ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌

2011, ജനുവരി 29, ശനിയാഴ്‌ച

ഉമ്മയോളം വരില്ല, മറ്റൊന്നും

ഴയൊരു സുഹൃത്തിനെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ വീണ്ടും കണ്ടത്‌. ഒരുപാട്‌ പറയാന്‍ ഞങ്ങള്‍ ഒരുമിച്ചിരുന്നു. ഉമ്മയെക്കുറിച്ചാണ്‌ അവന്‍ പറഞ്ഞതെല്ലാം. പിതാവ്‌ നഷ്‌ടപ്പെട്ടതിനെത്തുടര്‍ന്ന്‌ ഉമ്മയാണ്‌ അവരെയെല്ലാം വളര്‍ത്തിയത്‌. ദു:ഖങ്ങള്‍ മാത്രം സമ്പാദ്യമായപ്പോഴും പരാതികളേതുമില്ലാതെ, ബാധ്യതകളെല്ലാം ആ ഉമ്മ നിര്‍വഹിച്ചു.
അവന്‍ തന്നെ പറയട്ടെ: ``കുറച്ചു നാളികേരമായിരുന്നു ആകെ വരുമാനം. അത്‌ വിറ്റ്‌ കിട്ടുന്ന കാശ്‌ വളരെ ചെറുതായിരുന്നു. എന്നിട്ടും ഉമ്മ ഞങ്ങളെ ജീവിക്കാന്‍ പഠിപ്പിച്ചു. അതില്‍ നിന്നൊരു പങ്ക്‌ പാവങ്ങള്‍ക്കും നല്‍കി. സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി ആരെയും ഒന്നുമറിയിച്ചില്ല. ജീവിതത്തെക്കുറിച്ച്‌ ഉമ്മയ്‌ക്ക്‌ വ്യക്തമായ കാഴ്‌ചപ്പാടും ആസൂത്രണവുമുണ്ടായിരുന്നു. അതാണ്‌ ഞങ്ങള്‍ക്ക്‌ തുണയായത്‌. ഇസ്‌ലാമിക ജീവിതത്തിന്റെ എല്ലാ വശങ്ങളും ഉമ്മയില്‍ നിന്നാണ്‌ ഞങ്ങള്‍ പഠിച്ചത്‌. മക്കളെല്ലാം വലുതായി. സാമ്പത്തിക നില തൃപ്‌തികരമായി. അതോടെ ഉമ്മയ്‌ക്ക്‌ രോഗങ്ങളായി. മാരകരോഗം തന്നെയാണ്‌ പിടിപെട്ടത്‌. ചെറിയ മകനായതുകൊണ്ട്‌ ഉമ്മയുടെ ചികിത്സാ കാര്യങ്ങളൊക്കെ ഞാനാണ്‌ നോക്കിയത്‌. രാവും പകലും ഉമ്മയുടെ അരികിലിരുന്ന്‌ പരിചരിച്ചു. കാല്‌ മുറിച്ചുമാറ്റേണ്ടിവന്നതോടെ ഉമ്മയ്‌ക്ക്‌ നടക്കാനും കഴിയാതായി. ഒരു നിമിഷം പോലും എനിക്ക്‌ അകന്നുനില്‍ക്കാന്‍ തോന്നിയില്ല. ആശുപത്രിയിലേക്കുള്ള നിരന്തര യാത്രകള്‍ ഉമ്മയെ കൂടുതല്‍ വിഷമിപ്പിച്ചു. പാതിരാത്രിയില്‍ ഉമ്മയെ ബാത്ത്‌റൂമില്‍ കൊണ്ടുപോയി ഇരുത്തിക്കഴിഞ്ഞാല്‍ പുറത്തിരുന്ന്‌ ചിലപ്പോള്‍ ഞാനുറങ്ങിപ്പോകും. വിളിക്കാന്‍ ഉമ്മയ്‌ക്ക്‌ കഴിയില്ല. കോപ്പെയെടുത്ത്‌ വാതിലിലേക്കെറിഞ്ഞ്‌ എന്നെ ഉണര്‍ത്തും. ഒരു രാത്രി, ബാത്ത്‌റൂമിലേക്ക്‌ ഉമ്മയെ കൊണ്ടുപോകുന്നതിനിടെ ഞാന്‍ കാലു തെന്നിവീണു! ഭാഗ്യം, എന്റെ ഉമ്മയ്‌ക്ക്‌ യാതൊന്നും സംഭവിച്ചില്ല. പിന്നെ, ഞാന്‍ നോക്കുമ്പോള്‍ എന്റെ ലുങ്കിയില്‍ നിറയെ രക്തം! വീഴുന്നതിനിടെ എവിടെയോ ഉരസി, എന്റെ തുടയില്‍ നിന്ന്‌ തോല്‍ചീന്തിപ്പോയിരിക്കുന്നു. ആകെ രക്തം! ഉമ്മയെങ്ങാനും ആ കാഴ്‌ച കണ്ടാല്‍ അതുമതി. അവരെ അറിയിക്കാതെ വാതിലടച്ച്‌ രക്തമെല്ലാം കഴുകി വൃത്തിയാക്കി. ആശുപത്രിയില്‍ പോയാല്‍ മുറിവ്‌ കെട്ടും. അതോടെ ഉമ്മ അറിയും. അതിനാല്‍ ഡോക്‌ടറെ കാണിച്ചില്ല. ഉമ്മയുടെ മരണശേഷമാണ്‌ ഞാനാ മുറിവ്‌ ചികിത്സിച്ചത്‌. സങ്കടങ്ങളൊന്നുമില്ലാതെ എന്റെ പുന്നാര ഉമ്മ പടച്ചവനിലേക്ക്‌ യാത്രയായി...''
പാതി മുറിഞ്ഞ വാക്കില്‍, കണ്ണീരു കലര്‍ന്നു. ഇനിയും പറയാന്‍ അവന്‌ കഴിയുന്നില്ല. കനം കെട്ടിയ സങ്കടം ഓര്‍മകളെ മങ്ങിയ കാഴ്‌ചപ്പാടുകള്‍ മാത്രമാക്കി. ഈ ജന്മത്തില്‍ ഒരു മകന്‍ ചെയ്യേണ്ടതെല്ലാം അവന്‍ ചെയ്‌തുകഴിഞ്ഞിരിക്കുന്നു. രോഗദുരിതങ്ങള്‍ക്കിടയിലും സന്തോഷവതിയായി ആ ഉമ്മയെ അവന്‍ നാഥനിലേക്കയച്ചു. മുറിഞ്ഞുപോകാത്ത ഊഷ്‌മള ബന്ധം.
മസ്‌ജിദുല്‍ഹറാം ഇമാമും ഖതീബുമായ ഡോ. സുഊദ്‌ ബ്‌നു ഇബ്‌റാഹീം ശുറൈം എഴുതിയ ഉമ്മ: സ്ഥാനവും പദവിയും എന്ന ലഘുലേഖ, അര്‍ഥവത്തായ ആലോചനകള്‍ സമ്മാനിക്കുന്നുണ്ട്‌. യാദൃച്ഛികമാവാം, മുകളില്‍ സൂചിപ്പിച്ച സുഹൃത്ത്‌ തന്നെയാണ്‌ ഇത്‌ സമ്മാനിച്ചത്‌! അതില്‍ ഉദ്ധരിച്ച ഒരു തിരുവചനം: ``മാതാപിതാക്കളെ അനുസരിച്ചും പ്രീതിപ്പെടുത്തിയുമാണ്‌ ഒരാള്‍ പ്രഭാതമാവുന്നതെങ്കില്‍ അയാള്‍ക്കുവേണ്ടി സ്വര്‍ഗലോകത്തേക്ക്‌ രണ്ട്‌ കവാടങ്ങള്‍ തുറന്നുവെക്കും. അവരില്‍ ഒരാളെയാണ്‌ പ്രീതിപ്പെടുത്തുന്നതെങ്കില്‍ ഒരു കവാടം തുറന്നുവെക്കും. മാതാപിതാക്കളുടെ അനിഷ്‌ടം സമ്പാദിച്ചുകൊണ്ടാണ്‌ ഒരാള്‍ എഴുന്നേല്‍ക്കുന്നതെങ്കില്‍ അയാള്‍ക്കുവേണ്ടി നരകലോകത്തേക്ക്‌ രണ്ട്‌ വാതിലുകള്‍ തുറന്നുവെക്കും. അവരില്‍ ഒരാളെയാണ്‌ പ്രകോപിപ്പിച്ചതെങ്കില്‍ ഒരു കവാടവും.'' (ബൈഹഖി 7916)
