ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌

2011 ജൂൺ 13, തിങ്കളാഴ്‌ച

എങ്ങോട്ടാണീ ധൃതി

നിങ്ങളൊരു കച്ചവടക്കാരനാണോ? ആണെങ്കില്‍, നിങ്ങളുടെ കടയില്‍ നിന്നൊരാള്‍ സാധനങ്ങള്‍ വാങ്ങിയശേഷം ``പണം പിന്നെ തരാം'' എന്ന്‌ പറയുന്നത്‌ നിങ്ങള്‍ ഒട്ടും ഇഷ്‌ടപ്പെടില്ലല്ലോ? ഇല്ല. പണം അതിന്റെ സമയത്ത്‌ ലഭിക്കുന്നതാണ്‌ നമുക്കിഷ്‌ടം. നീട്ടിവെച്ചാല്‍ അതൊരു ബാധ്യതയായിത്തീരും. അങ്ങനെയെങ്കില്‍ ഒന്നാലോചിച്ചുനോക്കൂ; അല്ലാഹുവിന്‌ നല്‍കേണ്ട എത്രയെത്ര കാര്യങ്ങളാണ്‌ `നാളെയാക്കാം', `പിന്നെയാക്കാം' എന്ന്‌ പറഞ്ഞ്‌ നാം നീട്ടിവെച്ചത്‌! അവനോടുള്ള എത്രയെത്ര കടമകളാണ്‌ നാം നിര്‍വഹിച്ചുതീര്‍ക്കാതെ നീട്ടിവലിച്ചത്‌!
ഈ ലോകത്തിന്റെ കാര്യങ്ങളൊന്നും നമ്മള്‍ നീട്ടിവെക്കാറില്ല. കടം വാങ്ങിയിട്ടെങ്കിലും എല്ലാം വേഗം ചെയ്‌തുതീര്‍ക്കും. അപ്പോഴും അല്ലാഹുവിന്റെ കാര്യങ്ങള്‍ ബാക്കിയാക്കും. ഒരു കാര്യം നാം ഓര്‍ത്തുവെക്കുക; ദുനിയാവിന്റെ കാര്യങ്ങള്‍ ബാക്കിയാക്കി നാം മരിച്ചുപോയാലും അതെല്ലാം ആരെങ്കിലും ഭംഗിയായി നിര്‍വഹിക്കും. പക്ഷേ, അല്ലാഹുവുമായി ചെയ്‌തുതീര്‍ക്കേണ്ട ബാധ്യതകള്‍ ബാക്കിയാക്കിയാല്‍ നിര്‍വഹിക്കപ്പെടാതെ അത്‌ പിന്നെയും നീണ്ടുകിടക്കും. അതുകൊണ്ടാണ്‌ അല്ലാഹു ഇങ്ങനെ ഉണര്‍ത്തിയത്‌: ``നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതികാണിക്കുക.'' (3:133)
ഇമാം ഗസ്സാലി വിവരിക്കുന്നത്‌ കേള്‍ക്കാം: ``മരിച്ചുകഴിഞ്ഞവര്‍ക്ക്‌ ഏറ്റവും വലിയ ആഗ്രഹമെന്തായിരിക്കും? ഒരു ദിവസമെങ്കിലും ഭൂമിലോകത്തേക്കൊന്ന്‌ തിരിച്ചുവരണമെന്ന്‌ അവര്‍ കൊതിക്കുന്നുണ്ടാവും. എങ്കില്‍, ഒരു ദിവസം കൂടി ജീവിക്കാന്‍ ഒരാള്‍ക്ക്‌ അല്ലാഹു ആയുസ്സ്‌ നല്‍കിയാല്‍ അയാള്‍ ആ ദിവസം മുഴുവനും എന്താണ്‌ ചെയ്യുക? സംശയമില്ല, അയാള്‍ അമലുസ്സ്വാലിഹാത്തുകള്‍ ചെയ്യും. കാരണം, മരിച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ മനസ്സിലായി അമലുസ്സ്വാലിഹാതുകള്‍ കൊണ്ടേ കാര്യമുള്ളൂ എന്ന്‌!'' (ഇഹ്‌യാഉലൂമിദ്ദീന്‍ 2:301)
നമ്മളും നമ്മുടെ കര്‍മങ്ങളും മാത്രം ബാക്കിയാകുന്ന നിമിഷമാണ്‌ മരണം. അതോളമുള്ളതെല്ലാം അതോടെ വേര്‍പെടും. സമ്പത്ത്‌, സ്ഥാനമാനങ്ങള്‍, സ്‌നേഹജനങ്ങള്‍... എല്ലാം വിട്ടൊഴിഞ്ഞ്‌ ചെയ്‌തുകൂട്ടിയ കര്‍മങ്ങളും കൂട്ടിപ്പിടിച്ച്‌ നാം ഓരോരുത്തരും തനിച്ചാകുന്ന ആ നിമിഷത്തെക്കുറിച്ചൊന്ന്‌ ആലോചിച്ചുനോക്കൂ.
തിരുനബി(സ)യും സ്വഹാബികളും നടന്നുപോകുമ്പോള്‍ അവിടെയൊരു ആള്‍ക്കൂട്ടം. അതെന്താണെന്ന്‌ തിരുനബി അന്വേഷിച്ചപ്പോള്‍, ``അവിടെ ഖബ്‌ര്‍ കുഴിക്കുകയാണ്‌'' എന്ന്‌ ആരോ പറഞ്ഞു. അതോടെ ആ തിരുമുഖം വിവര്‍ണമായി. റസൂല്‍(സ) പേടിച്ചുവിറയ്‌ക്കാന്‍ തുടങ്ങി. ഓടിച്ചെന്ന്‌ ഖബ്‌റിന്നരികില്‍ മുട്ടുകുത്തിയിരുന്നു. താഴെയുള്ള മണ്ണ്‌ നനയുവോളം അവിടുന്ന്‌ കരഞ്ഞു. എന്നിട്ടിങ്ങനെ പറഞ്ഞു: കൂട്ടുകാരേ, ഇതുപോലൊരു ദിവസത്തിനു മുമ്പ്‌ ഒരുക്കങ്ങള്‍ നടത്തിക്കോളൂ.'' (ഇബ്‌നുമാജ സുനന്‍ 4195)
``ജനങ്ങളില്‍ കൂടുതല്‍ ബുദ്ധിയും വിവേകവുമുള്ളവര്‍ ആരാണ്‌ റസൂലേ?'' തിരുനബി പറഞ്ഞു: ``മരണത്തെ കൂടുതല്‍ ഓര്‍ക്കുകയും അതിന്നുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നവരാണ്‌ ഏറ്റവും ബുദ്ധിമാന്മാര്‍. ദുന്‍യാവില്‍ അവര്‍ക്ക്‌ മാന്യത ലഭിക്കും. പരലോകത്ത്‌ ശ്രേഷ്‌ഠതയും ലഭിക്കും.'' (ഹൈഥമി, മജ്‌മൂഉസ്സവാഇദ്‌ 10:308)
സാധാരണ ജനങ്ങള്‍ക്കുണ്ടാവുന്ന ദൗര്‍ബല്യങ്ങളും ആര്‍ത്തിയും ഇല്ലാത്തവരോട്‌ എല്ലാവര്‍ക്കും ആദരവുണ്ടാകുന്നു. അതോടെ അല്ലാഹുവിന്റെ കാരുണ്യവും അവരുടെ മേല്‍ ചൊരിയുന്നു. ഇരുലോകത്തും അവര്‍ വിജയിക്കുന്നു. മരണത്തെക്കുറിച്ച ഓര്‍മ ജീവിതത്തെക്കുറിച്ച ആര്‍ത്തിയില്‍ നിന്ന്‌ നമ്മെ രക്ഷിക്കുന്നു. ഇവിടെയുള്ളതൊന്നും വലുതല്ല എന്ന്‌ മരണം നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്‌. നമ്മള്‍ തന്നെ എത്ര ചെറിയവരാണെന്ന്‌ മരണം തെളിയിക്കുന്നു.
ഈ ഓട്ടവും ധൃതിയും മത്സരങ്ങളും ആഘോഷങ്ങളുമെല്ലാം അവസാനിക്കും. ഒരൊറ്റ തീരുമാനം കൊണ്ട്‌ അല്ലാഹു എല്ലാം തീര്‍ക്കും. നാം ആര്‍ക്കു വേണ്ടിയാണോ ജീവിച്ചത്‌ അവരെല്ലാം നമ്മെ വേര്‍പിരിയുന്നു. മരണമെത്തുന്നതോടെ നമ്മുടെ പേരുപോലും ഇല്ലാതാവുന്നു. പ്രിയമുള്ളവര്‍ പോലും `മയ്യിത്ത്‌' എന്ന്‌ വിളിക്കുന്നു. മണ്ണിട്ടു മൂടി അവസാനത്തെ മണ്‍തരിയും കൈയില്‍ നിന്ന്‌ തട്ടിക്കളഞ്ഞ്‌ അവരെല്ലാം നമ്മുടെ ഖബ്‌റിന്നരികില്‍ നിന്ന്‌ നടന്നുനീങ്ങുന്നു. പതുക്കെപ്പതുക്കെ നമ്മെ മറക്കുന്നു! കര്‍മങ്ങള്‍ മാത്രം നമ്മോടൊപ്പം ബാക്കിയാവുന്നു. നോക്കൂ, നമ്മെ വേര്‍പിരിയാനിരിക്കുന്ന ഈ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പണത്തിനും വേണ്ടിയാണല്ലോ, വേര്‍പിരിയാത്ത കര്‍മങ്ങളെ നാം നഷ്‌ടപ്പെടുത്തുന്നത്‌. തിരുനബി(സ) ഉണര്‍ത്തുന്നു: ``സുഖങ്ങളെയെല്ലാം തകര്‍ക്കുന്ന മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ക്കുക. പ്രയാസമുണ്ടാവുമ്പോള്‍ മരണത്തെ ഓര്‍ത്താല്‍ സമാധാനം കൈവരും. സുഖങ്ങളില്‍ മരണത്തെ ഓര്‍ത്താല്‍ അശാന്തിയും കടന്നുവരും.'' (ഇബ്‌നു അബ്‌ദ്ദുന്‍യാ, കിതാബുല്‍ മൗത്ത്‌ 104)
``മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ക്കുക. അപ്പോള്‍ അല്ലാഹു നിങ്ങളുടെ ഹൃദയത്തെ ഉണര്‍ത്തുകയും മരണത്തെ എളുപ്പമുള്ളതാക്കുകയും ചെയ്യും.'' (ദൈലമി, മുസ്‌നദുല്‍ ഫിര്‍ദൗസ്‌ 41)
ഹൃദയകാഠിന്യത്തെക്കുറിച്ച്‌ പരാതി പറഞ്ഞ സ്‌ത്രീയോട്‌ ആഇശ(റ) ഉപദേശിക്കുന്നു: ``മരണത്തെ ഓര്‍ക്കുക. ഹൃദയം ലോലമാകും'' ഈ ഉപദേശം അനുസരിച്ച ആ സ്‌ത്രീ പിന്നീട്‌ ആഇശ(റ)യുടെ അടുക്കല്‍ വന്ന്‌ നന്ദി പറഞ്ഞു.
മരണശേഷം വരാനിരിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന്‌ മനുഷ്യന്‍ അറിഞ്ഞാല്‍ അവന്‍ ഭക്ഷണവും വെള്ളവും ഒഴിവാക്കി മാറത്തടിച്ച്‌ കരയുമായിരുന്നുവെന്നു പോലും തിരുനബി(സ) പറഞ്ഞിട്ടുണ്ട്‌.
ഒരു കാര്യം പറയുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും നമ്മള്‍ ആലോചിക്കുക; ഈ നിമിഷം ഞാന്‍ മരണപ്പെട്ടാല്‍ ഈ കാര്യത്തെക്കുറിച്ചുള്ള അല്ലാഹുവിന്റെ ചോദ്യമെന്തായിരിക്കും? ഞാന്‍ കുറ്റക്കാരനാകുമോ? ജനങ്ങളും കുടുംബവും എന്ത്‌ പറഞ്ഞാലും അല്ലാഹുവിന്റെ ചോദ്യങ്ങളെ നാം ഭയന്നാല്‍ ജീവിതം ശരിയായ ദിശയിലാകും. തിരുനബിയുടെ ഈ ഉപദേശം കൂടി കേള്‍ക്കാം: ``നീ ഖബ്‌റുകള്‍ സന്ദര്‍ശിക്കുക. അത്‌ പരലോകത്തെ ഓര്‍മിപ്പിക്കും. മരണപ്പെട്ടവരെ കുളിപ്പിക്കുക. അതൊരു താക്കീതാണ്‌. ജനാസ നമസ്‌കരിക്കുക. അത്‌ നിന്നെ സങ്കടപ്പെടുത്തും.'' (ഹാകിം 4:330)

