമാരാക്കുന്നത് അല്ലാഹു നിരോധിച്ചിരിക്കുന്നു എന്ന് വിശുദ്ധ ഖുര്‍ആനിലെ 4:23 സൂക്തത്തില്‍ സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു ഒരു കാര്യം നിഷിദ്ധമാക്കിയാല്‍ അതിന്റെ ന്യായം ബോധ്യമായില്ലെങ്കില്‍ പോലും അത് വര്‍ജിക്കുകയാണ് യഥാര്‍ഥ വിശ്വാസികള്‍ ചെയ്യേണ്ടത്.
വിശുദ്ധ ഖുര്‍ആനില്‍ വിവാഹം വിലക്കിയിട്ടുള്ളത് രക്തബന്ധത്താലോ മുലകുടി ബന്ധത്താലോ ഏറ്റവും അടുത്തവരുമായിട്ടാണ്. സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം ലൈംഗിക പങ്കാളിത്തത്തിനതീതമായ പവിത്രബന്ധമാണ്. രണ്ടു സഹോദരിമാര്‍ ഒരു പുരുഷനെ ലൈംഗിക പങ്കാളിയായി സ്വീകരിക്കുന്നതും സാഹോദര്യത്തിന്റെ ഉത്തമതാല്‌പര്യങ്ങള്‍ക്ക് ഹാനികരമാകാന്‍ സാധ്യതയുണ്ട്. ഭാര്യാ സഹോദരിയോടുള്ള അമാനത്ത് അവളോട് മാന്യമായി പെരുമാറുകയും ഒരു ബന്ധു എന്ന നിലയില്‍ ഗുണകാംക്ഷ പുലര്‍ത്തുകയും അവള്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമായാല്‍ അത് നല്‌കുകയുമാകുന്നു. ബന്ധുക്കള്‍ക്ക് നന്മചെയ്യണമെന്ന ഖുര്‍ആനിക കല്‌പനയുടെ പരിധിയില്‍ ഭാര്യയുടെ ഉറ്റ ബന്ധുക്കളും ഉള്‍പ്പെടും.
ഉത്തരം:
ബഹുഭാര്യാത്വം അനുവദിച്ചത് എന്തുകൊണ്ട്, നാലിലേറെ പാടില്ലെന്ന് പറഞ്ഞത് എന്തുകൊണ്ട് എന്നൊന്നും അല്ലാഹുവോ നബി(സ)യോ വിശദീകരിച്ചിട്ടില്ല. മറ്റു കല്‌പനകളുടെയും വിലക്കുകളുടെയും കൂട്ടത്തിലും കാരണം വ്യക്തമാക്കിയതും അല്ലാത്തതുമുണ്ട്. നിങ്ങള്‍ രണ്ടു സഹോദരിമാരെ ഒന്നിച്ച് ഭാര്യമാരാക്കുന്നത് അല്ലാഹു നിരോധിച്ചിരിക്കുന്നു എന്ന് വിശുദ്ധ ഖുര്‍ആനിലെ 4:23 സൂക്തത്തില്‍ സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു ഒരു കാര്യം നിഷിദ്ധമാക്കിയാല്‍ അതിന്റെ ന്യായം ബോധ്യമായില്ലെങ്കില്‍ പോലും അത് വര്‍ജിക്കുകയാണ് യഥാര്‍ഥ വിശ്വാസികള്‍ ചെയ്യേണ്ടത്.
വിശുദ്ധ ഖുര്‍ആനില്‍ വിവാഹം വിലക്കിയിട്ടുള്ളത് രക്തബന്ധത്താലോ മുലകുടി ബന്ധത്താലോ ഏറ്റവും അടുത്തവരുമായിട്ടാണ്. സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം ലൈംഗിക പങ്കാളിത്തത്തിനതീതമായ പവിത്രബന്ധമാണ്. രണ്ടു സഹോദരിമാര്‍ ഒരു പുരുഷനെ ലൈംഗിക പങ്കാളിയായി സ്വീകരിക്കുന്നതും സാഹോദര്യത്തിന്റെ ഉത്തമതാല്‌പര്യങ്ങള്‍ക്ക് ഹാനികരമാകാന്‍ സാധ്യതയുണ്ട്. ഭാര്യാ സഹോദരിയോടുള്ള അമാനത്ത് അവളോട് മാന്യമായി പെരുമാറുകയും ഒരു ബന്ധു എന്ന നിലയില്‍ ഗുണകാംക്ഷ പുലര്‍ത്തുകയും അവള്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമായാല്‍ അത് നല്‌കുകയുമാകുന്നു. ബന്ധുക്കള്‍ക്ക് നന്മചെയ്യണമെന്ന ഖുര്‍ആനിക കല്‌പനയുടെ പരിധിയില്‍ ഭാര്യയുടെ ഉറ്റ ബന്ധുക്കളും ഉള്‍പ്പെടും.
