ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌

2011 ജൂലൈ 2, ശനിയാഴ്‌ച

ഭാര്യാഭര്‍ത്താക്കന്മാരുടെ ബാധ്യതകള്‍

ഭാര്യാഭര്‍ത്താക്കന്മാര്‍ അന്യോന്യം പാലിക്കേണ്ട കടമകളും
കടപ്പാടുകളും ഇസ്‌ലാം വിശദമാക്കിയിട്ടുണ്ട്‌. സൂറത്തുല്‍ബഖറയിലെ 228-ാം വചനത്തില്‍ ഈ കാര്യം സൂചിപ്പിച്ചതായി കാണാം. നബി(സ) നിങ്ങള്‍ക്ക്‌ നിങ്ങളുടെ ഭാര്യമാരോടും ഭാര്യമാര്‍ക്ക്‌ ഭര്‍ത്താക്കന്മാരോടും ചില ബാധ്യതകളും അവകാശങ്ങളുമുണ്ടെന്ന്‌ വ്യക്തമാക്കിയതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. (ഇബ്‌നുമാജ 1851)

ഇതില്‍ ഒന്നാമത്തേത്‌ അവള്‍ക്കുള്ള ഭക്ഷണം, വസ്‌ത്രം, താമസസ്ഥലം എന്നിവ മാന്യമായ നിലയില്‍ നല്‍കലാണ്‌. ഭാര്യക്ക്‌ താന്‍ എന്തൊക്കെയാണ്‌ കൊടുക്കേണ്ടതെന്ന്‌ ആരാഞ്ഞ ഒരു സ്വഹാബിയോട്‌ നബി(സ) പറഞ്ഞത്‌ ഇങ്ങനെയാണ്‌: ``നീ ഭക്ഷിക്കുന്നതുപോലെ അവള്‍ക്കും ഭക്ഷണം നല്‌കുക. നീ ധരിക്കും പോലെ അവള്‍ക്കും ആവശ്യമായ വസ്‌ത്രം നല്‌കുക. നീ അവളുടെ മുഖത്തടിക്കുകയോ അസഭ്യം വിളിക്കുകയോ അരുത്‌. അവളുമായി പിണങ്ങി വീടുമാറി താമസിക്കരുത്‌.'' (അഹ്‌മദ്‌ 4:447, 5:3)

രണ്ട്‌), അവളുമായി ലൈംഗിക ബന്ധം നടത്തല്‍. സൂറത്തുല്‍ ബഖറയിലെ 226-ാം വചനപ്രകാരം നാലു മാസത്തിലൊരിക്കലെങ്കിലും ഈ ബന്ധപ്പെടല്‍ വേണമെന്ന്‌ സൂചനയുണ്ട്‌. അതല്ലെങ്കില്‍ എല്ലാ ഓരോ ശുദ്ധികാലങ്ങളിലും. ലൈംഗികദാഹം തീര്‍ക്കല്‍ ഭാര്യാഭര്‍തൃബന്ധത്തിന്റെ അനിവാര്യമായ തേട്ടമാണ്‌.

മൂന്ന്‌), ഒന്നിലധികം ഭാര്യമാരുള്ള ഒരാള്‍ അവരിലെ ഒരുവളുമായി കൂടുതല്‍ ചായ്‌വ്‌ കാണിക്കുന്നത്‌ ശരിയല്ല. അത്‌ ശിക്ഷാര്‍ഹമാണ്‌. ഭാര്യമാര്‍ക്കിടയില്‍ നീതിയോടെയുള്ള വിഹിതങ്ങള്‍ നല്‌കേണ്ടതുണ്ട്‌. അയാള്‍ അനീതി കാണിച്ചാല്‍ പരലോകത്ത്‌ ശരിയായ വിധം നടക്കാനാകാതെ ഒരു ഭാഗത്തേക്ക്‌ ചെരിഞ്ഞു നടക്കേണ്ടി വരുന്ന ദുരവസ്ഥയാണുണ്ടാവുക. ഇത്‌ ഇത്തരക്കാരുടെ അടയാളമായിട്ടാണ്‌ നബി(സ) സൂചിപ്പിച്ചിട്ടുള്ളത്‌. (അഹ്‌മദ്‌ 2:347)