2011 മേയ് 11, ബുധനാഴ്‌ച

മുലപ്പാല്‍ : കുട്ടിയുടെ അവകാശം

"മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്‌. (കുട്ടിയുടെ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്‌. അവര്‍ക്ക് (മുലകൊടുക്കുന്ന മാതാക്കള്‍ക്ക്‌) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. എന്നാല്‍ ഒരാളെയും അയാളുടെ കഴിവിലുപരി നല്‍കാന്‍ നിര്‍ബന്ധിക്കരുത്‌. ഒരു മാതാവും തന്റെ കുട്ടിയുടെ പേരില്‍ ദ്രോഹിക്കപ്പെടാന്‍ ഇടയാകരുത്‌. അതു പോലെ തന്നെ സ്വന്തം കുട്ടിയുടെ പേരില്‍ ഒരു പിതാവിന്നും ദ്രോഹം നേരിടരുത്‌. (പിതാവിന്റെ അഭാവത്തില്‍ അയാളുടെ) അവകാശികള്‍ക്കും (കുട്ടിയുടെ കാര്യത്തില്‍) അതു പോലെയുള്ള ബാധ്യതകളുണ്ട്‌. ഇനി അവര്‍ ഇരുവരും തമ്മില്‍ കൂടിയാലോചിച്ച് തൃപ്തിപ്പെട്ടുകൊണ്ട് (കുട്ടിയുടെ) മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല; ഇനി നിങ്ങളുടെ കുട്ടികള്‍ക്ക് (മറ്റാരെക്കൊണ്ടെങ്കിലും) മുലകൊടുപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലും നിങ്ങള്‍ക്ക് കുറ്റമില്ല; (ആ പോറ്റമ്മമാര്‍ക്ക്‌) നിങ്ങള്‍ നല്‍കേണ്ടത് മര്യാദയനുസരിച്ച് കൊടുത്തു തീര്‍ക്കുകയാണെങ്കില്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുക" [അദ്ധ്യായം 2 ബഖറ 233].

