ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌

2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

പ്രബോധനം മുസ്ലിമിന്‍റെ ബാധ്യത

മുസ്ലിംകള്‍ എന്തിനു നിയുക്തരാക്കപ്പെട്ടു? അവരുടെ ദൌത്യമെന്ത്? അവരുടെ ഉത്തരവാദിത്വവും ബാധ്യതകളും എന്തെല്ലാം? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം അല്ലാഹു പറയുന്നു : "മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് വരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്നും വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു" [3 :10]. "അപ്രകാരം ഞാന്‍ നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി" [2 :143]. "നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്നും വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്നും ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍" [3 :104]. നബി (സ) പറഞ്ഞതായി അബൂസഈദുല്‍ ഖുദ്രി (റ) ഉദ്ധരിക്കുന്നു : "ആരെങ്കിലും ഒരു തിന്മ ചെയ്യുന്നതായി നിങ്ങള്‍ കണ്ടാല്‍ അത് കൈകൊണ്ട് തടയട്ടെ. അതിനു കഴിഞ്ഞില്ലെങ്കില്‍ നാവുകൊണ്ട്. അതുണ്ടായാല്‍ ഏറ്റവും ദുര്‍ബലമായ വിശ്വാസമെങ്കിലുമുണ്ട് " [മുസ്ലിം].

മുസ്ലിംകളോട് അവരുടെ ദൌത്യത്തെക്കുറിച്ചുണര്ത്തിയ നബി തിരുമേനിയെ അല്ലാഹു പരിചയപ്പെടുത്തുന്നു : "തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനിയല്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ്‌ നബി) പിന്‍പറ്റുന്നവര്‍ക്ക് (കാരുണ്യം രേഖപ്പെടുത്തുന്നതാണ്). അവരോടു അദ്ദേഹം സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്നും അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് വിജയികള്‍" [7 :157]

തങ്ങളുടെ ദൌത്യവും ഉത്തരവാദിത്വവും എന്താണെന്ന് രിബ്ഇയ്യിബിന്‍ ആമിര്‍ (റ) ഒരു സന്ദര്‍ഭത്തില്‍ പറയുകയുണ്ടായി : "മനുഷ്യരാശിയെ സൃഷ്ടികളെ ആരാധിക്കുന്നതില്‍ നിന്നും സൃഷ്ടാവിനെ മാത്രം ആരാധിക്കണമെന്നു പഠിപ്പിക്കാനും അവരെ ഐഹികജീവിതത്തിന്‍റെ ക്ലിഷ്ടതയില്‍ നിന്നും രക്ഷപ്പെടുത്തി അതിന്‍റെ വിശാലമായ സമൃദ്ധിയിലേക്ക് നയിക്കാനും ഇതര മതനിയമങ്ങളുടെ കരാളഹസ്തങ്ങളില്‍ നിന്നും അവരെ മോചിപ്പിച്ചു നീതിനിഷ്ഠമായ ഇസ്ലാമിക നിയമങ്ങളുടെ രാജവീധിയിലേക്ക് കൊണ്ട്‌വരാനും അല്ലാഹുവിനാല്‍ നിയോഗിക്കപ്പെട്ടവരാണ് ഞങ്ങള്‍" [നദറത്ത് മുഅ'മിനീന്‍ വാഇന്‍ ഇലല്‍ മദനിയ്യാതില്‍ മുആസിറ] .

ഉപരിസൂചിത ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും പ്രവാചക നിര്‍ദേശങ്ങളില്‍ നിന്നും ശിഷ്യഗണങ്ങളുടെ വ്യാഖ്യാനത്തില്‍ നിന്നും ഒരു മുസ്ലിമിന്‍റെ ജീവിത ദൌത്യമെന്തെന്നു വ്യക്തമായി. സ്വയം നല്ലവനായി ജീവിക്കുകയും മറ്റുള്ളവരെ നന്മയുടെ മാര്‍ഗത്തില്‍ ക്ഷണിക്കുകയും ചെയ്യുക. നന്മയുടെ മാര്‍ഗം ഇസ്ലാമാണ്. സത്യവും നീതിയും ധര്‍മവും അത് മാത്രമാണ്. മനുഷ്യന്‍റെ ഇഹപര വിജയമാണ് അതിന്‍റെ സന്ദേശം. അതല്ലാത്ത ഏതു മാര്‍ഗവും നാശമാണ്. അല്ലാഹു പറയുന്നു : "ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്നപക്ഷം അത് അവനില്‍ നിന്നും ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും" [3 :85].