നാല്‌), ചെറുപ്പക്കാരിയായ ഒന്നാം വിവാഹിതയെ നിക്കാഹ്‌ കഴിച്ചാല്‍ അവളുടെയടുക്കല്‍ ആദ്യത്തെ ഏഴു ദിവസവും പ്രായമുള്ളവളും രണ്ടാം വിവാഹിതയുമായവളെ നിക്കാഹ്‌ കഴിച്ചാല്‍ അവളുടെയടുക്കല്‍ ആദ്യത്തെ മൂന്ന്‌ ദിവസവും കഴിച്ചുകൂട്ടുക ഭര്‍ത്താവിന്റെ കടമയാണ്‌. (ദാറഖുത്‌നി 3:203, മുസ്‌ലിം)

സൂറത്തുല്‍ ബഖറയിലെ 228-ാം വചനത്തില്‍ സൂചിപ്പിച്ചപോലെ ഭാര്യയ്‌ക്ക്‌ ഭര്‍ത്താവിനോടും ചില കടമകളുണ്ട്‌. ഭാര്യയുടെ കടമകള്‍:

ഒന്ന്‌), ഭര്‍ത്താവിനെ നല്ല കാര്യങ്ങളില്‍ അനുസരിക്കുക. അഥവാ, അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ക്ക്‌ എതിരാകുന്ന ഒരു കാര്യത്തിലും അനുസരണമില്ല. അവള്‍ക്ക്‌ ചെയ്യാന്‍ കഴിയാത്തതിലും അനുസരിക്കണമെന്നില്ല. ഇതെല്ലാം ഇസ്‌ലാമിലെ പൊതുതത്വങ്ങളും കൂടിയാണ്‌. സൂറത്തുന്നിസാഇലെ 34-ാം വചനത്തില്‍ അവരുടെ അനുസരണത്തെപ്പറ്റി പരാമര്‍ശമുണ്ട്‌.

രണ്ട്‌), ഭര്‍ത്താവിന്റെ അഭാവത്തില്‍ ഭര്‍ത്താവിന്റെ ധനം, അഭിമാനം എന്നിവ സംരക്ഷിക്കുക. ഭര്‍ത്താവിന്റെ അനുമതിയില്ലാതെ വീടുവിട്ടു പോകാതിരിക്കുക

മൂന്ന്‌), ഭര്‍ത്താവിന്റെ കൂടെ യാത്രക്ക്‌ ആവശ്യപ്പെട്ടാല്‍ അത്‌ സ്വീകരിക്കുക. അയാളുടെ വൈകാരികശമനത്തിനായി വിളിച്ചാല്‍ ഉത്തരം നല്‍കുക. അല്ലാത്തപക്ഷം അവള്‍ക്കുണ്ടാകുന്ന ദുരവസ്ഥ ബുഖാരിയിലും (7:39) മുസ്‌ലിമിന്റെ നിക്കാഹിന്റെ അധ്യായത്തിലും ഉദ്ധരിച്ചിട്ടുണ്ട്‌.

നാല്‌) സുന്നത്തായ നോമ്പ്‌ അനുഷ്‌ഠിക്കാന്‍ ഭര്‍ത്താവിന്റെ സമ്മതം തേടുക. ഇത്‌ സംബന്ധമായി ബുഖാരി (7:39) റിപ്പോര്‍ട്ടു ചെയ്‌തിട്ടുണ്ട്‌.

അഞ്ച്‌), ഭാര്യ ഭര്‍ത്താവുമായി പിണങ്ങാതിരിക്കുക. ഒരു മുസ്‌ലിം മറ്റൊരാളുമായി മൂന്ന്‌ ദിവസത്തിലധികം പിണങ്ങിക്കഴിയല്‍ സാധാരണഗതിയില്‍ തന്നെ ഇസ്‌ലാം വിലക്കിയ കാര്യമാണ്‌. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പിണക്കം സംഭവിച്ചാല്‍ നല്ലതായ ഉപദേശങ്ങള്‍ നല്‌കി ശരിപ്പെടുത്തണമെന്ന്‌ സൂറത്തുന്നിസാഇലെ 34,35 വചനങ്ങള്‍ വിശദമാക്കിയിട്ടുണ്ട്‌.