വ്യാഖ്യാനം : താഴെ കാണുന്ന തത്വങ്ങളിലേക്ക് ഈ സൂക്തം വെളിച്ചം തൂകുന്നു.

1 . വിവാഹ മോചിതയായ മാതാക്കളും മറ്റുള്ള മാതാക്കളും രണ്ടു വര്ഷം കുട്ടിക്ക് മുല കൊടുക്കണം.

2. ഈ നിയമം എല്ലാ മാതാക്കള്‍ക്കും നിര്‍ബന്ധമാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ സൂറ 46 :15 (അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു), സൂറ 31 :14 (അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്‌) എന്നീ സൂക്തങ്ങളിലും വ്യക്തമാക്കുന്നു.

3 . നിയമപരമായ മുലയൂട്ടല്‍ 2 വര്‍ഷമാണ്‌. രണ്ട് വര്‍ഷത്തിനു ശേഷം ഒരു കുട്ടി മറ്റൊരു സ്ത്രീയുടെ മുലകുടിച്ചാല്‍ മുലകുടിബന്ധം സ്ഥാപിക്കപ്പെടുകയില്ല.

4 . രണ്ടു വര്‍ഷത്തിനു ശേഷം മുലകുടി നിര്‍ത്തിയാല്‍ കുട്ടിയുടെ ആരോഗ്യത്തിനു പ്രശ്നമാവുമെങ്കില്‍ വര്‍ദ്ധിപ്പിക്കാം. ചില കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ 3 വര്‍ഷവും മറ്റു ചിലര്‍ 2.5 വര്‍ഷവും നല്‍കണമെന്നു വരെ പ്രസ്താവിക്കുന്നു. [തഫ്സീറുല്‍ മനാര്‍ 2 -410]

5. മുലകുടി നിര്‍ത്തുമ്പോള്‍ കുട്ടിയുടെ ആരോഗ്യത്തിനു പ്രതിബന്ധമാകുമോ എന്ന് അറിവുള്ളവരോട് അന്വേഷിക്കണം.

6. കുട്ടിയുടെ പിതാവ് മരണപ്പെട്ടാല്‍ അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ ബാധ്യത നിര്‍വഹിക്കണം.

7. മറ്റൊരു സ്ത്രീയെക്കൊണ്ട് മുല കുടിപ്പിക്കുന്നതിനു വിരോധമില്ല. അവര്‍ക്കുള്ള പ്രതിഫലം നല്‍കണം. മാതാവിന്‍റെ സ്നേഹം നഷ്ടപ്പെടുന്നതിനാല്‍ ഇതിനെ പ്രേരിപ്പിക്കുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍ അനുവദനീയമാക്കുകയാണ്; മുല കുടി നിര്‍ത്തി കുട്ടിക്ക് മറ്റു ഭക്ഷണങ്ങള്‍ നല്കാതിരിക്കുവാന്‍. മുലപ്പാലാണ് കുട്ടിക്ക് നല്ലത്.

8. രണ്ട് വര്‍ഷത്തിനുള്ളില്‍ ഭാര്യയെ ഗര്‍ഭിണിയാക്കുന്നത് ഗോപ്യമായ നിലക്ക് കുട്ടിയെ വധിക്കലാണെന്നു നബി (സ) ഉണര്‍ത്തി. കുട്ടിക്ക് മുലകുടി നഷ്ടപ്പെടുമെന്നതിനാല്‍ ഗര്‍ഭധാരണ തടുക്കുവാന്‍ അക്കാലത്ത് പ്രചാരത്തിലുള്ള താല്‍ക്കാലിക മാര്‍ഗങ്ങള്‍ നബി (സ) അനുവദിക്കുകയും ചെയ്തു.

by അബ്ദുസ്സലാം സുല്ലമി @ ഖുര്‍ആനിന്റെ വെളിച്ചം

2011 ഫെബ്രുവരി 10, വ്യാഴാഴ്‌ച

പ്രബോധനം മുസ്ലിമിന്‍റെ ബാധ്യത

മുസ്ലിംകള്‍ എന്തിനു നിയുക്തരാക്കപ്പെട്ടു? അവരുടെ ദൌത്യമെന്ത്? അവരുടെ ഉത്തരവാദിത്വവും ബാധ്യതകളും എന്തെല്ലാം? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം അല്ലാഹു പറയുന്നു : "മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് വരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്നും വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു" [3 :10]. "അപ്രകാരം ഞാന്‍ നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി" [2 :143]. "നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്നും വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്നും ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍" [3 :104]. നബി (സ) പറഞ്ഞതായി അബൂസഈദുല്‍ ഖുദ്രി (റ) ഉദ്ധരിക്കുന്നു : "ആരെങ്കിലും ഒരു തിന്മ ചെയ്യുന്നതായി നിങ്ങള്‍ കണ്ടാല്‍ അത് കൈകൊണ്ട് തടയട്ടെ. അതിനു കഴിഞ്ഞില്ലെങ്കില്‍ നാവുകൊണ്ട്. അതുണ്ടായാല്‍ ഏറ്റവും ദുര്‍ബലമായ വിശ്വാസമെങ്കിലുമുണ്ട് " [മുസ്ലിം].

മുസ്ലിംകളോട് അവരുടെ ദൌത്യത്തെക്കുറിച്ചുണര്ത്തിയ നബി തിരുമേനിയെ അല്ലാഹു പരിചയപ്പെടുത്തുന്നു : "തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനിയല്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ്‌ നബി) പിന്‍പറ്റുന്നവര്‍ക്ക് (കാരുണ്യം രേഖപ്പെടുത്തുന്നതാണ്). അവരോടു അദ്ദേഹം സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്നും അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് വിജയികള്‍" [7 :157]

തങ്ങളുടെ ദൌത്യവും ഉത്തരവാദിത്വവും എന്താണെന്ന് രിബ്ഇയ്യിബിന്‍ ആമിര്‍ (റ) ഒരു സന്ദര്‍ഭത്തില്‍ പറയുകയുണ്ടായി : "മനുഷ്യരാശിയെ സൃഷ്ടികളെ ആരാധിക്കുന്നതില്‍ നിന്നും സൃഷ്ടാവിനെ മാത്രം ആരാധിക്കണമെന്നു പഠിപ്പിക്കാനും അവരെ ഐഹികജീവിതത്തിന്‍റെ ക്ലിഷ്ടതയില്‍ നിന്നും രക്ഷപ്പെടുത്തി അതിന്‍റെ വിശാലമായ സമൃദ്ധിയിലേക്ക് നയിക്കാനും ഇതര മതനിയമങ്ങളുടെ കരാളഹസ്തങ്ങളില്‍ നിന്നും അവരെ മോചിപ്പിച്ചു നീതിനിഷ്ഠമായ ഇസ്ലാമിക നിയമങ്ങളുടെ രാജവീധിയിലേക്ക് കൊണ്ട്‌വരാനും അല്ലാഹുവിനാല്‍ നിയോഗിക്കപ്പെട്ടവരാണ് ഞങ്ങള്‍" [നദറത്ത് മുഅ'മിനീന്‍ വാഇന്‍ ഇലല്‍ മദനിയ്യാതില്‍ മുആസിറ] .