മക്കളുടെ പീഡനം കൊണ്ട്‌ മാതാപിതാക്കള്‍ കരയേണ്ടിവരുന്നതിനെ അബ്‌ദുല്ലാഹിബ്‌നു ഉമര്‍(റ) വിശദീകരിക്കുന്നതിങ്ങനെ: ``മാതാപിതാക്കളെ കരയാന്‍ ഇടവരുത്തുന്നത്‌ അവരെ ഉപദ്രവിക്കലും മഹാപാപവുമാണ്‌.'' (ബുഖാരി, അദബുല്‍ മുഫ്‌റദ്‌ 31)
ഖാദിസിയ്യാ യുദ്ധത്തിന്‌ നാല്‌ മക്കളെയും പറഞ്ഞയക്കുമ്പോള്‍ ധീരയായ ഖന്‍സാഅ്‌(റ) മക്കളോട്‌ പറയുന്നതിങ്ങനെ: ``മക്കളേ, നിങ്ങള്‍ ഒരൊറ്റ പിതാവിന്റെയും മാതാവിന്റെയും മക്കളാണ്‌. നിങ്ങളുടെ പിതാവിനെ ഞാന്‍ വഞ്ചിച്ചിട്ടില്ല. നിങ്ങളുടെ കുടുംബത്തിന്‌ ഞാന്‍ പേരുദോഷം വരുത്തിയിട്ടുമില്ല.''
സദ്‌വൃത്തയായ ഉമ്മയ്‌ക്ക്‌ സല്‍പ്പെരുമാറ്റം തിരിച്ചുകിട്ടും. മക്കളോടുള്ള പിതാവിന്റെ ബാധ്യതകളെക്കുറിച്ചുള്ള ഖലീഫ ഉമറിന്റെ നിരീക്ഷണം എക്കാലവും പ്രസക്തമാണ്‌. ``അവന്റെ ഉമ്മയെ സംസ്‌കരിക്കുക. കുഞ്ഞിന്‌ നല്ല പേരിടുക. ഖുര്‍ആന്‍ പഠിപ്പിക്കുക.'' (തര്‍ബിയതുല്‍ അവ്‌ലാദ്‌ 7:124)
മക്കളുടെ ജീവിതവിജയം മാതാപിതാക്കളിലാണ്‌. സ്വര്‍ഗത്തിന്റെ താക്കോലുകളാണ്‌ അവര്‍ രണ്ടുപേരും. അവരോടുള്ള ബാധ്യത വിസ്‌മരിച്ചാല്‍ ജീവിതം പിഴച്ചു. രോഗിയായ ഉമ്മയെ ശുശ്രൂഷിച്ചതുകൊണ്ടു മാത്രം സ്വര്‍ഗം നേടിയ ഒരാളെക്കുറിച്ച്‌ തിരുനബി ഉമറിനോട്‌(റ) പറയുന്നുണ്ട്‌. അങ്ങനെയുള്ളവരുടെ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുമെന്നും പറഞ്ഞു. ചുട്ടുപൊള്ളുന്ന മണലിലൂടെ ഉമ്മയെ തോളിലേറ്റി നടന്നുപോയ ഒരാള്‍ അതേപ്പറ്റി ചോദിച്ചപ്പോള്‍ റസൂല്‍(സ) പറഞ്ഞു: ``ഉമ്മ അനുഭവിച്ച അനേകം വേദനകളില്‍ ചെറിയൊരു വേദനയ്‌ക്കുള്ള പരിഹാരം മാത്രമേ അതാകാന്‍ സാധ്യതയുള്ളൂ.'' (മജ്‌മഉസ്സവാഇദ്‌ 8:137)
നമുക്കുവേണ്ടി മാത്രം ജീവിച്ചവരാണ്‌ ഉമ്മയും ഉപ്പയും. അവര്‍ക്കുവേണ്ടി കുറച്ചെങ്കിലും നമുക്കും ജീവിച്ചുകൂടേ?

അനാഥയെ തലോടിയിട്ടുണ്ടോ?