ആറ്‌), വൈകാരികമായ ആഗ്രഹം ജനിപ്പിക്കാനുതകുന്ന സ്‌പര്‍ശനങ്ങളും സംസാരങ്ങളും ഇസ്‌ലാമിക നിയമങ്ങളുടെയും സംസ്‌കാരത്തിന്റെയും ചട്ടക്കൂട്ടില്‍ നിലനിര്‍ത്തുക. ബിസ്‌മി ചൊല്ലുക, പിശാചുബാധയില്‍ നിന്ന്‌ രക്ഷ തേടുക, ഗുഹ്യഭാഗത്തേക്ക്‌ എത്തിനോക്കാതിരിക്കുക, മാസമുറയോ പ്രസവരക്തമോ ഉള്ളപ്പോള്‍ സംഭോഗം ചെയ്യാതിരിക്കുക, പ്രകൃതിവിരുദ്ധ രതികളെല്ലാം ഒഴിവാക്കുക, അവളുടെ അനുമതിയില്ലാതെ ഗര്‍ഭം ധരിക്കാതിരിക്കാന്‍ ഭര്‍ത്താവ്‌ മാര്‍ഗം സ്വീകരിക്കുക, നിര്‍ബന്ധിച്ച്‌ ഗര്‍ഭം അലസിപ്പിക്കുക എന്നീ കാര്യങ്ങളെല്ലാം സൂക്ഷിക്കപ്പെടേണ്ടതാണ്‌.

രാത്രി ഉറങ്ങുന്നതിനു മുമ്പായും, സംയോഗം ആവര്‍ത്തിക്കാനുദ്ദേശിക്കുമ്പോഴും, വലിയ അശുദ്ധിക്കാരന്‍ കുളിച്ചു വൃത്തിയാകുന്നതിനു മുമ്പായി ഭക്ഷണം കഴിക്കാന്‍ കരുതുമ്പോഴും വുദ്വൂ എടുക്കല്‍ സുന്നത്താണ്‌. ഭാര്യക്ക്‌ മാസമുറയോ പ്രസവരക്തമോ ഉള്ളപ്പോള്‍ അവളുമായി സംയോഗമല്ലാത്ത മറ്റു ഇടപെടലുകള്‍ അനുവദിക്കപ്പെട്ടതാണ്‌.