ഉപരിസൂചിത ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും പ്രവാചക നിര്‍ദേശങ്ങളില്‍ നിന്നും ശിഷ്യഗണങ്ങളുടെ വ്യാഖ്യാനത്തില്‍ നിന്നും ഒരു മുസ്ലിമിന്‍റെ ജീവിത ദൌത്യമെന്തെന്നു വ്യക്തമായി. സ്വയം നല്ലവനായി ജീവിക്കുകയും മറ്റുള്ളവരെ നന്മയുടെ മാര്‍ഗത്തില്‍ ക്ഷണിക്കുകയും ചെയ്യുക. നന്മയുടെ മാര്‍ഗം ഇസ്ലാമാണ്. സത്യവും നീതിയും ധര്‍മവും അത് മാത്രമാണ്. മനുഷ്യന്‍റെ ഇഹപര വിജയമാണ് അതിന്‍റെ സന്ദേശം. അതല്ലാത്ത ഏതു മാര്‍ഗവും നാശമാണ്. അല്ലാഹു പറയുന്നു : "ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്നപക്ഷം അത് അവനില്‍ നിന്നും ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും" [3 :85].

by എം എം നദ'വി @ മുജാഹിദ് വയനാട് സമ്മേളന സുവനീര്‍ 

2011 ഫെബ്രുവരി 7, തിങ്കളാഴ്‌ച

പ്രപഞ്ചസൃഷ്‌ടിയും ഭൗതികശാസ്‌ത്രത്തിന്റെ ദൈവനിഷേധവും

ധുനിക ലോകത്ത്‌ ജീവിച്ചിരിക്കുന്ന പ്രമുഖ ബുദ്ധിജീവിയും നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രഭാഷണങ്ങളും ഭൗതിക ശാസ്‌ത്രത്തിന്‌ സംഭാവന ചെയ്‌തുകൊണ്ടിരിക്കുന്ന ബ്രിട്ടീഷ്‌ ഭൗതിക ശാസ്‌ത്രജ്ഞനുമായ പ്രൊഫ. സ്റ്റീഫന്‍ ഹോക്കിംഗ്‌ 2010 സപ്‌തംബറില്‍ അമേരിക്കന്‍ ഭൗതിക ശാസ്‌ത്രജ്ഞന്‍ ലിയനാര്‍ഡ്‌ മ്‌ളോഡിനോവുമായി ചേര്‍ന്ന്‌ എഴുതിയ ദ ഗ്രാന്റ്‌ ഡിസൈന്‍ (The Grand Design) എന്ന ഗ്രന്ഥത്തിലൂടെ പ്രപഞ്ചം സൃഷ്‌ടിച്ചത്‌ ദൈവമല്ല എന്നും ഫിസിക്‌സിന്റെ ചില നിയമങ്ങളാല്‍ പ്രപഞ്ചം സ്വയം സൃഷ്‌ടിക്കപ്പെടുകയായിരുന്നു എന്നും സമര്‍ഥിക്കുന്നു. മതങ്ങളുടെ ലോകത്ത്‌ മാത്രമല്ല, ശാസ്‌ത്രലോകത്തും ഇത്‌ ചര്‍ച്ചക്ക്‌ വിഷയീഭവിച്ചിരിക്കുന്നു. ഈ കൃതി പുറത്തിറക്കുന്നതിനു മുന്നോടിയായി സപ്‌തംബര്‍ 2ന്‌ ബി ബി സിയിലും ടൈംസ്‌ പോലുള്ള മുഖ്യധാരാ മാധ്യമങ്ങളിലും ഹോക്കിംഗ്‌സ്‌ തന്റെ ആശയം പ്രസിദ്ധീകരിച്ചിരുന്നു. സപ്‌തംബര്‍ 3ന്‌ ഇറങ്ങിയ വാള്‍സ്‌ട്രീറ്റ്‌ ജേര്‍ണലില്‍ ഈ ചര്‍ച്ചയ്‌ക്ക്‌ നല്‌കിയ തലക്കെട്ട്‌ ദൈവം എന്തുകൊണ്ട്‌ പ്രപഞ്ചം സൃഷ്‌ടിച്ചില്ല എന്നായിരുന്നു! തികച്ചും പരിഹാസ ശൈലിയിലുള്ളതായിരുന്നു ഈ തലക്കെട്ട്‌. പ്രപഞ്ചം ശൂന്യതയില്‍ നിന്ന്‌ സ്വയം സൃഷ്‌ടമാണെന്നും പ്രപഞ്ചരൂപീകരണ പ്രക്രിയയില്‍ ദൈവം ആവശ്യമില്ലെന്നും യാദൃച്ഛികമായി സംഭവിക്കാവുന്നതാണെന്നുമുള്ള ഹോക്കിംഗ്‌സിന്റെ സമര്‍ഥനം ദൈവനിഷേധികള്‍ക്കും ഭൗതികവാദികള്‍ക്കും ആവേശംനല്‌കുന്നതാണ്‌.
വിപര്യയങ്ങളുടെ തമസ്സിലാണ്‌ ദൈവനിഷേധികള്‍ എന്നും വിഹരിക്കുന്നത്‌. പ്രവിശാലവും വിസ്‌മയാവഹവുമായ ഈ പ്രപഞ്ചവും അതിലുള്ള വസ്‌തുക്കളുമെല്ലാം ഊര്‍ജതന്ത്രത്തിന്റെ ചുരുളഴിക്കപ്പെടാത്ത ഏതോ നിയമ ബലത്തിന്റെ സാധുതയില്‍ സംവിധാനിക്കപ്പെട്ടതാണെന്നും അതേസമയം, മനുഷ്യനുണ്ടാക്കിയ കാളവണ്ടി മുതല്‍ കപ്പല്‍ വരെയുള്ള വാഹനങ്ങളുടെയെല്ലാം പിന്നില്‍ ആലോചിതവും ആസൂത്രിതവുമായ ഒരു ബുദ്ധിയുടെ അധ്വാനം ആവശ്യമുണ്ടെന്നും പറയുന്നതിലെ യുക്തിയെന്താണ്‌?
ചൈനയിലെ വന്‍മതില്‍, വാഷിംഗ്‌ടണ്‍ ഡി സിയിലെ യു എസ്‌ ക്യാപിറ്റല്‍ ബില്‍ഡിംഗ്‌, ആസ്‌ത്രേലിയയിലെ സിഡ്‌നി ഒപേര ഹൗസ്‌, ദുബൈയിലെ ബുര്‍ജ്‌ ദുബൈ പോലുള്ള അംബരചുംബികളായ പടുകൂറ്റന്‍ ബില്‍ഡിംഗുകളും സൗധങ്ങളുമെല്ലാം നിര്‍മിക്കപ്പെടണമെങ്കില്‍ ശാസ്‌ത്രത്തിന്റെ ഭാഷയില്‍ ബുദ്ധിയുള്ള ജീവിയുടെ ചിന്തയും ഒട്ടനവധി പേരുടെ അധ്വാനവും വേണം. Design agreement പ്രകാരം, ഇവയ്‌ക്ക്‌ പിന്നില്‍ വളരെ ആസൂത്രിതമായ പ്രവര്‍ത്തനം അനിവാര്യമാണ്‌. നാം നിലനില്‌ക്കുന്ന ഭൂഗോളവും അത്‌ നില്‌ക്കുന്ന സൗരയൂഥവും അതിലെ ഓരോ ഗ്രഹങ്ങളുടെയും ഭ്രമണപഥവും അതിലൂടെയുള്ള അവയുടെ കൃത്യമായ സഞ്ചാരവും ഇവയെല്ലാം നിലനില്‌ക്കുന്ന ഗ്യാലക്‌സിയും അങ്ങനെ കോടിക്കണക്കിന്‌ ഗ്യാലക്‌സികളും അവയുടെ സംവിധാനവും സഞ്ചാരവുമെല്ലാം ആസൂത്രണമില്ലാതെ, നിര്‍മാതാവില്ലാതെ, പദാര്‍ഥത്തിന്റെ പരിണാമ ദശയിലെവിടെയോ യാദൃച്ഛികമായി, സ്വയംഭൂവായി സ്വയം രംഗപ്രവേശം ചെയ്‌തതാണെന്ന സമര്‍ഥനത്തിലെ ശാസ്‌ത്രീയതയെന്ത്‌?