       ഡോക്‌ടര്‍ എഴുതിക്കൊടുത്ത മരുന്നുശീട്ട്‌ നോക്കി അയാളൊന്ന്‌ നെടുവീര്‍പ്പയച്ചു. മെഡിക്കല്‍ ഷോപ്പില്‍ ചെന്ന്‌ അത്രയും മരുന്നുകള്‍ക്ക്‌ എത്ര വിലയാകുമെന്ന്‌ അന്വേഷിച്ചു. കൈയിലുണ്ടായിരുന്ന രൂപ വീണ്ടും വീണ്ടും എണ്ണിനോക്കി. എത്രയെണ്ണിയിട്ടും തികയുന്നില്ല. ആരും കാണാതെ, കണ്ണുനിറഞ്ഞ്‌ ആ പണം കീശയിലേക്കു തന്നെ തിരിച്ചുവെച്ചു. മരുന്നുശീട്ട്‌ തിരികെ വാങ്ങി തലകുനിച്ച്‌ എങ്ങോട്ടെന്നില്ലാതെ നടന്നു.

                             സുഹൃത്തേ, ഇങ്ങനെയെത്രയെത്ര പേര്‍! പട്ടിണിയും പ്രയാസമങ്ങളും കൊണ്ട്‌ മനസ്സു തകരുന്നതിനിടയില്‍ മഹാരോഗങ്ങള്‍ കൂടി കൂട്ടിനെത്തുമ്പോള്‍ കണ്ണുതള്ളുന്ന എത്രയോ പാവം മനുഷ്യര്‍! സ്വന്തമായൊരു കുഞ്ഞുവീട്‌ കിനാവ്‌ കാണുന്നവര്‍... മക്കളുടെ മാറാരോഗങ്ങള്‍ക്ക്‌ മുന്നില്‍ കൈമലര്‍ത്തുന്നവര്‍... നമ്മുടെ മുന്നിലേക്ക്‌ വരാതെ ജീവിക്കുന്ന ഇവരെത്തേടി ഒരിക്കലെങ്കിലും നാം അങ്ങോട്ട്‌ ചെന്നിട്ടുണ്ടോ? നാമീ ജീവിക്കുന്ന രസമുള്ള കാഴ്‌ചകള്‍ക്കപ്പുറത്ത്‌ ഒട്ടും രസമില്ലാത്ത ജീവിതം കൊണ്ട്‌ ഹൃദയം തകരുന്ന കുറേ മനുഷ്യരുണ്ടെന്ന്‌ നാം ഓര്‍ക്കാതെ പോയോ?
പുത്തന്‍കാറിന്‌ ഫാന്‍സി നമ്പര്‍ തന്നെ കിട്ടാന്‍ ലേലത്തില്‍ ലക്ഷങ്ങള്‍ വലിച്ചെറിയുന്നവര്‍, ഒരൊറ്റ രാത്രികൊണ്ട്‌ 32 കോടിയുടെ മദ്യം കുടിച്ചുല്ലസിച്ചവര്‍, ക്രിക്കറ്റിന്റെ പേരില്‍ കോടികള്‍ തുലച്ചുകളയുന്നവര്‍, ഒരു നേരത്തെ ഭക്ഷണത്തിന്‌ ആയിരങ്ങള്‍ ചെലവഴിക്കുന്നവര്‍, പൊങ്ങച്ചത്തിന്റെ വീട്‌ പണിയുന്നവര്‍... ഇവര്‍ക്കിടയില്‍ ഇങ്ങനെ ചിലയാളുകളെ തീര്‍ച്ചയായും നാം മറന്നുപോകുന്നുണ്ടോ?! വീണ്ടും വീണ്ടും ഹജ്ജിന്‌ പറക്കുന്നവര്‍, ലക്ഷക്കണക്കിന്‌ രൂപ പൊടിക്കുന്ന കല്യാണം നടത്തുന്നവര്‍, ആര്‍ഭാടങ്ങള്‍ കൊണ്ട്‌ പുര നിറയ്‌ക്കുന്നവര്‍, ധൂര്‍ത്തുകൊണ്ട്‌ ജീവിക്കുന്നവര്‍, ഇവര്‍ക്കിടയില്‍ തന്നെയല്ലേ നാം അന്വേഷിച്ച്‌ പോകേണ്ടവരും കഴിയുന്നത്‌?