2010, ഒക്‌ടോബർ 2, ശനിയാഴ്‌ച
ആരാധ്യനേകന്‍ അനശ്വരശാന്തി
ജീവിത സൌകര്യങ്ങള്‍ കൂടിക്കൂടി വരികയാണ്. പ്രകാശവേഗതയിലുള്ള വാഹനങ്ങളും സുമോഹനങ്ങളായ പാര്‍പ്പിടങ്ങളും അതി ദ്രുതമായ വിവര വിനിമയ ഉപാധികളും അങ്ങനെയങ്ങനെ...
ശാസ്ത്രം പുതിയ കണ്ടെത്തലുകള്‍ ആരംഭിച്ച കഴിഞ്ഞ നൂറ്റാണ്ടിന്‍റെ പുലര്‍ച്ചയില്‍ ആരോ ചോദിച്ചു : "ഇനിയെന്തിനൊരു ദൈവം?". അതിരില്ലാത്ത സുഖാനുഭവങ്ങളും പ്രപഞ്ചരഹസ്യങ്ങളിലേക്ക് ആഴ്ന്നു പറക്കാനുള്ള സാങ്കേതിക വിദ്യകളും മനുഷ്യന് സ്വന്തമാണെങ്കില്‍, വേറൊരു ദൈവം ആവശ്യമില്ലെന്ന് അവര്‍ അഹങ്കരിച്ചു.
ശാസ്ത്രീയ പുരോഗതി ഉത്തുംഗത പ്രാപിക്കുമ്പോഴും സുഖാനുഭവങ്ങള്‍ പുളച്ചു മറിയുമ്പോഴും ഇന്നത്തെ മാനവലോകം അതിനുമപ്പുറം വിശിഷ്ടമായ എന്തോ ഒന്നിന് കൊതിക്കുന്നു. ടെസ്റ്റ് ട്യൂബില്‍ വിരിയിച്ചെടുക്കാനാകാത്ത ഒന്ന്; ആധുനിക മനുഷ്യനെ നിരാശപ്പെടുത്തുന്ന ഒന്ന്; മാര്‍ക്കറ്റില്‍ നിന്ന് വിലകൊടുത്തു വാങ്ങാനാകാത്ത ഒന്ന്; അതത്രേ ജീവിത സന്തോഷവും ശാന്തിയും.
ശാന്തി കൈവിട്ട മനുഷ്യന്റെ നിസ്സഹായത മുതലെടുക്കുവാന്‍ ചൂഷകര്‍ നാല് ദിക്കുകളിലും തിരക്ക് കൂട്ടുന്നു. സ്വാസ്ഥ്യവും ശാന്തിയും സമാധാനവും വെച്ച് നീട്ടി ആള്‍ ദൈവങ്ങള്‍. ഇരട്ട ശ്രീകള്‍, അമ്മമാര്‍, ബാബമാര്‍, ബീവിമാര്‍. മഖ്ബറകളും മഠങ്ങളും ആശ്രമങ്ങളും സ്വലാത്ത് നഗറുകളും. വ്യാജ ആത്മീയകേന്ദ്രങ്ങളില്‍ പണപ്പെട്ടി നിറയുന്നു. സമാധാനം മുന്തിയ വിലക്ക് വില്‍പ്പനക്ക് വെച്ചിരിക്കുന്നു.