Natural Theologyയുടെ ഗ്രന്ഥകര്‍ത്താവ്‌ ഡബ്ല്യൂ. പാലിയുടെ ദൈവാസ്‌തിക്യത്തെ സ്ഥാപിക്കാനുള്ള ശ്രമങ്ങളെയും അദ്ദേഹത്തിന്റെ അവകാശവാദങ്ങളെയും റിച്ചാര്‍ഡ്‌ ഡോക്കിന്‍സ്‌ തന്റെ ദ ബ്ലൈന്‍ഡ്‌ വാച്ച്‌മേക്കര്‍ (ന്യൂയോര്‍ക്ക്‌-1997) കൃതിയിലൂടെ നിഷേധിക്കുന്നത്‌ രസാവഹമാണ്‌. മനുഷ്യനിര്‍മിത വസ്‌തുക്കളുടെ പിന്നില്‍ മനുഷ്യനാണെങ്കിലും പ്രകൃതിയിലെ അത്ഭുതകരവും മനോഹരവുമായ ജീവജാലങ്ങളും മറ്റും സൃഷ്‌ടിക്കപ്പെട്ടത്‌ യാദൃച്ഛികമാണെന്ന കേവല പ്രസ്‌താവന നടത്തി രക്ഷപ്പെടുകയാണ്‌ അദ്ദേഹം. ടെലസ്‌കോപ്പും വാച്ചും പോലെയല്ല കണ്ണും മറ്റു അവയവങ്ങളും. അവ പ്രകൃതിനിര്‍ധാരണത്തിലൂടെയോ ഭൗതികതയുടെ അറിയപ്പെടാത്ത ബലത്തിലോ സംവിധാനിക്കപ്പെട്ടതാണത്രെ. വിജ്ഞാനം മനുഷ്യന്‌ പകര്‍ന്ന്‌ നല്‌കേണ്ട വികാസം എന്ന തലം സജീവമാകുമ്പോള്‍ മനുഷ്യന്‌ അറിയാത്തതിനെ പഠനവിധേയമാക്കാനും അംഗീകരിക്കാനും സാധിക്കേണ്ടതാണ്‌. എന്നാല്‍ ഊര്‍ജതന്ത്രത്തിന്റെ ലോകത്ത്‌ വിദ്യ നല്‌കുന്നത്‌ സങ്കുചിതത്വമോ എന്ന്‌ സംശയിക്കുന്നതാണ്‌ ഭൗതിക ശാസ്‌ത്രജ്ഞരുടെ പുതിയ വാദങ്ങള്‍!


ശാസ്‌ത്രജ്ഞാനം സ്ഥിരതയും സമ്പൂര്‍ണതയും


ജൈവലോകത്ത്‌ നടക്കുന്നതെല്ലാം കേവല പ്രക്രിയകളാണെന്നും ജൈവപ്രക്രിയയും ശാരീരികമാറ്റങ്ങളും കേവലം ഊര്‍ജതന്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും നിയമങ്ങള്‍ കൊണ്ട്‌ വ്യാഖ്യാനിക്കാമെന്നുമുള്ള യാന്ത്രിക വീക്ഷണം ജീവശാസ്‌ത്രത്തില്‍ ശക്തമായ പോലെ തന്നെ പ്രപഞ്ചത്തില്‍ നടക്കുന്ന പ്രതിഭാസങ്ങളും ഊര്‍ജതന്ത്രത്തിന്റെ നിയമം വെച്ച്‌ വ്യാഖ്യാനിക്കാമെന്ന വാദം ഭൗതിക ശാസ്‌ത്രലോകത്ത്‌ ശക്തമാണ്‌. പ്രപഞ്ചത്തെ സമ്പൂര്‍ണമായി വ്യാഖ്യാനിക്കാന്‍ പറ്റുന്ന ഏകീകൃത സിദ്ധാന്തം കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ്‌ ശാസ്‌ത്രലോകം. ഐന്‍സ്റ്റീന്‍ മുപ്പത്‌ വര്‍ഷം ചെലവഴിച്ചത്‌ ഒരു ഏകീകൃത സിദ്ധാന്തത്തിന്‌ വേണ്ടിയായിരുന്നു. ആ വഴിക്ക്‌ സര്‍വതും വ്യാഖ്യാനിക്കാന്‍ കഴിയുന്ന സിദ്ധാന്തം TOE -Theory of everything സ്ഥാപിച്ചെടുക്കാന്‍ ഭൗതിക ശാസ്‌ത്രം ഇന്ന്‌ കിണഞ്ഞ്‌ പരിശ്രമിക്കുകയാണ്‌.