2011 ജൂൺ 13, തിങ്കളാഴ്‌ച

എങ്ങോട്ടാണീ ധൃതി

നിങ്ങളൊരു കച്ചവടക്കാരനാണോ? ആണെങ്കില്‍, നിങ്ങളുടെ കടയില്‍ നിന്നൊരാള്‍ സാധനങ്ങള്‍ വാങ്ങിയശേഷം ``പണം പിന്നെ തരാം'' എന്ന്‌ പറയുന്നത്‌ നിങ്ങള്‍ ഒട്ടും ഇഷ്‌ടപ്പെടില്ലല്ലോ? ഇല്ല. പണം അതിന്റെ സമയത്ത്‌ ലഭിക്കുന്നതാണ്‌ നമുക്കിഷ്‌ടം. നീട്ടിവെച്ചാല്‍ അതൊരു ബാധ്യതയായിത്തീരും. അങ്ങനെയെങ്കില്‍ ഒന്നാലോചിച്ചുനോക്കൂ; അല്ലാഹുവിന്‌ നല്‍കേണ്ട എത്രയെത്ര കാര്യങ്ങളാണ്‌ `നാളെയാക്കാം', `പിന്നെയാക്കാം' എന്ന്‌ പറഞ്ഞ്‌ നാം നീട്ടിവെച്ചത്‌! അവനോടുള്ള എത്രയെത്ര കടമകളാണ്‌ നാം നിര്‍വഹിച്ചുതീര്‍ക്കാതെ നീട്ടിവലിച്ചത്‌!
ഈ ലോകത്തിന്റെ കാര്യങ്ങളൊന്നും നമ്മള്‍ നീട്ടിവെക്കാറില്ല. കടം വാങ്ങിയിട്ടെങ്കിലും എല്ലാം വേഗം ചെയ്‌തുതീര്‍ക്കും. അപ്പോഴും അല്ലാഹുവിന്റെ കാര്യങ്ങള്‍ ബാക്കിയാക്കും. ഒരു കാര്യം നാം ഓര്‍ത്തുവെക്കുക; ദുനിയാവിന്റെ കാര്യങ്ങള്‍ ബാക്കിയാക്കി നാം മരിച്ചുപോയാലും അതെല്ലാം ആരെങ്കിലും ഭംഗിയായി നിര്‍വഹിക്കും. പക്ഷേ, അല്ലാഹുവുമായി ചെയ്‌തുതീര്‍ക്കേണ്ട ബാധ്യതകള്‍ ബാക്കിയാക്കിയാല്‍ നിര്‍വഹിക്കപ്പെടാതെ അത്‌ പിന്നെയും നീണ്ടുകിടക്കും. അതുകൊണ്ടാണ്‌ അല്ലാഹു ഇങ്ങനെ ഉണര്‍ത്തിയത്‌: ``നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതികാണിക്കുക.'' (3:133)
ഇമാം ഗസ്സാലി വിവരിക്കുന്നത്‌ കേള്‍ക്കാം: ``മരിച്ചുകഴിഞ്ഞവര്‍ക്ക്‌ ഏറ്റവും വലിയ ആഗ്രഹമെന്തായിരിക്കും? ഒരു ദിവസമെങ്കിലും ഭൂമിലോകത്തേക്കൊന്ന്‌ തിരിച്ചുവരണമെന്ന്‌ അവര്‍ കൊതിക്കുന്നുണ്ടാവും. എങ്കില്‍, ഒരു ദിവസം കൂടി ജീവിക്കാന്‍ ഒരാള്‍ക്ക്‌ അല്ലാഹു ആയുസ്സ്‌ നല്‍കിയാല്‍ അയാള്‍ ആ ദിവസം മുഴുവനും എന്താണ്‌ ചെയ്യുക? സംശയമില്ല, അയാള്‍ അമലുസ്സ്വാലിഹാത്തുകള്‍ ചെയ്യും. കാരണം, മരിച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ മനസ്സിലായി അമലുസ്സ്വാലിഹാതുകള്‍ കൊണ്ടേ കാര്യമുള്ളൂ എന്ന്‌!'' (ഇഹ്‌യാഉലൂമിദ്ദീന്‍ 2:301)
നമ്മളും നമ്മുടെ കര്‍മങ്ങളും മാത്രം ബാക്കിയാകുന്ന നിമിഷമാണ്‌ മരണം. അതോളമുള്ളതെല്ലാം അതോടെ വേര്‍പെടും. സമ്പത്ത്‌, സ്ഥാനമാനങ്ങള്‍, സ്‌നേഹജനങ്ങള്‍... എല്ലാം വിട്ടൊഴിഞ്ഞ്‌ ചെയ്‌തുകൂട്ടിയ കര്‍മങ്ങളും കൂട്ടിപ്പിടിച്ച്‌ നാം ഓരോരുത്തരും തനിച്ചാകുന്ന ആ നിമിഷത്തെക്കുറിച്ചൊന്ന്‌ ആലോചിച്ചുനോക്കൂ.
തിരുനബി(സ)യും സ്വഹാബികളും നടന്നുപോകുമ്പോള്‍ അവിടെയൊരു ആള്‍ക്കൂട്ടം. അതെന്താണെന്ന്‌ തിരുനബി അന്വേഷിച്ചപ്പോള്‍, ``അവിടെ ഖബ്‌ര്‍ കുഴിക്കുകയാണ്‌'' എന്ന്‌ ആരോ പറഞ്ഞു. അതോടെ ആ തിരുമുഖം വിവര്‍ണമായി. റസൂല്‍(സ) പേടിച്ചുവിറയ്‌ക്കാന്‍ തുടങ്ങി. ഓടിച്ചെന്ന്‌ ഖബ്‌റിന്നരികില്‍ മുട്ടുകുത്തിയിരുന്നു. താഴെയുള്ള മണ്ണ്‌ നനയുവോളം അവിടുന്ന്‌ കരഞ്ഞു. എന്നിട്ടിങ്ങനെ പറഞ്ഞു: കൂട്ടുകാരേ, ഇതുപോലൊരു ദിവസത്തിനു മുമ്പ്‌ ഒരുക്കങ്ങള്‍ നടത്തിക്കോളൂ.'' (ഇബ്‌നുമാജ സുനന്‍ 4195)
``ജനങ്ങളില്‍ കൂടുതല്‍ ബുദ്ധിയും വിവേകവുമുള്ളവര്‍ ആരാണ്‌ റസൂലേ?'' തിരുനബി പറഞ്ഞു: ``മരണത്തെ കൂടുതല്‍ ഓര്‍ക്കുകയും അതിന്നുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നവരാണ്‌ ഏറ്റവും ബുദ്ധിമാന്മാര്‍. ദുന്‍യാവില്‍ അവര്‍ക്ക്‌ മാന്യത ലഭിക്കും. പരലോകത്ത്‌ ശ്രേഷ്‌ഠതയും ലഭിക്കും.'' (ഹൈഥമി, മജ്‌മൂഉസ്സവാഇദ്‌ 10:308)