by എം എം നദ'വി @ മുജാഹിദ് വയനാട് സമ്മേളന സുവനീര്‍ 

2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

പ്രപഞ്ചസൃഷ്‌ടിയും ഭൗതികശാസ്‌ത്രത്തിന്റെ ദൈവനിഷേധവും

ധുനിക ലോകത്ത്‌ ജീവിച്ചിരിക്കുന്ന പ്രമുഖ ബുദ്ധിജീവിയും നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രഭാഷണങ്ങളും ഭൗതിക ശാസ്‌ത്രത്തിന്‌ സംഭാവന ചെയ്‌തുകൊണ്ടിരിക്കുന്ന ബ്രിട്ടീഷ്‌ ഭൗതിക ശാസ്‌ത്രജ്ഞനുമായ പ്രൊഫ. സ്റ്റീഫന്‍ ഹോക്കിംഗ്‌ 2010 സപ്‌തംബറില്‍ അമേരിക്കന്‍ ഭൗതിക ശാസ്‌ത്രജ്ഞന്‍ ലിയനാര്‍ഡ്‌ മ്‌ളോഡിനോവുമായി ചേര്‍ന്ന്‌ എഴുതിയ ദ ഗ്രാന്റ്‌ ഡിസൈന്‍ (The Grand Design) എന്ന ഗ്രന്ഥത്തിലൂടെ പ്രപഞ്ചം സൃഷ്‌ടിച്ചത്‌ ദൈവമല്ല എന്നും ഫിസിക്‌സിന്റെ ചില നിയമങ്ങളാല്‍ പ്രപഞ്ചം സ്വയം സൃഷ്‌ടിക്കപ്പെടുകയായിരുന്നു എന്നും സമര്‍ഥിക്കുന്നു. മതങ്ങളുടെ ലോകത്ത്‌ മാത്രമല്ല, ശാസ്‌ത്രലോകത്തും ഇത്‌ ചര്‍ച്ചക്ക്‌ വിഷയീഭവിച്ചിരിക്കുന്നു. ഈ കൃതി പുറത്തിറക്കുന്നതിനു മുന്നോടിയായി സപ്‌തംബര്‍ 2ന്‌ ബി ബി സിയിലും ടൈംസ്‌ പോലുള്ള മുഖ്യധാരാ മാധ്യമങ്ങളിലും ഹോക്കിംഗ്‌സ്‌ തന്റെ ആശയം പ്രസിദ്ധീകരിച്ചിരുന്നു. സപ്‌തംബര്‍ 3ന്‌ ഇറങ്ങിയ വാള്‍സ്‌ട്രീറ്റ്‌ ജേര്‍ണലില്‍ ഈ ചര്‍ച്ചയ്‌ക്ക്‌ നല്‌കിയ തലക്കെട്ട്‌ ദൈവം എന്തുകൊണ്ട്‌ പ്രപഞ്ചം സൃഷ്‌ടിച്ചില്ല എന്നായിരുന്നു! തികച്ചും പരിഹാസ ശൈലിയിലുള്ളതായിരുന്നു ഈ തലക്കെട്ട്‌. പ്രപഞ്ചം ശൂന്യതയില്‍ നിന്ന്‌ സ്വയം സൃഷ്‌ടമാണെന്നും പ്രപഞ്ചരൂപീകരണ പ്രക്രിയയില്‍ ദൈവം ആവശ്യമില്ലെന്നും യാദൃച്ഛികമായി സംഭവിക്കാവുന്നതാണെന്നുമുള്ള ഹോക്കിംഗ്‌സിന്റെ സമര്‍ഥനം ദൈവനിഷേധികള്‍ക്കും ഭൗതികവാദികള്‍ക്കും ആവേശംനല്‌കുന്നതാണ്‌.
വിപര്യയങ്ങളുടെ തമസ്സിലാണ്‌ ദൈവനിഷേധികള്‍ എന്നും വിഹരിക്കുന്നത്‌. പ്രവിശാലവും വിസ്‌മയാവഹവുമായ ഈ പ്രപഞ്ചവും അതിലുള്ള വസ്‌തുക്കളുമെല്ലാം ഊര്‍ജതന്ത്രത്തിന്റെ ചുരുളഴിക്കപ്പെടാത്ത ഏതോ നിയമ ബലത്തിന്റെ സാധുതയില്‍ സംവിധാനിക്കപ്പെട്ടതാണെന്നും അതേസമയം, മനുഷ്യനുണ്ടാക്കിയ കാളവണ്ടി മുതല്‍ കപ്പല്‍ വരെയുള്ള വാഹനങ്ങളുടെയെല്ലാം പിന്നില്‍ ആലോചിതവും ആസൂത്രിതവുമായ ഒരു ബുദ്ധിയുടെ അധ്വാനം ആവശ്യമുണ്ടെന്നും പറയുന്നതിലെ യുക്തിയെന്താണ്‌?
ചൈനയിലെ വന്‍മതില്‍, വാഷിംഗ്‌ടണ്‍ ഡി സിയിലെ യു എസ്‌ ക്യാപിറ്റല്‍ ബില്‍ഡിംഗ്‌, ആസ്‌ത്രേലിയയിലെ സിഡ്‌നി ഒപേര ഹൗസ്‌, ദുബൈയിലെ ബുര്‍ജ്‌ ദുബൈ പോലുള്ള അംബരചുംബികളായ പടുകൂറ്റന്‍ ബില്‍ഡിംഗുകളും സൗധങ്ങളുമെല്ലാം നിര്‍മിക്കപ്പെടണമെങ്കില്‍ ശാസ്‌ത്രത്തിന്റെ ഭാഷയില്‍ ബുദ്ധിയുള്ള ജീവിയുടെ ചിന്തയും ഒട്ടനവധി പേരുടെ അധ്വാനവും വേണം. Design agreement പ്രകാരം, ഇവയ്‌ക്ക്‌ പിന്നില്‍ വളരെ ആസൂത്രിതമായ പ്രവര്‍ത്തനം അനിവാര്യമാണ്‌. നാം നിലനില്‌ക്കുന്ന ഭൂഗോളവും അത്‌ നില്‌ക്കുന്ന സൗരയൂഥവും അതിലെ ഓരോ ഗ്രഹങ്ങളുടെയും ഭ്രമണപഥവും അതിലൂടെയുള്ള അവയുടെ കൃത്യമായ സഞ്ചാരവും ഇവയെല്ലാം നിലനില്‌ക്കുന്ന ഗ്യാലക്‌സിയും അങ്ങനെ കോടിക്കണക്കിന്‌ ഗ്യാലക്‌സികളും അവയുടെ സംവിധാനവും സഞ്ചാരവുമെല്ലാം ആസൂത്രണമില്ലാതെ, നിര്‍മാതാവില്ലാതെ, പദാര്‍ഥത്തിന്റെ പരിണാമ ദശയിലെവിടെയോ യാദൃച്ഛികമായി, സ്വയംഭൂവായി സ്വയം രംഗപ്രവേശം ചെയ്‌തതാണെന്ന സമര്‍ഥനത്തിലെ ശാസ്‌ത്രീയതയെന്ത്‌?