യുക്തിബോധവും ശാസ്ത്രജ്ഞാനവുമുള്ള ആധുനികന്‍ ഈ വ്യാജന്മാര്‍ക്ക് മുന്നില്‍ കുമ്പിടുമ്പോള്‍, തമ്മില്‍ ശത്രുതയും ഭിന്നതയും ലേലംവിളിയും നടത്തി സ്വയം സ്വാസ്ഥ്യം തകര്‍ന്നവര്‍ക്ക് മറ്റുള്ളവരെ ആശ്വസിപ്പിക്കാനാവില്ലെന്നു ചിന്തിക്കുന്നില്ല!!
ശാന്തിയും സമാധാനവും ദൈവപ്രോക്തമായ വരദാനമാണ്; അത് സൃഷ്ടികള്‍ക്ക് നിര്‍മ്മിച്ച് നല്‍കാനാവില്ല. അനേകം ദൈവങ്ങളുണ്ടെങ്കില്‍ വിശ്വശാന്തി യാഥാര്‍ത്യമാവില്ല. ദൈവങ്ങളുടെ കുടിപ്പകയില്‍ പ്രപഞ്ചം തകര്‍ന്നേനെ! "നിങ്ങളുടെ ദൈവം ഏക ദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവമുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ." [ഖുര്‍ആന്‍ 2 :166]
കരുണാവാരിധിയും സ്നേഹസമ്പന്നനുമായ സാക്ഷാല്‍ ദൈവത്തെ മാത്രം ആരാധിക്കുമ്പോള്‍ അവാച്യമായ മനശാന്തി കൈവരുന്നു. അവന്‍റെ കാരുണ്യത്തിന്‍റെ മഹാവര്‍ഷത്തില്‍ നാം കുളിരണിയുന്നു. ശാന്തിയടയുന്നു. താല്‍കാലിക സുഖാനുഭവങ്ങളേക്കാള്‍ ശാശ്വതശാന്തിക്ക് വേണ്ടി നാം ആ ആരാധ്യനെ വണങ്ങുക.
"അല്ലാഹു ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു. സുകൃതം ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്. ഇരുളോ അപമാനമോ അവരുടെ മുഖത്തെ തീണ്ടുകയില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും." [ഖുര്‍ ആണ്‍ 10 :25 ,26]
2010, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച
മദ്യവും സദാചാരത്തകര്‍ച്ചയും
ഖുര്‍ആന്‍ അവതരിച്ച സമയത്തെ സമാനമായ സാമൂഹ്യപരിതസ്ഥിതിയാണ് ഇന്ന് പലരംഗങ്ങളിലും കാണുന്നത്. ചൂഷണാധിഷ്‌ഠിതമായ വ്യാപാരമേഖല, വ്യാപകമായ മദ്യപാനവും മദ്യവില്‌പനയും, പലിശയിലധിഷ്‌ഠിതമായ സാമ്പത്തിക വ്യവസ്ഥ, കുത്തഴിഞ്ഞ ലൈംഗികതയും അരാജകത്വവും, അന്ധവിശ്വാസങ്ങളുടെയും ബഹുദൈവാരാധനയുടെയും വിളയാട്ടം തുടങ്ങിയ സാമൂഹ്യജീര്‍ണതകളായിരുന്നു ഖുര്‍ആന്‍ അവതരിക്കുന്ന കാലഘട്ടത്തിലെ അറബികളുടെ മുഖമുദ്ര. സമകാലിക ലോകത്തും ഈ ജീര്‍ണതകള്‍ വേരുറപ്പിക്കുകയും തഴച്ചുവളരുകയും ചെയ്യുന്ന അന്തരീക്ഷമാണുള്ളത്.