ഭര്‍ത്താവിന്റെ മരണത്തില്‍ ജീവിതം വറ്റിവരണ്ട എത്രയോ സഹോദരിമാര്‍, ചുറ്റുമുള്ള ജീവിതം കണ്ട്‌ കൊതിയൂറുന്ന മക്കളുടെ കണ്ണുപൊത്തുന്ന ഉമ്മമാര്‍, രോഗങ്ങള്‍ കൂടി വിരുന്നെത്തുമ്പോള്‍ ആശ്രയങ്ങളില്ലാതെ കരയുന്നവര്‍, നെഞ്ചിലാളുന്ന തീയണയ്‌ക്കാന്‍ കണ്ണീരു മാത്രം കരുതിവെക്കുന്നവര്‍, ചോര്‍ന്നൊലിക്കുന്ന വീടും ചോരാതെ പെയ്യുന്ന കണ്ണീരും കൊണ്ട്‌ വലയുന്നവര്‍... എങ്ങനെ ചിന്തിച്ചാലും ഉത്തരമില്ലാത്ത കുറേ മനുഷ്യര്‍. സുഹൃത്തേ, ഇവര്‍ നമ്മുടെ വളരെ അടുത്തില്ലേ? കാണാതിരിക്കാന്‍ ശ്രമിച്ചത്‌ നമ്മള്‍ തന്നെയായിരുന്നില്ലേ? നമ്മളുപേക്ഷിക്കുന്ന വസ്‌ത്രങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അവര്‍ക്കത്‌ വലിയ സന്തോഷമായിരിക്കും. നാം വെറുതെ കളഞ്ഞ ഭക്ഷണത്തിന്റെ പണംകൊണ്ട്‌ അവര്‍ എത്രയോ ദിവസം ജീവിക്കും. ഉപയോഗിക്കാതെ വെറുതെയാക്കിയ നമ്മുടെ മരുന്നുകള്‍ കണ്ടിരുന്നെങ്കില്‍ അവര്‍ അത്ഭുതപ്പെട്ടിരിക്കും. വേണ്ടാത്തതെല്ലാം വേണ്ടുവോളം ചെയ്യുന്ന നമ്മളെയും അത്യാവശ്യങ്ങള്‍ പോലും സഫലമാക്കാനാവാത്ത നമുക്കിടയിലെ ഈ പാവങ്ങളെയും പറ്റി നിങ്ങള്‍ ആലോചിക്കാറുണ്ടോ?
സമൂഹത്തില്‍ ഏറ്റവും അവഗണിക്കപ്പെടുന്ന വിഭാഗമാണ്‌ വിധവകള്‍. ആര്‍ക്കു മുന്നിലും കൈ നീട്ടാന്‍ കഴിയാതെ, വലിയ ജീവിതഭാരങ്ങള്‍ താങ്ങുവാന്‍ കെല്‍പില്ലാതെ കഴിയുന്നവര്‍. ഒരുമിച്ചുള്ള യാത്രയില്‍ ഒരുവേള കൂടെയുള്ളയാള്‍ വേര്‍പെടുന്നതോടെ, ഒറ്റപ്പെടലിന്റെ തീരാത്ത സങ്കടവും ബാധ്യതകളുടെ വലിയ ഭാരവും ഒറ്റയ്‌ക്ക്‌ താങ്ങേണ്ടി വരുന്നവര്‍. നമ്മുടെയൊക്കെ കുടുംബത്തിലുള്ള വിധവകളെയെങ്കിലും നാം പരിഗണിക്കാറുണ്ടോ? അനാഥകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം നമുക്കറിയാം. പക്ഷേ, ഒരു അനാഥയെ നാം തലോടിയിട്ടുണ്ടോ?
ലക്ഷങ്ങള്‍ മുടക്കിയുള്ള നിരന്തര സമ്മേളനങ്ങള്‍, വര്‍ണശബളമായ പോസ്റ്ററുകള്‍, സ്വര്‍ണനിറമുള്ള ബാഡ്‌ജുകള്‍... അത്യാവശ്യമൊട്ടുമില്ലാതെ വെറുതെ കളയുന്ന പണം കൊണ്ട്‌ എത്രയെത്ര മനുഷ്യരുടെ ഹൃദയനൊമ്പരങ്ങള്‍ക്കൊരു കൈത്താങ്ങ്‌ നല്‍കാമെന്ന്‌ നാം ചിന്തിച്ചേ തീരൂ.