സാധാരണ ജനങ്ങള്‍ക്കുണ്ടാവുന്ന ദൗര്‍ബല്യങ്ങളും ആര്‍ത്തിയും ഇല്ലാത്തവരോട്‌ എല്ലാവര്‍ക്കും ആദരവുണ്ടാകുന്നു. അതോടെ അല്ലാഹുവിന്റെ കാരുണ്യവും അവരുടെ മേല്‍ ചൊരിയുന്നു. ഇരുലോകത്തും അവര്‍ വിജയിക്കുന്നു. മരണത്തെക്കുറിച്ച ഓര്‍മ ജീവിതത്തെക്കുറിച്ച ആര്‍ത്തിയില്‍ നിന്ന്‌ നമ്മെ രക്ഷിക്കുന്നു. ഇവിടെയുള്ളതൊന്നും വലുതല്ല എന്ന്‌ മരണം നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്‌. നമ്മള്‍ തന്നെ എത്ര ചെറിയവരാണെന്ന്‌ മരണം തെളിയിക്കുന്നു.
ഈ ഓട്ടവും ധൃതിയും മത്സരങ്ങളും ആഘോഷങ്ങളുമെല്ലാം അവസാനിക്കും. ഒരൊറ്റ തീരുമാനം കൊണ്ട്‌ അല്ലാഹു എല്ലാം തീര്‍ക്കും. നാം ആര്‍ക്കു വേണ്ടിയാണോ ജീവിച്ചത്‌ അവരെല്ലാം നമ്മെ വേര്‍പിരിയുന്നു. മരണമെത്തുന്നതോടെ നമ്മുടെ പേരുപോലും ഇല്ലാതാവുന്നു. പ്രിയമുള്ളവര്‍ പോലും `മയ്യിത്ത്‌' എന്ന്‌ വിളിക്കുന്നു. മണ്ണിട്ടു മൂടി അവസാനത്തെ മണ്‍തരിയും കൈയില്‍ നിന്ന്‌ തട്ടിക്കളഞ്ഞ്‌ അവരെല്ലാം നമ്മുടെ ഖബ്‌റിന്നരികില്‍ നിന്ന്‌ നടന്നുനീങ്ങുന്നു. പതുക്കെപ്പതുക്കെ നമ്മെ മറക്കുന്നു! കര്‍മങ്ങള്‍ മാത്രം നമ്മോടൊപ്പം ബാക്കിയാവുന്നു. നോക്കൂ, നമ്മെ വേര്‍പിരിയാനിരിക്കുന്ന ഈ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പണത്തിനും വേണ്ടിയാണല്ലോ, വേര്‍പിരിയാത്ത കര്‍മങ്ങളെ നാം നഷ്‌ടപ്പെടുത്തുന്നത്‌. തിരുനബി(സ) ഉണര്‍ത്തുന്നു: ``സുഖങ്ങളെയെല്ലാം തകര്‍ക്കുന്ന മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ക്കുക. പ്രയാസമുണ്ടാവുമ്പോള്‍ മരണത്തെ ഓര്‍ത്താല്‍ സമാധാനം കൈവരും. സുഖങ്ങളില്‍ മരണത്തെ ഓര്‍ത്താല്‍ അശാന്തിയും കടന്നുവരും.'' (ഇബ്‌നു അബ്‌ദ്ദുന്‍യാ, കിതാബുല്‍ മൗത്ത്‌ 104)
``മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ക്കുക. അപ്പോള്‍ അല്ലാഹു നിങ്ങളുടെ ഹൃദയത്തെ ഉണര്‍ത്തുകയും മരണത്തെ എളുപ്പമുള്ളതാക്കുകയും ചെയ്യും.'' (ദൈലമി, മുസ്‌നദുല്‍ ഫിര്‍ദൗസ്‌ 41)
ഹൃദയകാഠിന്യത്തെക്കുറിച്ച്‌ പരാതി പറഞ്ഞ സ്‌ത്രീയോട്‌ ആഇശ(റ) ഉപദേശിക്കുന്നു: ``മരണത്തെ ഓര്‍ക്കുക. ഹൃദയം ലോലമാകും'' ഈ ഉപദേശം അനുസരിച്ച ആ സ്‌ത്രീ പിന്നീട്‌ ആഇശ(റ)യുടെ അടുക്കല്‍ വന്ന്‌ നന്ദി പറഞ്ഞു.
മരണശേഷം വരാനിരിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന്‌ മനുഷ്യന്‍ അറിഞ്ഞാല്‍ അവന്‍ ഭക്ഷണവും വെള്ളവും ഒഴിവാക്കി മാറത്തടിച്ച്‌ കരയുമായിരുന്നുവെന്നു പോലും തിരുനബി(സ) പറഞ്ഞിട്ടുണ്ട്‌.
ഒരു കാര്യം പറയുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും നമ്മള്‍ ആലോചിക്കുക; ഈ നിമിഷം ഞാന്‍ മരണപ്പെട്ടാല്‍ ഈ കാര്യത്തെക്കുറിച്ചുള്ള അല്ലാഹുവിന്റെ ചോദ്യമെന്തായിരിക്കും? ഞാന്‍ കുറ്റക്കാരനാകുമോ? ജനങ്ങളും കുടുംബവും എന്ത്‌ പറഞ്ഞാലും അല്ലാഹുവിന്റെ ചോദ്യങ്ങളെ നാം ഭയന്നാല്‍ ജീവിതം ശരിയായ ദിശയിലാകും. തിരുനബിയുടെ ഈ ഉപദേശം കൂടി കേള്‍ക്കാം: ``നീ ഖബ്‌റുകള്‍ സന്ദര്‍ശിക്കുക. അത്‌ പരലോകത്തെ ഓര്‍മിപ്പിക്കും. മരണപ്പെട്ടവരെ കുളിപ്പിക്കുക. അതൊരു താക്കീതാണ്‌. ജനാസ നമസ്‌കരിക്കുക. അത്‌ നിന്നെ സങ്കടപ്പെടുത്തും.'' (ഹാകിം 4:330)