ഇത്‌ ഒരുപക്ഷേ ശാസ്‌ത്രലോകത്ത്‌ അല്‌പമൊക്കെ സംഭവിക്കാവുന്നതും പലതും പ്രതീക്ഷയുടെ ലോകത്ത്‌ മാത്രം ഒതുങ്ങിനില്‌ക്കുന്നതുമാണ്‌. ഒരു കാര്യം വ്യക്തമാക്കണമെങ്കില്‍ ശാസ്‌ത്രത്തിന്‌ ചില കടമ്പകള്‍ കടക്കേണ്ടതുണ്ട്‌. പരീക്ഷണം, നിരീക്ഷണം തെളിയിക്കപ്പെടാത്ത സങ്കല്‌പം, നിഗമനം, തിയറി... പിന്നെയാണ്‌ വസ്‌തുത. വസ്‌തുതയെ വ്യാഖ്യാനിക്കാന്‍ സിദ്ധാന്തം കടന്നുവരാം. ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണം ഒരു വസ്‌തുതയാണ്‌. അതിനെ വ്യാഖ്യാനിക്കാന്‍ ഐന്‍സ്റ്റീന്‍ വെച്ചത്‌ സിദ്ധാന്തമാണ്‌. അതിന്‌ മുമ്പ്‌ ന്യൂട്ടന്റെ സിദ്ധാന്തവുമുണ്ടായിരുന്നു. സിദ്ധാന്തങ്ങള്‍ പലപ്പോഴും ഏറ്റുമുട്ടാറുണ്ട്‌. പലതും അടിത്തറ നഷ്‌ടപ്പെട്ട്‌ തകര്‍ന്ന്‌ വീഴാറുമുണ്ട്‌. നിരീക്ഷണ നിഗമനങ്ങളിലൂടെ ലഭ്യമാകുന്ന വിഷയങ്ങള്‍ക്കും പ്രതിഭാസങ്ങള്‍ക്കും വിവരണം നല്‌കുകയാണ്‌ ശാസ്‌ത്രം ചെയ്യുന്നത്‌. അവിടെ അബദ്ധങ്ങളും തിരുത്തലുകളും നിത്യസംഭവം. ഭൗതിക ശാസ്‌ത്രം ഇത്തരം വാര്‍ത്തകള്‍ക്ക്‌ എന്നും സാക്ഷ്യംവഹിച്ചിട്ടുണ്ട്‌. കൃത്യവും വ്യക്തവുമായി പ്രപഞ്ചത്തെ സൃഷ്‌ടിക്കുകയും സംവിധാനിക്കുകയും ചെയ്‌തുവരുന്ന പരമവും യഥാര്‍ഥവുമായ ദൈവസാന്നിധ്യത്തെ അതിനിസ്സാരനായ മനുഷ്യന്‍ നിഷേധിക്കുന്നത്‌ എത്രമേല്‍ ബാലിശമാണ്‌!


ശാസ്‌ത്രവാ ദം അനുസരിച്ച്‌, ഗ്രാഹ്യമാകാത്തതിനെ നിര്‍ണയിക്കാനും വിശദീകരിക്കാനും സാധ്യമല്ല. എങ്കില്‍ അവയൊന്നും നിലനില്‌ക്കാത്തതുമാകുന്നു. ദൈവം, മാലാഖമാര്‍, പിശാച്‌, സ്വര്‍ഗം, നരകം തുടങ്ങിയവ പ്രസ്‌തുത ഗണത്തില്‍ പെടുമത്രെ. ആയതിനാല്‍ ഇവയ്‌ക്കൊന്നും വാസ്‌തവത്തില്‍ നിലനില്‌പ്‌ ഇല്ല! ഇതാണ്‌ ദൈവനിഷേധികളുടെ ലളിതയുക്തി!!
ഭൗതിക ശാസ്‌ത്രവും ജീവശാസ്‌ത്രവുമാണ്‌ ദൈവനിഷേധത്തിന്‌ വേണ്ടി ചിലര്‍ മുന്നോട്ട്‌ വെക്കുന്നത്‌. പ്രപഞ്ചോല്‌പത്തിയും അതിന്റെ വികാസ പരിണാമങ്ങളും, പ്രതിഭാസങ്ങളും പഠന വിധേയമാക്കുന്ന ഭൗതികശാസ്‌ത്രം അതിന്റെ സഞ്ചാരത്തില്‍ എന്നും പ്രതിസന്ധിക്ക്‌ വിധേയമായിട്ടുണ്ട്‌. ശാസ്‌ത്രലോകത്തെ ഏറ്റുമുട്ടലുകള്‍ സാധാരണ പ്രതിഭാസമാണ്‌. ബ്രിട്ടീഷ്‌ രസതന്ത്രജ്ഞന്‍ ജോണ്‍ ഡാള്‍ട്ടണ്‍ 1803ല്‍ അണുസിദ്ധാന്തം അവതരിപ്പിച്ചു. വിഭജിക്കാന്‍ കഴിയാത്തത്‌ എന്ന വിവക്ഷയാണ്‌ `അണു'വിന്‌ നല്‌കിയത്‌. വര്‍ഷങ്ങള്‍ കഴിഞ്ഞാണെങ്കിലും ബ്രിട്ടീഷ്‌ ഭൗതിക ശാസ്‌ത്രജ്ഞര്‍ 1897ല്‍ ഇലക്‌ട്രോണ്‍ കണ്ടെത്തിയതോടെ `അണു' അവിഭാജ്യമാണെന്ന അവകാശവാദം തകര്‍ന്നു. 1811ല്‍ ന്യൂസിലാന്റുകാരന്‍ ഏണസ്റ്റ്‌ റൂഥര്‍ ഫോര്‍ഡ്‌ ആറ്റത്തിന്റെ ആന്തരിക ഘടന വ്യക്തമാക്കി. തുടര്‍ന്ന്‌ പ്രോട്ടോണ്‍, ഇലക്‌ട്രോണ്‍, ന്യൂട്രോണ്‍ എന്നിവയുടെ കണ്ടുപിടുത്തത്തോടെ അണുവിന്റെ ഘടന ലളിതമെന്ന്‌ തോന്നി. 1931ല്‍ ബ്രിട്ടീഷ്‌ ഭൗതികജ്ഞനായ പോള്‍ ഡിറാക്‌ ഇലക്‌ട്രോണിന്ന്‌ പോസിട്രോണ്‍ എന്ന ചങ്ങാതിയുണ്ടെന്ന്‌ പ്രവചിച്ചെങ്കിലും പലരും അദ്ദേഹത്തെ ഭ്രാന്തനെന്ന്‌ വിധിയെഴുതി. 1932ല്‍ കോസ്‌മിക്‌ രശ്‌മികളില്‍ നിന്നും പോസിട്രോണ്‍ കണ്ടെത്തി. ഇങ്ങനെ കണികാ ഭൗതികം മുതല്‍ സര്‍വ വിജ്ഞാനീയങ്ങളിലും സ്വീകരണവും നിരാകരണവും സദാ സംഭവിക്കുന്നുവെന്നതാണ്‌ സത്യം.