മദ്യം, ശവം, പന്നി, വിഗ്രഹങ്ങള്‍ എന്നിവയുടെ കച്ചവടം വിലക്കിക്കൊണ്ട് അല്ലാഹുവിന്റെ കല്‌പന നബി(സ) മക്കാവിജയ സന്ദര്‍ഭത്തില്‍ ജനങ്ങളെ അറിയിച്ചു. അപ്പോള്‍ ചിലര്‍ അദ്ദേഹത്തോട് ചോദിച്ചു: ശവങ്ങളുടെ കൊഴുപ്പെടുത്ത് കപ്പലുകള്‍ക്ക് ചായം പൂശുകയും തൊലികളില്‍ എണ്ണയായി പുരട്ടുകയും ചിലര്‍ വിളക്കുകത്തിക്കുകയുമൊക്കെ ചെയ്യാറുണ്ടല്ലോ. നബി(സ) പറഞ്ഞു: അങ്ങനെ ചെയ്യുന്നത് നിഷിദ്ധമാകുന്നു. തുടര്‍ന്ന് അവിടുന്ന് പറഞ്ഞു: അല്ലാഹു ജൂതന്മാരെ ശപിച്ചിരിക്കുന്നു. കാരണം, അല്ലാഹു ശവക്കൊഴുപ്പ് നിരോധിച്ചപ്പോള്‍ അവരത് ഉരുക്കി വില്‌ക്കുകയും അതിന്റെ വില ഭക്ഷിക്കുകയും ചെയ്‌തിരുന്നു.'' (ബുഖാരി)
നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാത്ത ഒരു വിഭവമായിരുന്നു അറബികള്‍ക്ക് മദ്യം. പ്രഭാതത്തില്‍ നിറഞ്ഞ മദ്യചഷകം കണികണ്ടുണരണമായിരുന്നു അവര്‍ക്ക്. അല്ലെങ്കില്‍ അന്നത്തെ ദിവസം വ്യര്‍ഥവും സുഖരഹിതവുമായി വിലയിരുത്തപ്പെട്ടിരുന്നു.
ബുദ്ധിയെ ഭ്രമിപ്പിക്കാന്‍ മദ്യസാന്നിധ്യവും ശരീരത്തെ സുഖിപ്പിക്കാന്‍ സ്‌ത്രീസാന്നിധ്യവും മനസ്സിനെ ആവേശഭരിതമാക്കാന്‍ ശത്രുസാന്നിധ്യവും അവരുടെ ജീവിതത്തിന്‍െറ അനിവാര്യഘടകങ്ങളായിരുന്നു. മരണപ്പെട്ടാല്‍ മുന്തിരിവള്ളിയുടെ ചുവട്ടില്‍ മറമാടണമെന്ന് ബന്ധുക്കളോട് വസ്വിയത്ത് ചെയ്യുന്നവര്‍ വരെ അക്കാലത്തുണ്ടായിരുന്നുവെന്ന് ചില അറബിക്കവിതകളില്‍ കാണാം.
ചില അറബികള്‍ വന്‍കിട മദ്യവ്യാപാരികളായിരുന്നു. പ്രവാചകന്റെ പിതൃവ്യപുത്രന്‍ ഹംസ(റ) ഇത്തരത്തിലൊരാളായിരുന്നു. തന്റെ മദ്യവില്‌പനശാലയില്‍ മദ്യപിച്ച് ലഹരിബാധിച്ച് ശണ്‌ഠകൂടിയ ചിലര്‍ തന്റെ ബന്ധുവായ മുഹമ്മദിനെയും(സ) ഇസ്‌ലാമിനെയും അസഭ്യം പറയുന്നത് കേട്ടപ്പോള്‍ ഹംസ(റ)യില്‍ ആത്മാഭിമാനം ഉണര്‍ന്നു. അത് അദ്ദേഹത്തിന്റെ ഇസ്‌ലാം മതാശ്ലേഷണത്തിന് നിമിത്തമാവുകയും ചെയ്‌തു. മദ്യം നിരോധിക്കപ്പെട്ടപ്പോള്‍ അദ്ദേഹം തന്റെ മദ്യവില്‌പനകേന്ദ്രം അടച്ചുപൂട്ടുകയും മദ്യവിമുക്തമായ മാതൃകാജീവിതം നയിക്കുകയും ചെയ്‌തു. രക്തസാക്ഷികളുടെ നേതാവ് എന്ന അപരനാമത്തിലറിയപ്പെടുന്ന ഹംസ(റ) ഇസ്‌ലാമിന്റെ ധര്‍മസമരപാതയില്‍ ഉഹ്‌ദ് യുദ്ധവേളയില്‍ വീരരക്തസാക്ഷിത്വം വരിക്കുകയാണുണ്ടായത്.