2011 മേയ് 11, ബുധനാഴ്‌ച

മുലപ്പാല്‍ : കുട്ടിയുടെ അവകാശം

"മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്‌. (കുട്ടിയുടെ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്‌. അവര്‍ക്ക് (മുലകൊടുക്കുന്ന മാതാക്കള്‍ക്ക്‌) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. എന്നാല്‍ ഒരാളെയും അയാളുടെ കഴിവിലുപരി നല്‍കാന്‍ നിര്‍ബന്ധിക്കരുത്‌. ഒരു മാതാവും തന്റെ കുട്ടിയുടെ പേരില്‍ ദ്രോഹിക്കപ്പെടാന്‍ ഇടയാകരുത്‌. അതു പോലെ തന്നെ സ്വന്തം കുട്ടിയുടെ പേരില്‍ ഒരു പിതാവിന്നും ദ്രോഹം നേരിടരുത്‌. (പിതാവിന്റെ അഭാവത്തില്‍ അയാളുടെ) അവകാശികള്‍ക്കും (കുട്ടിയുടെ കാര്യത്തില്‍) അതു പോലെയുള്ള ബാധ്യതകളുണ്ട്‌. ഇനി അവര്‍ ഇരുവരും തമ്മില്‍ കൂടിയാലോചിച്ച് തൃപ്തിപ്പെട്ടുകൊണ്ട് (കുട്ടിയുടെ) മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല; ഇനി നിങ്ങളുടെ കുട്ടികള്‍ക്ക് (മറ്റാരെക്കൊണ്ടെങ്കിലും) മുലകൊടുപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലും നിങ്ങള്‍ക്ക് കുറ്റമില്ല; (ആ പോറ്റമ്മമാര്‍ക്ക്‌) നിങ്ങള്‍ നല്‍കേണ്ടത് മര്യാദയനുസരിച്ച് കൊടുത്തു തീര്‍ക്കുകയാണെങ്കില്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുക" [അദ്ധ്യായം 2 ബഖറ 233].