Natural Theologyയുടെ ഗ്രന്ഥകര്‍ത്താവ്‌ ഡബ്ല്യൂ. പാലിയുടെ ദൈവാസ്‌തിക്യത്തെ സ്ഥാപിക്കാനുള്ള ശ്രമങ്ങളെയും അദ്ദേഹത്തിന്റെ അവകാശവാദങ്ങളെയും റിച്ചാര്‍ഡ്‌ ഡോക്കിന്‍സ്‌ തന്റെ ദ ബ്ലൈന്‍ഡ്‌ വാച്ച്‌മേക്കര്‍ (ന്യൂയോര്‍ക്ക്‌-1997) കൃതിയിലൂടെ നിഷേധിക്കുന്നത്‌ രസാവഹമാണ്‌. മനുഷ്യനിര്‍മിത വസ്‌തുക്കളുടെ പിന്നില്‍ മനുഷ്യനാണെങ്കിലും പ്രകൃതിയിലെ അത്ഭുതകരവും മനോഹരവുമായ ജീവജാലങ്ങളും മറ്റും സൃഷ്‌ടിക്കപ്പെട്ടത്‌ യാദൃച്ഛികമാണെന്ന കേവല പ്രസ്‌താവന നടത്തി രക്ഷപ്പെടുകയാണ്‌ അദ്ദേഹം. ടെലസ്‌കോപ്പും വാച്ചും പോലെയല്ല കണ്ണും മറ്റു അവയവങ്ങളും. അവ പ്രകൃതിനിര്‍ധാരണത്തിലൂടെയോ ഭൗതികതയുടെ അറിയപ്പെടാത്ത ബലത്തിലോ സംവിധാനിക്കപ്പെട്ടതാണത്രെ. വിജ്ഞാനം മനുഷ്യന്‌ പകര്‍ന്ന്‌ നല്‌കേണ്ട വികാസം എന്ന തലം സജീവമാകുമ്പോള്‍ മനുഷ്യന്‌ അറിയാത്തതിനെ പഠനവിധേയമാക്കാനും അംഗീകരിക്കാനും സാധിക്കേണ്ടതാണ്‌. എന്നാല്‍ ഊര്‍ജതന്ത്രത്തിന്റെ ലോകത്ത്‌ വിദ്യ നല്‌കുന്നത്‌ സങ്കുചിതത്വമോ എന്ന്‌ സംശയിക്കുന്നതാണ്‌ ഭൗതിക ശാസ്‌ത്രജ്ഞരുടെ പുതിയ വാദങ്ങള്‍!


ശാസ്‌ത്രജ്ഞാനം സ്ഥിരതയും സമ്പൂര്‍ണതയും


ജൈവലോകത്ത്‌ നടക്കുന്നതെല്ലാം കേവല പ്രക്രിയകളാണെന്നും ജൈവപ്രക്രിയയും ശാരീരികമാറ്റങ്ങളും കേവലം ഊര്‍ജതന്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും നിയമങ്ങള്‍ കൊണ്ട്‌ വ്യാഖ്യാനിക്കാമെന്നുമുള്ള യാന്ത്രിക വീക്ഷണം ജീവശാസ്‌ത്രത്തില്‍ ശക്തമായ പോലെ തന്നെ പ്രപഞ്ചത്തില്‍ നടക്കുന്ന പ്രതിഭാസങ്ങളും ഊര്‍ജതന്ത്രത്തിന്റെ നിയമം വെച്ച്‌ വ്യാഖ്യാനിക്കാമെന്ന വാദം ഭൗതിക ശാസ്‌ത്രലോകത്ത്‌ ശക്തമാണ്‌. പ്രപഞ്ചത്തെ സമ്പൂര്‍ണമായി വ്യാഖ്യാനിക്കാന്‍ പറ്റുന്ന ഏകീകൃത സിദ്ധാന്തം കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ്‌ ശാസ്‌ത്രലോകം. ഐന്‍സ്റ്റീന്‍ മുപ്പത്‌ വര്‍ഷം ചെലവഴിച്ചത്‌ ഒരു ഏകീകൃത സിദ്ധാന്തത്തിന്‌ വേണ്ടിയായിരുന്നു. ആ വഴിക്ക്‌ സര്‍വതും വ്യാഖ്യാനിക്കാന്‍ കഴിയുന്ന സിദ്ധാന്തം TOE -Theory of everything സ്ഥാപിച്ചെടുക്കാന്‍ ഭൗതിക ശാസ്‌ത്രം ഇന്ന്‌ കിണഞ്ഞ്‌ പരിശ്രമിക്കുകയാണ്‌.