ശാസ്‌ത്രജ്ഞാനം ശക്തവും സുദൃഢവുമായ അടിത്തറയില്‍ കെട്ടിപ്പടുത്തതാണെന്ന ക്ലാസിക്കല്‍ സങ്കല്‌പം അബദ്ധമാണെന്ന്‌ പലപ്പോഴായി തെളിയുകയുണ്ടായി. ഭൗതികത്തിലെ മൗലികം, അടിസ്ഥാനപരം എന്നീ പ്രയോഗങ്ങള്‍ക്ക്‌ എന്നും വില നഷ്‌ടപ്പെട്ടിട്ടുണ്ട്‌. ശാസ്‌ത്രവിജ്ഞാനത്തിന്റെ അടിത്തറ ഒരിക്കലും ഉറപ്പുള്ളതായിരുന്നില്ല. സുപ്രധാനമായ ശാസ്‌ത്ര വിപ്ലവങ്ങള്‍ എപ്പോഴെല്ലാം നടന്നിട്ടുണ്ടോ അപ്പോഴെല്ലാം പഴയ അടിത്തറ ഇളകിയിട്ടുണ്ടെന്നതാണ്‌ വാസ്‌തവം. മൂന്ന്‌ നൂറ്റാണ്ട്‌ കാലം ശാസ്‌ത്രത്തെയും ദര്‍ശനത്തെയും അതിയായി സ്വാധീനിച്ച റാനെ ദെക്കാര്‍ത്തെയുടെ ശാസ്‌ത്ര ദര്‍ശനത്തിന്റെ ആണിക്കല്ലുകള്‍ ക്വാണ്ടം ഭൗതികത്തിന്റെ ആവിര്‍ഭാവത്തോടെ തകര്‍ന്നുപോയി. ക്ലാസിക്കല്‍ ഭൗതികത്തിന്റെ നിയമങ്ങള്‍ അണുവിന്റെ ലോകത്ത്‌ പ്രായോഗികമല്ലെന്നും മൗലിക കണങ്ങളെയും പ്രകൃതി ബലങ്ങളെയും കുറിച്ചുള്ള ക്ലാസിക്കല്‍ സങ്കല്‌പങ്ങള്‍ നിലനില്‍ക്കുകയില്ലെന്നുമുള്ള പുതിയ വിവരണങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ക്ലാസിക്കല്‍ ഫിസിക്‌സ്‌, ക്വാണ്ടം ഫിസിക്‌സിന്‌ മുമ്പില്‍ രാജിയായി. ഇന്ന്‌ ഭൗതികശാസ്‌ത്രത്തെ ഭരിക്കുന്നത്‌ ക്വാണ്ടം ഭൗതികവും ആപേക്ഷികതാ സിദ്ധാന്തവുമാണ്‌. ക്ലാസിക്കല്‍ ഭൗതികത്തെപ്പറ്റി ഐന്‍സ്റ്റീന്‍ തന്റെ ആത്മകഥയില്‍ പറയുന്നു: ``സ്വന്തം കാല്‍ച്ചുവട്ടിലെ ദൃഢമായ അടിത്തറ എവിടെയും കാണുന്നില്ല. ഒലിച്ചു പോകുന്ന അടിത്തറയില്‍ ഒന്നും കെട്ടിപ്പടുക്കാനാവില്ല.''


ക്ലാസിക്കല്‍ ഭൗതികത്തില്‍ ശാസ്‌ത്ര സിദ്ധാന്തങ്ങളെ ശക്തമായ അടിത്തറയില്‍ നിര്‍മിച്ച വീടിനോടായിരുന്നു ഉദാഹരിച്ചതെങ്കില്‍ ആധുനിക ഭൗതികശാസ്‌ത്രം വലയോട്‌ ഉപമിക്കുന്നു (വീടും വലയുമെല്ലാം മാറിവരുന്ന പ്രയോഗങ്ങള്‍ മാത്രം). പഴയ ശാസ്‌ത്രസിദ്ധാന്തങ്ങളെ തകര്‍ത്തെറിയുന്ന പുതിയ ശാസ്‌ത്ര വിജ്ഞാനങ്ങളും ഒരിക്കല്‍-അതിവിദൂരമല്ലാത്ത ഭാവിയില്‍ തന്നെ-പഴമയില്‍ ചെന്നെത്തുമെന്നും തങ്ങളുടെ ആലോചനകളും സിദ്ധാന്തങ്ങളും തിരുത്തേണ്ടിവരുമെന്നും ദൈവനിഷേധം വന്‍ അബദ്ധമാണെന്നും ദൈവാസ്‌തിക്യം മഹാസത്യമാണെന്നും ശാസ്‌ത്രത്തിന്‌ ബോധ്യപ്പെടും, തീര്‍ച്ച.


പ്രപഞ്ചോല്‌പത്തി വൈവിധ്യവും വൈരുധ്യവും


മതങ്ങള്‍ അവതരിപ്പിക്കുന്ന സൃഷ്‌ടിവാദത്തിനെതിരായി ശക്തമായ ചിന്താഗതി ശാസ്‌ത്രലോകത്ത്‌ എന്നും ഉണ്ടായിരുന്നു. ദൈവത്തിന്റെ ഇടപെടലുകളില്ലാതെ ദീര്‍ഘകാലത്തെ പരിണാമ പ്രക്രിയയിലൂടെയാണ്‌ പ്രപഞ്ചം ഉണ്ടായത്‌, പ്രപഞ്ചത്തിന്‌ പ്രത്യേക തുടക്കമൊന്നുമില്ല, എപ്പോഴും ഒരേ രീതിയില്‍ നിലനില്‌ക്കുന്നു എന്നൊക്കെയുള്ള വീക്ഷണങ്ങള്‍ പലപ്പോഴായി സമര്‍ഥിക്കപ്പെട്ടിരുന്നു. 1781ല്‍ ഇമ്മാനുവല്‍ കാന്റ്‌ പ്രപഞ്ചത്തിനൊരു തുടക്കമുണ്ടെന്ന്‌ തന്റെ ദ ക്രിട്ടിക്‌ ഓഫ്‌ പ്യുവര്‍ റീസണ്‍ എന്ന കൃതിയിലൂടെ ഉന്നയിച്ചു. ആധുനിക ശാസ്‌ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ആവിര്‍ഭാവത്തോടെ പ്രപഞ്ചോല്‌പത്തി സിദ്ധാന്തങ്ങള്‍ക്ക്‌ പുതിയ മാനങ്ങള്‍ ലഭ്യമായി.


എന്നാല്‍ പ്രപഞ്ചോല്‌പത്തിയെപ്പറ്റിയുള്ള പഠനങ്ങളും ഗവേഷണങ്ങളും പുരോഗമിക്കുന്തോറും ദൈവാസ്‌തിക്യത്തെ സാക്ഷീകരിക്കുന്ന സത്യങ്ങള്‍ വെളിപ്പെടുകയാണ്‌ സത്യത്തില്‍ ചെയ്‌തതെന്നത്‌ മറ്റൊരു കാര്യം. അതിനെതിരെ ഈശ്വര നിഷേധികള്‍ രംഗത്തുവന്നുകൊണ്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പിയറേ സൈമണ്‍ ഡി ലാപ്ലസീന്റെ നിശ്ചിതത്വ വാദം ദൈവാസ്‌തിക്യത്തെ വിളിച്ചോതുന്നതു കൊണ്ട്‌ തന്നെ 1927ല്‍ ഹൈസന്‍ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തം രംഗപ്രവേശം ചെയ്‌തു. 1939ല്‍ പുറത്തിറക്കിയ ഭൗതികപ്രതിസന്ധി എന്ന കൃതിയില്‍ നിശ്ചിതത്വ സിദ്ധാന്തം നിശിതമായി വിമര്‍ശിക്കപ്പെട്ടു. എല്ലാം ദൈവതീരുമാനങ്ങള്‍ക്കനുസരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന നിശ്ചിതത്വ വാദം അപ്രായോഗികമാണെന്ന്‌ വിധിയെഴുതി.