കൃത്യമായി നമസ്‌കരിക്കുന്ന ചിലരെപ്പറ്റി അല്ലാഹു പറഞ്ഞതെന്താണ്‌? ``അവര്‍ക്ക്‌ നാശം!'' കാരണമെന്താ? കൃത്യമായി പള്ളിയില്‍ പോയി നമസ്‌കരിച്ചെങ്കിലും തന്റെ ചുറ്റുപാടിലേക്ക്‌ അയാള്‍ ശ്രദ്ധിച്ചില്ല. പാവപ്പെട്ടവന്റെ വിശപ്പിനെ പരിഗണിച്ചില്ല. അശരണര്‍ക്ക്‌ ആശ്വാസമേകിയില്ല.
കൊണ്ടോട്ടിക്കു സമീപം പ്രവര്‍ത്തിക്കുന്ന ഒരു കേന്ദ്രം കണ്ടപ്പോഴാണ്‌ ഈ ചോദ്യങ്ങളെല്ലാം സ്വയം ചോദിച്ചത്‌. ഏതാനും ചെറുപ്പക്കാരുടെ പരിശ്രമം കൊണ്ട്‌ വളര്‍ന്ന ഒരു കൊച്ചുസംരംഭം. പ്രചാരണങ്ങളൊന്നുമില്ലാതെ സ്വന്തം ബാധ്യത നിര്‍വഹിക്കുന്നവരാണിവര്‍. നൂറുകണക്കിന്‌ കുടുംബങ്ങളുടെ അത്താണിയാണിന്ന്‌ ഇവരുടെ മനസ്സലിവ്‌. അനാഥരായ മക്കള്‍, പാവം വിധവകള്‍, മാറാരോഗികള്‍, മാനസികരോഗികള്‍, വീടില്ലാത്തവര്‍. ഇവരുടെയൊക്കെ ദു:ഖങ്ങള്‍ക്ക്‌ ആശ്രയമാകുന്നത്‌ ഈ കൂട്ടായ്‌മയാണ്‌. പരിമിതികള്‍ക്കെല്ലാമിടയിലും ഹൃദയാനന്ദത്തോടെ ഇവര്‍ മുന്നിട്ടിറങ്ങുന്നു. ഭൂമിയിലുള്ളവരോട്‌ കാരുണ്യം കാണിക്കുന്നതിനാല്‍ ആകാശത്തുള്ളവന്റെ കാരുണ്യം വേണ്ടുവോളം ലഭിക്കുന്നു. സ്വന്തമായൊരു കെട്ടിടമുണ്ട്‌. അതില്‍ മെഡിക്കല്‍ഷോപ്പ്‌, ചികിത്സാകേന്ദ്രം, ലൈബ്രറി എന്നിവക്കു പുറമെ ഒരു വസ്‌ത്രാലയവുമുണ്ട്‌. തരംതിരിച്ച്‌ മനോഹരമാക്കി വെച്ചിരിക്കുന്ന വസ്‌ത്രങ്ങള്‍ പുതിയതല്ല. ഓരോരോ വീടുകളില്‍ നിന്ന്‌ ശേഖരിച്ച പഴയ വസ്‌ത്രങ്ങളാണ്‌. റേഷന്‍ഷോപ്പു പോലെ അരിച്ചാക്കുകള്‍ അളന്നുകെട്ടിവെച്ചിരിക്കുന്നു. അവശ്യസാധനങ്ങളെല്ലാം ചെറിയ കെട്ടുകളില്‍. പാവപ്പെട്ട കുടുംബങ്ങള്‍ക്കെത്തിക്കാന്‍ തയ്യാറാക്കിയിരിക്കുകയാണ്‌. ഒഴിവു ദിനങ്ങളില്‍ സ്വന്തം കുടുംബങ്ങളോടൊപ്പം പാവങ്ങളുടെ വീടുകളിലേക്ക്‌ ഇവര്‍ യാത്രയാകുന്നു. ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുന്നു. കൂട്ടത്തില്‍ മതപരമായ ഉപദേശങ്ങളും നല്‍കുന്നു. അന്ധവിശ്വാസങ്ങളില്‍ നിന്ന്‌ കരകയറ്റുന്നു. ഇവയെല്ലാം വിശദീകരിച്ചതിനു ശേഷം അവരിലൊരാള്‍ പറഞ്ഞത്‌ നമ്മുടെയൊക്കെ ചിന്തയെ ഉണര്‍ത്തേണ്ടതാണ്‌: ``നമ്മള്‍ ഈ പാവങ്ങളുടെ പരലോകത്തിന്റെ ഗുണകാംക്ഷികള്‍ മാത്രമായാല്‍ പോരല്ലോ, ഇഹലോകത്തിന്റെയും ഗുണകാംക്ഷികളാകേണ്ടേ?''