ഇത്‌ ഒരുപക്ഷേ ശാസ്‌ത്രലോകത്ത്‌ അല്‌പമൊക്കെ സംഭവിക്കാവുന്നതും പലതും പ്രതീക്ഷയുടെ ലോകത്ത്‌ മാത്രം ഒതുങ്ങിനില്‌ക്കുന്നതുമാണ്‌. ഒരു കാര്യം വ്യക്തമാക്കണമെങ്കില്‍ ശാസ്‌ത്രത്തിന്‌ ചില കടമ്പകള്‍ കടക്കേണ്ടതുണ്ട്‌. പരീക്ഷണം, നിരീക്ഷണം തെളിയിക്കപ്പെടാത്ത സങ്കല്‌പം, നിഗമനം, തിയറി... പിന്നെയാണ്‌ വസ്‌തുത. വസ്‌തുതയെ വ്യാഖ്യാനിക്കാന്‍ സിദ്ധാന്തം കടന്നുവരാം. ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണം ഒരു വസ്‌തുതയാണ്‌. അതിനെ വ്യാഖ്യാനിക്കാന്‍ ഐന്‍സ്റ്റീന്‍ വെച്ചത്‌ സിദ്ധാന്തമാണ്‌. അതിന്‌ മുമ്പ്‌ ന്യൂട്ടന്റെ സിദ്ധാന്തവുമുണ്ടായിരുന്നു. സിദ്ധാന്തങ്ങള്‍ പലപ്പോഴും ഏറ്റുമുട്ടാറുണ്ട്‌. പലതും അടിത്തറ നഷ്‌ടപ്പെട്ട്‌ തകര്‍ന്ന്‌ വീഴാറുമുണ്ട്‌. നിരീക്ഷണ നിഗമനങ്ങളിലൂടെ ലഭ്യമാകുന്ന വിഷയങ്ങള്‍ക്കും പ്രതിഭാസങ്ങള്‍ക്കും വിവരണം നല്‌കുകയാണ്‌ ശാസ്‌ത്രം ചെയ്യുന്നത്‌. അവിടെ അബദ്ധങ്ങളും തിരുത്തലുകളും നിത്യസംഭവം. ഭൗതിക ശാസ്‌ത്രം ഇത്തരം വാര്‍ത്തകള്‍ക്ക്‌ എന്നും സാക്ഷ്യംവഹിച്ചിട്ടുണ്ട്‌. കൃത്യവും വ്യക്തവുമായി പ്രപഞ്ചത്തെ സൃഷ്‌ടിക്കുകയും സംവിധാനിക്കുകയും ചെയ്‌തുവരുന്ന പരമവും യഥാര്‍ഥവുമായ ദൈവസാന്നിധ്യത്തെ അതിനിസ്സാരനായ മനുഷ്യന്‍ നിഷേധിക്കുന്നത്‌ എത്രമേല്‍ ബാലിശമാണ്‌!