വ്യാഖ്യാനം : താഴെ കാണുന്ന തത്വങ്ങളിലേക്ക് ഈ സൂക്തം വെളിച്ചം തൂകുന്നു.

1 . വിവാഹ മോചിതയായ മാതാക്കളും മറ്റുള്ള മാതാക്കളും രണ്ടു വര്ഷം കുട്ടിക്ക് മുല കൊടുക്കണം.

2. ഈ നിയമം എല്ലാ മാതാക്കള്‍ക്കും നിര്‍ബന്ധമാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ സൂറ 46 :15 (അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു), സൂറ 31 :14 (അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്‌) എന്നീ സൂക്തങ്ങളിലും വ്യക്തമാക്കുന്നു.

3 . നിയമപരമായ മുലയൂട്ടല്‍ 2 വര്‍ഷമാണ്‌. രണ്ട് വര്‍ഷത്തിനു ശേഷം ഒരു കുട്ടി മറ്റൊരു സ്ത്രീയുടെ മുലകുടിച്ചാല്‍ മുലകുടിബന്ധം സ്ഥാപിക്കപ്പെടുകയില്ല.

4 . രണ്ടു വര്‍ഷത്തിനു ശേഷം മുലകുടി നിര്‍ത്തിയാല്‍ കുട്ടിയുടെ ആരോഗ്യത്തിനു പ്രശ്നമാവുമെങ്കില്‍ വര്‍ദ്ധിപ്പിക്കാം. ചില കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ 3 വര്‍ഷവും മറ്റു ചിലര്‍ 2.5 വര്‍ഷവും നല്‍കണമെന്നു വരെ പ്രസ്താവിക്കുന്നു. [തഫ്സീറുല്‍ മനാര്‍ 2 -410]

5. മുലകുടി നിര്‍ത്തുമ്പോള്‍ കുട്ടിയുടെ ആരോഗ്യത്തിനു പ്രതിബന്ധമാകുമോ എന്ന് അറിവുള്ളവരോട് അന്വേഷിക്കണം.

6. കുട്ടിയുടെ പിതാവ് മരണപ്പെട്ടാല്‍ അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ ബാധ്യത നിര്‍വഹിക്കണം.

7. മറ്റൊരു സ്ത്രീയെക്കൊണ്ട് മുല കുടിപ്പിക്കുന്നതിനു വിരോധമില്ല. അവര്‍ക്കുള്ള പ്രതിഫലം നല്‍കണം. മാതാവിന്‍റെ സ്നേഹം നഷ്ടപ്പെടുന്നതിനാല്‍ ഇതിനെ പ്രേരിപ്പിക്കുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍ അനുവദനീയമാക്കുകയാണ്; മുല കുടി നിര്‍ത്തി കുട്ടിക്ക് മറ്റു ഭക്ഷണങ്ങള്‍ നല്കാതിരിക്കുവാന്‍. മുലപ്പാലാണ് കുട്ടിക്ക് നല്ലത്.

8. രണ്ട് വര്‍ഷത്തിനുള്ളില്‍ ഭാര്യയെ ഗര്‍ഭിണിയാക്കുന്നത് ഗോപ്യമായ നിലക്ക് കുട്ടിയെ വധിക്കലാണെന്നു നബി (സ) ഉണര്‍ത്തി. കുട്ടിക്ക് മുലകുടി നഷ്ടപ്പെടുമെന്നതിനാല്‍ ഗര്‍ഭധാരണ തടുക്കുവാന്‍ അക്കാലത്ത് പ്രചാരത്തിലുള്ള താല്‍ക്കാലിക മാര്‍ഗങ്ങള്‍ നബി (സ) അനുവദിക്കുകയും ചെയ്തു.