ഈ കൂട്ടായ്‌മയിലെ ആളുകള്‍ അവരുടെ ഭാര്യമാരെ അയച്ച്‌ വിധവകള്‍ക്ക്‌ സാന്ത്വനമേകുന്നു. അനാഥ മക്കളെ ഉമ്മയുടെ സ്‌നേഹത്തണലില്‍ തന്നെ സംരക്ഷിക്കുന്നു. ആരുമില്ലാത്ത വൃദ്ധകളെ സ്വന്തം വീട്ടില്‍ പാര്‍പ്പിക്കുന്നു. ``നമുക്ക്‌ മനസ്സുണ്ടെങ്കില്‍ എല്ലാം സാധിക്കും. അടുത്ത മാസത്തേക്കുള്ള പദ്ധതി തീരുമാനിക്കുമ്പോള്‍ ഞങ്ങളുടെ കൈയില്‍ അതിന്നുള്ള പണമൊന്നുമില്ല. പക്ഷേ അല്ലാഹു ഏതുവിധത്തിലെങ്കിലും അത്‌ എത്തിച്ചുതരും'' -ഇതാണിവരുടെ വാക്കുകള്‍.
അവര്‍ ഒരു സംഭവം പറഞ്ഞു: വളരെ പാവപ്പെട്ട ഒരു കുടംബത്തിലെ കുട്ടി, ഷര്‍ട്ട്‌ ധരിക്കാതെ ഒരു ദിവസം സ്‌കൂളില്‍ പോയി. മറ്റു കുട്ടികളെല്ലാം അവനെ പരിഹസിച്ചു. പേനകൊണ്ട്‌ ശരീരത്തില്‍ വരച്ചു. നിലവിളിച്ചുകൊണ്ട്‌ വീട്ടിലേക്കോടിയ അവന്‍ തലയിണയുടെ അകത്തു നിന്ന്‌ പഴകിയ ഷര്‍ട്ടെടുത്ത്‌ ധരിച്ച്‌ സ്‌കൂളിലേക്ക്‌ തിരിച്ചുചെന്നു! അവന്‍ ഇപ്പോള്‍ വലിയ പണക്കാരനായി. കഴിഞ്ഞ ദിവസം ഈ കേന്ദ്രത്തിലെത്തി, ആയിരം പേര്‍ക്ക്‌ വസ്‌ത്രം വാങ്ങാനുള്ള തുക നല്‍കിയത്രെ!
അതെ, അല്ലാഹുവിന്‌ എല്ലാം എളുപ്പമാണ്‌. സമ്പന്നനെ ദരിദ്രനാക്കാനും വേഗമുണ്ട്‌. എല്ലാവരെയും അവന്‍ കാണുന്നുണ്ട്‌. ജീവിതത്തെ ആഘോഷമാക്കി ആനന്ദിക്കുന്നവരെ അവന്‍ വെറുതെ വിടുകയില്ല. നമ്മുടെ സമയവും പണവും ആരോഗ്യവും മറ്റുള്ളവര്‍ക്കുകൂടി ഉള്ളതാണെന്ന്‌ തിരിച്ചറിയുമ്പോള്‍ ഈ ചെറിയ ജീവിതത്തിന്‌ വലിയ മഹത്വം കൈവരും. നമുക്ക്‌ വേണ്ടിയല്ല മറ്റുള്ളവര്‍ക്ക്‌ വേണ്ടി കരയുക. ഒരുപാടു പേര്‍ നമുക്ക്‌ നല്‍കിയത്‌ നാം ഒരാള്‍ക്കെങ്കിലും നല്‍കുക. മുന്നില്‍ കാണുന്ന മനുഷ്യരെ സ്‌നേഹിക്കാതെ കണ്ണില്‍ കാണാത്ത അല്ലാഹുവിനെ സ്‌നേഹിക്കുന്നതെങ്ങനെ?