ശാസ്‌ത്രവാ ദം അനുസരിച്ച്‌, ഗ്രാഹ്യമാകാത്തതിനെ നിര്‍ണയിക്കാനും വിശദീകരിക്കാനും സാധ്യമല്ല. എങ്കില്‍ അവയൊന്നും നിലനില്‌ക്കാത്തതുമാകുന്നു. ദൈവം, മാലാഖമാര്‍, പിശാച്‌, സ്വര്‍ഗം, നരകം തുടങ്ങിയവ പ്രസ്‌തുത ഗണത്തില്‍ പെടുമത്രെ. ആയതിനാല്‍ ഇവയ്‌ക്കൊന്നും വാസ്‌തവത്തില്‍ നിലനില്‌പ്‌ ഇല്ല! ഇതാണ്‌ ദൈവനിഷേധികളുടെ ലളിതയുക്തി!!
ഭൗതിക ശാസ്‌ത്രവും ജീവശാസ്‌ത്രവുമാണ്‌ ദൈവനിഷേധത്തിന്‌ വേണ്ടി ചിലര്‍ മുന്നോട്ട്‌ വെക്കുന്നത്‌. പ്രപഞ്ചോല്‌പത്തിയും അതിന്റെ വികാസ പരിണാമങ്ങളും, പ്രതിഭാസങ്ങളും പഠന വിധേയമാക്കുന്ന ഭൗതികശാസ്‌ത്രം അതിന്റെ സഞ്ചാരത്തില്‍ എന്നും പ്രതിസന്ധിക്ക്‌ വിധേയമായിട്ടുണ്ട്‌. ശാസ്‌ത്രലോകത്തെ ഏറ്റുമുട്ടലുകള്‍ സാധാരണ പ്രതിഭാസമാണ്‌. ബ്രിട്ടീഷ്‌ രസതന്ത്രജ്ഞന്‍ ജോണ്‍ ഡാള്‍ട്ടണ്‍ 1803ല്‍ അണുസിദ്ധാന്തം അവതരിപ്പിച്ചു. വിഭജിക്കാന്‍ കഴിയാത്തത്‌ എന്ന വിവക്ഷയാണ്‌ `അണു'വിന്‌ നല്‌കിയത്‌. വര്‍ഷങ്ങള്‍ കഴിഞ്ഞാണെങ്കിലും ബ്രിട്ടീഷ്‌ ഭൗതിക ശാസ്‌ത്രജ്ഞര്‍ 1897ല്‍ ഇലക്‌ട്രോണ്‍ കണ്ടെത്തിയതോടെ `അണു' അവിഭാജ്യമാണെന്ന അവകാശവാദം തകര്‍ന്നു. 1811ല്‍ ന്യൂസിലാന്റുകാരന്‍ ഏണസ്റ്റ്‌ റൂഥര്‍ ഫോര്‍ഡ്‌ ആറ്റത്തിന്റെ ആന്തരിക ഘടന വ്യക്തമാക്കി. തുടര്‍ന്ന്‌ പ്രോട്ടോണ്‍, ഇലക്‌ട്രോണ്‍, ന്യൂട്രോണ്‍ എന്നിവയുടെ കണ്ടുപിടുത്തത്തോടെ അണുവിന്റെ ഘടന ലളിതമെന്ന്‌ തോന്നി. 1931ല്‍ ബ്രിട്ടീഷ്‌ ഭൗതികജ്ഞനായ പോള്‍ ഡിറാക്‌ ഇലക്‌ട്രോണിന്ന്‌ പോസിട്രോണ്‍ എന്ന ചങ്ങാതിയുണ്ടെന്ന്‌ പ്രവചിച്ചെങ്കിലും പലരും അദ്ദേഹത്തെ ഭ്രാന്തനെന്ന്‌ വിധിയെഴുതി. 1932ല്‍ കോസ്‌മിക്‌ രശ്‌മികളില്‍ നിന്നും പോസിട്രോണ്‍ കണ്ടെത്തി. ഇങ്ങനെ കണികാ ഭൗതികം മുതല്‍ സര്‍വ വിജ്ഞാനീയങ്ങളിലും സ്വീകരണവും നിരാകരണവും സദാ സംഭവിക്കുന്നുവെന്നതാണ്‌ സത്യം.


ശാസ്‌ത്രജ്ഞാനം ശക്തവും സുദൃഢവുമായ അടിത്തറയില്‍ കെട്ടിപ്പടുത്തതാണെന്ന ക്ലാസിക്കല്‍ സങ്കല്‌പം അബദ്ധമാണെന്ന്‌ പലപ്പോഴായി തെളിയുകയുണ്ടായി. ഭൗതികത്തിലെ മൗലികം, അടിസ്ഥാനപരം എന്നീ പ്രയോഗങ്ങള്‍ക്ക്‌ എന്നും വില നഷ്‌ടപ്പെട്ടിട്ടുണ്ട്‌. ശാസ്‌ത്രവിജ്ഞാനത്തിന്റെ അടിത്തറ ഒരിക്കലും ഉറപ്പുള്ളതായിരുന്നില്ല. സുപ്രധാനമായ ശാസ്‌ത്ര വിപ്ലവങ്ങള്‍ എപ്പോഴെല്ലാം നടന്നിട്ടുണ്ടോ അപ്പോഴെല്ലാം പഴയ അടിത്തറ ഇളകിയിട്ടുണ്ടെന്നതാണ്‌ വാസ്‌തവം. മൂന്ന്‌ നൂറ്റാണ്ട്‌ കാലം ശാസ്‌ത്രത്തെയും ദര്‍ശനത്തെയും അതിയായി സ്വാധീനിച്ച റാനെ ദെക്കാര്‍ത്തെയുടെ ശാസ്‌ത്ര ദര്‍ശനത്തിന്റെ ആണിക്കല്ലുകള്‍ ക്വാണ്ടം ഭൗതികത്തിന്റെ ആവിര്‍ഭാവത്തോടെ തകര്‍ന്നുപോയി. ക്ലാസിക്കല്‍ ഭൗതികത്തിന്റെ നിയമങ്ങള്‍ അണുവിന്റെ ലോകത്ത്‌ പ്രായോഗികമല്ലെന്നും മൗലിക കണങ്ങളെയും പ്രകൃതി ബലങ്ങളെയും കുറിച്ചുള്ള ക്ലാസിക്കല്‍ സങ്കല്‌പങ്ങള്‍ നിലനില്‍ക്കുകയില്ലെന്നുമുള്ള പുതിയ വിവരണങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ക്ലാസിക്കല്‍ ഫിസിക്‌സ്‌, ക്വാണ്ടം ഫിസിക്‌സിന്‌ മുമ്പില്‍ രാജിയായി. ഇന്ന്‌ ഭൗതികശാസ്‌ത്രത്തെ ഭരിക്കുന്നത്‌ ക്വാണ്ടം ഭൗതികവും ആപേക്ഷികതാ സിദ്ധാന്തവുമാണ്‌. ക്ലാസിക്കല്‍ ഭൗതികത്തെപ്പറ്റി ഐന്‍സ്റ്റീന്‍ തന്റെ ആത്മകഥയില്‍ പറയുന്നു: ``സ്വന്തം കാല്‍ച്ചുവട്ടിലെ ദൃഢമായ അടിത്തറ എവിടെയും കാണുന്നില്ല. ഒലിച്ചു പോകുന്ന അടിത്തറയില്‍ ഒന്നും കെട്ടിപ്പടുക്കാനാവില്ല.''