by അബ്ദുസ്സലാം സുല്ലമി @ ഖുര്‍ആനിന്റെ വെളിച്ചം

2011 ഫെബ്രുവരി 10, വ്യാഴാഴ്‌ച

പ്രബോധനം മുസ്ലിമിന്‍റെ ബാധ്യത

മുസ്ലിംകള്‍ എന്തിനു നിയുക്തരാക്കപ്പെട്ടു? അവരുടെ ദൌത്യമെന്ത്? അവരുടെ ഉത്തരവാദിത്വവും ബാധ്യതകളും എന്തെല്ലാം? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം അല്ലാഹു പറയുന്നു : "മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് വരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്നും വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു" [3 :10]. "അപ്രകാരം ഞാന്‍ നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി" [2 :143]. "നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്നും വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്നും ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍" [3 :104]. നബി (സ) പറഞ്ഞതായി അബൂസഈദുല്‍ ഖുദ്രി (റ) ഉദ്ധരിക്കുന്നു : "ആരെങ്കിലും ഒരു തിന്മ ചെയ്യുന്നതായി നിങ്ങള്‍ കണ്ടാല്‍ അത് കൈകൊണ്ട് തടയട്ടെ. അതിനു കഴിഞ്ഞില്ലെങ്കില്‍ നാവുകൊണ്ട്. അതുണ്ടായാല്‍ ഏറ്റവും ദുര്‍ബലമായ വിശ്വാസമെങ്കിലുമുണ്ട് " [മുസ്ലിം].

മുസ്ലിംകളോട് അവരുടെ ദൌത്യത്തെക്കുറിച്ചുണര്ത്തിയ നബി തിരുമേനിയെ അല്ലാഹു പരിചയപ്പെടുത്തുന്നു : "തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനിയല്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ്‌ നബി) പിന്‍പറ്റുന്നവര്‍ക്ക് (കാരുണ്യം രേഖപ്പെടുത്തുന്നതാണ്). അവരോടു അദ്ദേഹം സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്നും അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് വിജയികള്‍" [7 :157]

തങ്ങളുടെ ദൌത്യവും ഉത്തരവാദിത്വവും എന്താണെന്ന് രിബ്ഇയ്യിബിന്‍ ആമിര്‍ (റ) ഒരു സന്ദര്‍ഭത്തില്‍ പറയുകയുണ്ടായി : "മനുഷ്യരാശിയെ സൃഷ്ടികളെ ആരാധിക്കുന്നതില്‍ നിന്നും സൃഷ്ടാവിനെ മാത്രം ആരാധിക്കണമെന്നു പഠിപ്പിക്കാനും അവരെ ഐഹികജീവിതത്തിന്‍റെ ക്ലിഷ്ടതയില്‍ നിന്നും രക്ഷപ്പെടുത്തി അതിന്‍റെ വിശാലമായ സമൃദ്ധിയിലേക്ക് നയിക്കാനും ഇതര മതനിയമങ്ങളുടെ കരാളഹസ്തങ്ങളില്‍ നിന്നും അവരെ മോചിപ്പിച്ചു നീതിനിഷ്ഠമായ ഇസ്ലാമിക നിയമങ്ങളുടെ രാജവീധിയിലേക്ക് കൊണ്ട്‌വരാനും അല്ലാഹുവിനാല്‍ നിയോഗിക്കപ്പെട്ടവരാണ് ഞങ്ങള്‍" [നദറത്ത് മുഅ'മിനീന്‍ വാഇന്‍ ഇലല്‍ മദനിയ്യാതില്‍ മുആസിറ] .

ഉപരിസൂചിത ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും പ്രവാചക നിര്‍ദേശങ്ങളില്‍ നിന്നും ശിഷ്യഗണങ്ങളുടെ വ്യാഖ്യാനത്തില്‍ നിന്നും ഒരു മുസ്ലിമിന്‍റെ ജീവിത ദൌത്യമെന്തെന്നു വ്യക്തമായി. സ്വയം നല്ലവനായി ജീവിക്കുകയും മറ്റുള്ളവരെ നന്മയുടെ മാര്‍ഗത്തില്‍ ക്ഷണിക്കുകയും ചെയ്യുക. നന്മയുടെ മാര്‍ഗം ഇസ്ലാമാണ്. സത്യവും നീതിയും ധര്‍മവും അത് മാത്രമാണ്. മനുഷ്യന്‍റെ ഇഹപര വിജയമാണ് അതിന്‍റെ സന്ദേശം. അതല്ലാത്ത ഏതു മാര്‍ഗവും നാശമാണ്. അല്ലാഹു പറയുന്നു : "ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്നപക്ഷം അത് അവനില്‍ നിന്നും ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും" [3 :85].

by എം എം നദ'വി @ മുജാഹിദ് വയനാട് സമ്മേളന സുവനീര്‍