പ്രപഞ്ചോല്‌പത്തി പഠനത്തില്‍ വഴിത്തിരിവായിരുന്നു ജോര്‍ജ്‌ ഗാമോവും റാല്‍ഫ്‌ ആല്‍ഫറും ചേര്‍ന്ന്‌ അവതരിപ്പിച്ച മഹാ വിസ്‌ഫോടന സിദ്ധാന്തം. പിന്നീട്‌ പ്രപഞ്ചം വികസിക്കുന്നുവെന്ന കണ്ടെത്തലുകളും വന്നു. ഇവയെല്ലാം ആധുനിക ഭൗതിക ശാസ്‌ത്രത്തിലെ വഴിത്തിരിവുകളായിരുന്നു. സ്റ്റീഫന്‍ ഹോക്കിംഗ്‌സ്‌ തന്റെ വിഖ്യാതമായ ദ ബ്രീഫ്‌ ഹിസ്റ്ററി ഓഫ്‌ ടൈം എന്ന ഗ്രന്ഥത്തിലൂടെ വ്യക്തമായി ഇവ ചര്‍ച്ച ചെയ്യുന്നുണ്ട്‌. മഹാവിസ്‌ഫോടന സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടതോടെ സ്ഥിരപ്പെട്ട പ്രപഞ്ചത്തിനൊരു തുടക്കം ഉണ്ടായിരിക്കണമെന്നും അതിനൊരു കാരണം ഉണ്ടായിരിക്കുമെന്നുമുള്ള ആശയം പലര്‍ക്കും ഇഷ്‌ടപ്പെട്ടിട്ടില്ല. ദൈവസാന്നിധ്യത്തെ സ്ഥാപിക്കാന്‍ സാധിക്കാവുന്ന ഈ ഉല്‌പത്തി ശാസ്‌ത്രത്തിനെതിരെ പലരും രംഗപ്രവേശം ചെയ്‌തു. ബ്രിട്ടീഷ്‌ ഭൗതികജ്ഞനായ ഫ്രെഡ്‌ ഹോയല്‍ മഹാവിസ്‌ഫോടന സിദ്ധാന്തം മഹാ അബദ്ധമാണെന്ന്‌ വാദിച്ചു. ദൈവനിരാസം ആവേശമാക്കിയ അദ്ദേഹം ഹെര്‍മണ്‍ ബോണ്ടി, തോമസ്‌ ഗോള്‍ഡ്‌ തുടങ്ങിയ ശാസ്‌ത്രജ്ഞരുമായി ചേര്‍ന്ന്‌ 1948ല്‍ സ്ഥിരസ്ഥിതി സിദ്ധാന്തം അവതരിപ്പിച്ചു. പ്രപഞ്ചത്തിനൊരു തുടക്കമോ ഒടുക്കമോ ഇല്ല. അത്‌ അനന്തവും അവികസിതവുമാണ്‌ എന്നതായിരുന്നു ഈ സിദ്ധാന്തത്തിന്റെ വിശദീകരണം. മൂന്ന്‌ ദശാബ്‌ദത്തോളം ഈ സിദ്ധാന്തങ്ങള്‍ പരസ്‌പരം ഏറ്റുമുട്ടി. എന്നാല്‍ ഈ സിദ്ധാന്തത്തിന്‌ സ്വീകാര്യത ലഭിച്ചില്ലെന്ന്‌ മാത്രമല്ല, മഹാവിസ്‌ഫോടനസിദ്ധാന്തം പ്രസിദ്ധമാവുകയും ചെയ്‌തു. ദൈവ നിഷേധികള്‍ക്ക്‌ ആദ്യം ആവേശവും പിന്നെ നിരാശയും ബാക്കി. അജ്ഞത കൊണ്ടോ അഹങ്കാരം കൊണ്ടോ സൃഷ്‌ടിവാദം അംഗീകരിക്കാന്‍ മനസ്സില്ലാത്ത ഭൗതിക ശാസ്‌ത്രജ്ഞജ്ഞര്‍ പാടുപെട്ട്‌ പണിയുന്ന സിദ്ധാന്തങ്ങളുടെ കൊട്ടാരം ഓരോന്നായി തകര്‍ന്ന്‌ വീണിട്ടും ചരിത്രത്തില്‍ നിന്നും അവര്‍ ഒന്നും പഠിക്കുന്നില്ല. ദൈവനിഷേധം എന്ന അന്ധതയ്‌ക്ക്‌ മുന്നില്‍ ശാസ്‌ത്രജ്ഞനും സാധാരണക്കാരനും തുല്യരാണെന്ന്‌ ചുരുക്കം.


ദൈവാസ്‌തിക്യത്തിന്റെ ഭൗതിക ദൃഷ്‌ടാന്തങ്ങളെ മനുഷ്യബുദ്ധിക്ക്‌ മുമ്പില്‍ ബൗദ്ധികവും യുക്തിപരവുമായി അവതരിപ്പിക്കുകയും സൃഷ്‌ടി പ്രപഞ്ചത്തിലൂടെ പര്യടനം നടത്തി തന്റെയും പ്രപഞ്ചത്തിന്റെയും ഉല്‌പത്തിയെയും അതിന്റെ സ്രഷ്‌ടാവിനെയും കണ്ടെത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന വേദഗ്രന്ഥമായ ഖുര്‍ആനിന്റെ മുമ്പില്‍ ഭൗതിക ശാസ്‌ത്രജ്ഞര്‍ അല്‌പമൊന്ന്‌ വനിയാന്വിതരായിരുന്നുവെങ്കില്‍! ``ഇവര്‍ കണ്ടില്ലേ, അല്ലാഹു സൃഷ്‌ടി ആരംഭിക്കുന്നതും തുടര്‍ന്ന്‌ ആവര്‍ത്തിക്കുന്നതും എങ്ങനെയാണെന്ന്‌? തീര്‍ച്ചയായും അത്‌ അല്ലാഹുവിന്‌ അതീവ ലളിതമാണ്‌. അവരോട്‌ പറയുക: ഭൂമിയില്‍ സഞ്ചരിച്ച്‌ നിരീക്ഷണം നടത്തൂ. എങ്ങനെയാണ്‌ അവന്‍ സൃഷ്‌ടി തുടങ്ങിയിട്ടുള്ളതെന്ന്‌. അല്ലാഹു മറ്റൊരിക്കല്‍ കൂടി സൃഷ്‌ടി നടത്തുന്നതാണ്‌. അവന്‍ (അല്ലാഹു) സര്‍വതിനും ശക്തനാണ്‌.'' (വി.ഖു 29:19,20)