ക്ലാസിക്കല്‍ ഭൗതികത്തില്‍ ശാസ്‌ത്ര സിദ്ധാന്തങ്ങളെ ശക്തമായ അടിത്തറയില്‍ നിര്‍മിച്ച വീടിനോടായിരുന്നു ഉദാഹരിച്ചതെങ്കില്‍ ആധുനിക ഭൗതികശാസ്‌ത്രം വലയോട്‌ ഉപമിക്കുന്നു (വീടും വലയുമെല്ലാം മാറിവരുന്ന പ്രയോഗങ്ങള്‍ മാത്രം). പഴയ ശാസ്‌ത്രസിദ്ധാന്തങ്ങളെ തകര്‍ത്തെറിയുന്ന പുതിയ ശാസ്‌ത്ര വിജ്ഞാനങ്ങളും ഒരിക്കല്‍-അതിവിദൂരമല്ലാത്ത ഭാവിയില്‍ തന്നെ-പഴമയില്‍ ചെന്നെത്തുമെന്നും തങ്ങളുടെ ആലോചനകളും സിദ്ധാന്തങ്ങളും തിരുത്തേണ്ടിവരുമെന്നും ദൈവനിഷേധം വന്‍ അബദ്ധമാണെന്നും ദൈവാസ്‌തിക്യം മഹാസത്യമാണെന്നും ശാസ്‌ത്രത്തിന്‌ ബോധ്യപ്പെടും, തീര്‍ച്ച.


പ്രപഞ്ചോല്‌പത്തി വൈവിധ്യവും വൈരുധ്യവും


മതങ്ങള്‍ അവതരിപ്പിക്കുന്ന സൃഷ്‌ടിവാദത്തിനെതിരായി ശക്തമായ ചിന്താഗതി ശാസ്‌ത്രലോകത്ത്‌ എന്നും ഉണ്ടായിരുന്നു. ദൈവത്തിന്റെ ഇടപെടലുകളില്ലാതെ ദീര്‍ഘകാലത്തെ പരിണാമ പ്രക്രിയയിലൂടെയാണ്‌ പ്രപഞ്ചം ഉണ്ടായത്‌, പ്രപഞ്ചത്തിന്‌ പ്രത്യേക തുടക്കമൊന്നുമില്ല, എപ്പോഴും ഒരേ രീതിയില്‍ നിലനില്‌ക്കുന്നു എന്നൊക്കെയുള്ള വീക്ഷണങ്ങള്‍ പലപ്പോഴായി സമര്‍ഥിക്കപ്പെട്ടിരുന്നു. 1781ല്‍ ഇമ്മാനുവല്‍ കാന്റ്‌ പ്രപഞ്ചത്തിനൊരു തുടക്കമുണ്ടെന്ന്‌ തന്റെ ദ ക്രിട്ടിക്‌ ഓഫ്‌ പ്യുവര്‍ റീസണ്‍ എന്ന കൃതിയിലൂടെ ഉന്നയിച്ചു. ആധുനിക ശാസ്‌ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ആവിര്‍ഭാവത്തോടെ പ്രപഞ്ചോല്‌പത്തി സിദ്ധാന്തങ്ങള്‍ക്ക്‌ പുതിയ മാനങ്ങള്‍ ലഭ്യമായി.


എന്നാല്‍ പ്രപഞ്ചോല്‌പത്തിയെപ്പറ്റിയുള്ള പഠനങ്ങളും ഗവേഷണങ്ങളും പുരോഗമിക്കുന്തോറും ദൈവാസ്‌തിക്യത്തെ സാക്ഷീകരിക്കുന്ന സത്യങ്ങള്‍ വെളിപ്പെടുകയാണ്‌ സത്യത്തില്‍ ചെയ്‌തതെന്നത്‌ മറ്റൊരു കാര്യം. അതിനെതിരെ ഈശ്വര നിഷേധികള്‍ രംഗത്തുവന്നുകൊണ്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പിയറേ സൈമണ്‍ ഡി ലാപ്ലസീന്റെ നിശ്ചിതത്വ വാദം ദൈവാസ്‌തിക്യത്തെ വിളിച്ചോതുന്നതു കൊണ്ട്‌ തന്നെ 1927ല്‍ ഹൈസന്‍ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തം രംഗപ്രവേശം ചെയ്‌തു. 1939ല്‍ പുറത്തിറക്കിയ ഭൗതികപ്രതിസന്ധി എന്ന കൃതിയില്‍ നിശ്ചിതത്വ സിദ്ധാന്തം നിശിതമായി വിമര്‍ശിക്കപ്പെട്ടു. എല്ലാം ദൈവതീരുമാനങ്ങള്‍ക്കനുസരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന നിശ്ചിതത്വ വാദം അപ്രായോഗികമാണെന്ന്‌ വിധിയെഴുതി.