മദ്യപാനത്തിലും മദ്യവ്യാപാരത്തിലും വ്യാപൃതമാവുക വഴി മദ്യത്തില്‍ മുങ്ങിക്കുളിച്ച അറേബ്യന്‍ സമൂഹത്തെ നിരന്തരമായ സംസ്‌കരണ സംരംഭങ്ങളിലൂടെയാണ് ഇസ്‌ലാം പൂര്‍ണമായും മദ്യവിമുക്തമാക്കിയത്. ആരാധനകള്‍ക്ക് ഏകാഗ്രത നഷ്‌ടപ്പെടുത്തുന്ന വിധത്തില്‍ മദ്യപാനം പാടില്ല എന്ന ലളിത നിര്‍ദേശത്തില്‍ നിന്ന് തുടങ്ങി ലഹരിദായകവും ചൂഷണാധിഷ്‌ഠിതവുമായ സകലതില്‍ നിന്നും സത്യവിശ്വാസികള്‍ ബഹുദൂരം അകന്നുനില്‌ക്കേണ്ടതാണ് എന്ന ദര്‍ശനമായ നിയമനിര്‍മാണത്തിലൂടെയാണ് ഇസ്‌ലാം ഇത് സാധിച്ചെടുത്തത്.
ആധുനിക സമൂഹം ലഹരിയുടെ കയത്തില്‍പെട്ട് മുങ്ങിത്താഴുകയാണ്. മതാനുശാസിതമായ ബോധവത്‌കരണമല്ലാതെ മറ്റൊരു പരിഹാരം മുന്നില്‍ കാണുന്നുമില്ല. തിന്മ തടയേണ്ട ഭരണകൂടങ്ങള്‍ അത് പ്രോത്സാഹിപ്പിക്കുന്നു. സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുന്നതിനു പകരം കൂടുതല്‍ മദ്യഷാപ്പുകള്‍ തുറന്ന് മദ്യക്കച്ചവടം പരിപോഷിപ്പിക്കുകയാണ്!
മദ്യപാനം പലവിധ തിന്മകളിലേക്കും സദാചാരത്തകര്‍ച്ചയിലേക്കും കുടുംബശൈഥില്യങ്ങളിലേക്കും വഴിനടത്തുന്നു. മനുഷ്യരുടെ ഇഹപര ജീവിത നന്മ ലക്ഷ്യംവെക്കുന്ന ഇസ്‌ലാം ഈ തിന്മകളില്‍ നിന്ന് ബഹുദൂരം അകന്നു നില്‍ക്കാന്‍ മനുഷ്യരോട് ആഹ്വാനംചെയ്യുന്നു.
2010, സെപ്റ്റംബർ 29, ബുധനാഴ്‌ച
മാതാപിതാക്കളെ തൃപ്തിപ്പെടുത്താതെ സ്വര്‍ഗ്ഗപ്രവേശനം ലഭിക്കുകയില്ല
"തന്‍റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്‍റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. അങ്ങനെ അവന്‍ തന്‍റെ പൂര്‍ണ്ണശക്തി പ്രാപിക്കുകയും നാല്‍പത് വയസ്സിലെത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും: എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്‍റെ സന്തതികളില്‍ നീ എനിക്ക് നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു." [അദ്ധ്യായം 46 അഹ്ഖാഫ് 15]
മഹത്തായ തത്വങ്ങളിലേക്ക് സൂക്തം വെളിച്ചം വീശുന്നു.
1. സ്വര്‍ഗം ലഭിക്കുവാന്‍ പുണ്യകര്‍മ്മം പ്രവര്‍ത്തിക്കണമെന്ന് മുകളില്‍ പ്രസ്താവിച്ചു. പുണ്യകര്‍മ്മം എന്ന് പറയുമ്പോള്‍ കേവലം അല്ലാഹുവുമായി മാത്രം ബന്ധപ്പെട്ട നമസ്കാരം, നോമ്പ് തുടങ്ങിയവയാണ് മനുഷ്യബുദ്ധിയില്‍ വരിക. എന്നാല്‍ ഇവ കൊണ്ട് മാത്രം സ്വര്‍ഗം ലഭിക്കുകയില്ല. സമൂഹത്തോടുള്ള ബാധ്യതകളും നാം നിര്‍വഹിക്കണം. അവയില്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്നത് മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക എന്നതാണ്. മാതാപിതാക്കളെ തൃപ്തിപ്പെടുത്താതെ സ്വര്‍ഗ്ഗപ്രവേശനം ലഭിക്കുകയില്ല.