പ്രപഞ്ചോല്‌പത്തി പഠനത്തില്‍ വഴിത്തിരിവായിരുന്നു ജോര്‍ജ്‌ ഗാമോവും റാല്‍ഫ്‌ ആല്‍ഫറും ചേര്‍ന്ന്‌ അവതരിപ്പിച്ച മഹാ വിസ്‌ഫോടന സിദ്ധാന്തം. പിന്നീട്‌ പ്രപഞ്ചം വികസിക്കുന്നുവെന്ന കണ്ടെത്തലുകളും വന്നു. ഇവയെല്ലാം ആധുനിക ഭൗതിക ശാസ്‌ത്രത്തിലെ വഴിത്തിരിവുകളായിരുന്നു. സ്റ്റീഫന്‍ ഹോക്കിംഗ്‌സ്‌ തന്റെ വിഖ്യാതമായ ദ ബ്രീഫ്‌ ഹിസ്റ്ററി ഓഫ്‌ ടൈം എന്ന ഗ്രന്ഥത്തിലൂടെ വ്യക്തമായി ഇവ ചര്‍ച്ച ചെയ്യുന്നുണ്ട്‌. മഹാവിസ്‌ഫോടന സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടതോടെ സ്ഥിരപ്പെട്ട പ്രപഞ്ചത്തിനൊരു തുടക്കം ഉണ്ടായിരിക്കണമെന്നും അതിനൊരു കാരണം ഉണ്ടായിരിക്കുമെന്നുമുള്ള ആശയം പലര്‍ക്കും ഇഷ്‌ടപ്പെട്ടിട്ടില്ല. ദൈവസാന്നിധ്യത്തെ സ്ഥാപിക്കാന്‍ സാധിക്കാവുന്ന ഈ ഉല്‌പത്തി ശാസ്‌ത്രത്തിനെതിരെ പലരും രംഗപ്രവേശം ചെയ്‌തു. ബ്രിട്ടീഷ്‌ ഭൗതികജ്ഞനായ ഫ്രെഡ്‌ ഹോയല്‍ മഹാവിസ്‌ഫോടന സിദ്ധാന്തം മഹാ അബദ്ധമാണെന്ന്‌ വാദിച്ചു. ദൈവനിരാസം ആവേശമാക്കിയ അദ്ദേഹം ഹെര്‍മണ്‍ ബോണ്ടി, തോമസ്‌ ഗോള്‍ഡ്‌ തുടങ്ങിയ ശാസ്‌ത്രജ്ഞരുമായി ചേര്‍ന്ന്‌ 1948ല്‍ സ്ഥിരസ്ഥിതി സിദ്ധാന്തം അവതരിപ്പിച്ചു. പ്രപഞ്ചത്തിനൊരു തുടക്കമോ ഒടുക്കമോ ഇല്ല. അത്‌ അനന്തവും അവികസിതവുമാണ്‌ എന്നതായിരുന്നു ഈ സിദ്ധാന്തത്തിന്റെ വിശദീകരണം. മൂന്ന്‌ ദശാബ്‌ദത്തോളം ഈ സിദ്ധാന്തങ്ങള്‍ പരസ്‌പരം ഏറ്റുമുട്ടി. എന്നാല്‍ ഈ സിദ്ധാന്തത്തിന്‌ സ്വീകാര്യത ലഭിച്ചില്ലെന്ന്‌ മാത്രമല്ല, മഹാവിസ്‌ഫോടനസിദ്ധാന്തം പ്രസിദ്ധമാവുകയും ചെയ്‌തു. ദൈവ നിഷേധികള്‍ക്ക്‌ ആദ്യം ആവേശവും പിന്നെ നിരാശയും ബാക്കി. അജ്ഞത കൊണ്ടോ അഹങ്കാരം കൊണ്ടോ സൃഷ്‌ടിവാദം അംഗീകരിക്കാന്‍ മനസ്സില്ലാത്ത ഭൗതിക ശാസ്‌ത്രജ്ഞജ്ഞര്‍ പാടുപെട്ട്‌ പണിയുന്ന സിദ്ധാന്തങ്ങളുടെ കൊട്ടാരം ഓരോന്നായി തകര്‍ന്ന്‌ വീണിട്ടും ചരിത്രത്തില്‍ നിന്നും അവര്‍ ഒന്നും പഠിക്കുന്നില്ല. ദൈവനിഷേധം എന്ന അന്ധതയ്‌ക്ക്‌ മുന്നില്‍ ശാസ്‌ത്രജ്ഞനും സാധാരണക്കാരനും തുല്യരാണെന്ന്‌ ചുരുക്കം.