2. പിതാവിനേക്കാള്‍ മാതാവിനാണ് നന്മ ചെയ്യേണ്ടത്. ഖുര്‍ആനില്‍ മാതാവിന്റെ പ്രയാസമാണ് പ്രത്യേകം ഉണര്‍ത്തുന്നത്.
3. മാതാവ് കുട്ടിക്ക് വേണ്ടി സഹിക്കുന്ന പ്രയാസമാണ് സൂക്തത്തില്‍ വിവരിക്കുന്നത്. ആ പ്രയാസത്തിന്റെ വര്‍ധനവ് പരമാവധി പറയാന്‍ സാധ്യമല്ല. അതിനാല്‍ അല്ലാഹു ഏറ്റവും ചുരുങ്ങിയതാണ് സൂക്തത്തില്‍ പറയുന്നത്. അതായത് ഗര്‍ഭത്തിന്റെ ഏറ്റവും ചുരുങ്ങിയത് 6 മാസമാണ്. മുലകുടിയുടെ ഏറ്റവും ചുരുങ്ങിയത് 2 വര്‍ഷവും (24 മാസം) ആണ്. വൈരുദ്ധ്യത്തിന്റെ പ്രശ്നം ഇവിടെ ഉത്ഭവിക്കുന്നില്ല.
4. ഉമ്മമാര്‍ ഏറ്റവും ചുരുങ്ങിയത് 2 വര്‍ഷമെങ്കിലും കുട്ടിക്ക് മുലപ്പാല്‍ നല്‍കണം.
5. നാല്‍പ്പതു വയസ്സിനെ അല്ലാഹു ഇവിടെ പ്രസ്താവിച്ചത് ഈ വയസ്സെത്തുമ്പോള്‍ നമുക്കും കുട്ടികള്‍ ഉണ്ടാവുന്നു. നമ്മുടെ കുട്ടികള്‍ക്ക് നമ്മെ ധിക്കരിക്കാനുള്ള പ്രായവും എത്തുന്നു. അങ്ങിനെ സ്വന്തം മക്കള്‍ തന്നെ ധിക്കരിക്കുന്ന സമയത്താണ് നമ്മുടെ കണ്ണ് തുറക്കുക എന്ന് അല്ലാഹു ഉണര്‍ത്തുകയാണ്. അതിന്റെ മുമ്പ് തന്നെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുവാന്‍ കല്പ്പിക്കുകയാണ്.
6. സ്വന്തം മക്കള്‍ തിരിച്ചടിക്കുമ്പോള്‍ അവന്‍ തന്‍റെ മാതാപിതാക്കളോട് പെരുമാറിയത് ഓര്‍ക്കുകയും പടച്ചവനെ! ഞാന്‍ ചെയ്ത തെറ്റിന് എന്‍റെ മക്കളെക്കൊണ്ട് എന്നെ ശിക്ഷിക്കരുതേ! നീ എനിക്ക് പൊറുത്തുതരികയും എന്‍റെ മക്കളെ നല്ലവരാക്കിത്തരികയും ചെയ്യേണമേ എന്ന് അവന്‍ പ്രാര്‍ഥിക്കുകയാണ് . ഈ സൂക്തത്തിന്റെ മുമ്പിലും കണ്ണ് തുറക്കാത്ത മനുഷ്യര്‍ ഉണ്ടാകുമോ?! എത്ര വശ്യമായ ശൈലിയിലാണ് ഖുര്‍ആന്‍ ഈ വിഷയം അവതരിപ്പിക്കുന്നത്. ഏതെങ്കിലും പ്രത്യേകം ഒരു വ്യക്തിയെ ഉദ്ദേശിച്ചല്ല ഈ സൂക്തം അവതരിപ്പിക്കുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)