ദൈവാസ്‌തിക്യത്തിന്റെ ഭൗതിക ദൃഷ്‌ടാന്തങ്ങളെ മനുഷ്യബുദ്ധിക്ക്‌ മുമ്പില്‍ ബൗദ്ധികവും യുക്തിപരവുമായി അവതരിപ്പിക്കുകയും സൃഷ്‌ടി പ്രപഞ്ചത്തിലൂടെ പര്യടനം നടത്തി തന്റെയും പ്രപഞ്ചത്തിന്റെയും ഉല്‌പത്തിയെയും അതിന്റെ സ്രഷ്‌ടാവിനെയും കണ്ടെത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന വേദഗ്രന്ഥമായ ഖുര്‍ആനിന്റെ മുമ്പില്‍ ഭൗതിക ശാസ്‌ത്രജ്ഞര്‍ അല്‌പമൊന്ന്‌ വനിയാന്വിതരായിരുന്നുവെങ്കില്‍! ``ഇവര്‍ കണ്ടില്ലേ, അല്ലാഹു സൃഷ്‌ടി ആരംഭിക്കുന്നതും തുടര്‍ന്ന്‌ ആവര്‍ത്തിക്കുന്നതും എങ്ങനെയാണെന്ന്‌? തീര്‍ച്ചയായും അത്‌ അല്ലാഹുവിന്‌ അതീവ ലളിതമാണ്‌. അവരോട്‌ പറയുക: ഭൂമിയില്‍ സഞ്ചരിച്ച്‌ നിരീക്ഷണം നടത്തൂ. എങ്ങനെയാണ്‌ അവന്‍ സൃഷ്‌ടി തുടങ്ങിയിട്ടുള്ളതെന്ന്‌. അല്ലാഹു മറ്റൊരിക്കല്‍ കൂടി സൃഷ്‌ടി നടത്തുന്നതാണ്‌. അവന്‍ (അല്ലാഹു) സര്‍വതിനും ശക്തനാണ്‌.'' (വി.ഖു 29:19,20)

പ്രവാചകനും ഇതരമതങ്ങളും

മതസാഹോദര്യത്തിന്‌ പുകള്‍പെറ്റ മലയാള മണ്ണ്‌ സ്‌പര്‍ധക്ക്‌ കൂടി വളക്കൂറുള്ളതാണെന്ന്‌ പുതിയ തലത്തിലേക്ക്‌ ഉയരുന്ന ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നു. മുസ്‌ലിംകളുടെ കടകള്‍ ബഹിഷ്‌കരിക്കണമെന്ന്‌ നേതാക്കള്‍ ആഹ്വാനം ചെയ്‌തതായി കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ പേടിപ്പിക്കുന്ന സന്ദേശമാണ്‌ അതിലൂടെ നല്‌കിയത്‌. നിക്ഷിപ്‌ത താല്‍പര്യക്കാരായ മാധ്യമങ്ങളും ഇസ്‌ലാം വിദ്വേഷം ഉള്ളില്‍ കൊണ്ടുനടക്കുന്ന ചില ചര്‍ച്ച്‌ അധികാരികളും ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന കരിവാരിത്തേക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള മുറിവുകളെ പെട്ടെന്നൊന്നും ഉണക്കാന്‍ കഴിയില്ല. മതത്തെയും വിശ്വാസത്തെയും വൈകാരികമായി മാത്രം സമീപിക്കുന്ന ചില അവിവേകികള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മതസാഹോദര്യത്തിന്റെ അടുപ്പങ്ങളില്‍ ഉണ്ടാക്കിയ വിള്ളലുകള്‍ ആവുന്നത്ര വേഗം തുന്നികെട്ടേണ്ടത്‌ വിശ്വാസി സമൂഹത്തിന്റെ ബാധ്യതയാണ്‌. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തി കുറ്റവിചാരണ നടത്താന്‍ വെമ്പല്‍ കൊള്ളുന്നവരും ചെയ്‌തത്‌ അതിക്രമമാണെന്ന്‌ തിരിച്ചറിയുന്ന പ്രതിരോധക്കാരും പ്രവാചക ചരിത്രം കലര്‍പ്പില്ലാതെ പഠിക്കാന്‍ മുന്നോട്ട്‌ വരേണ്ട സന്ദര്‍ഭമാണിത്‌.
മുസ്‌ലിംകള്‍ അല്ലാത്തവരോടുള്ള മുഹമ്മദ്‌നബി(സ)യുടെ സമീപനങ്ങള്‍ ഈ പ്രത്യേക സാഹചര്യത്തില്‍ പരിശോധിക്കുന്നതിന്‌ പ്രസക്‌തിയുണ്ടെന്ന്‌ തോന്നുന്നു. അമുസ്‌ലിംകളുമായി നല്ല ബന്ധം സൂക്ഷിക്കാന്‍ പ്രവാചകന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചതായി കാണാം. മക്കയില്‍ പ്രവാചകന്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌ തന്റെ അമ്മാവന്‍ അബൂത്വാലിബിന്റെ തണലിലായിരുന്നു. ബഹുദൈവവിശ്വാസിയായത്‌ കൊണ്ട്‌ അദ്ദേഹത്തോടുള്ള സ്‌നേഹാദരവുകളില്‍ യാതൊരു കുറവും പ്രവാചകന്‍ വരുത്തിയിരുന്നില്ല. മാത്രമല്ല, അദ്ദേഹത്തെ കഴിയുംവിധം സഹായിക്കുകയും ചെയ്‌തു. വിരോധികളുടെ ക്രൂരമായ ശാരീരിക മര്‍ദ്ധനങ്ങള്‍ക്ക്‌ വിധേയനായി ത്വാഇഫില്‍ നിന്ന്‌ മടങ്ങിവന്ന പ്രവാചകനെ മക്കയില്‍ പ്രവേശിക്കാന്‍ സഹായിച്ചത്‌ ഒരമുസ്‌ലിമായിരുന്നു. സഹായ വാഗ്‌ദാനത്തിലോ സ്വീകരണത്തിലോ അവര്‍ക്ക്‌ വിശ്വാസം പ്രതിബന്ധമായിരുന്നില്ല. മക്കയില്‍ നിന്ന്‌ മദീനയിലേക്കുള്ള പലായനത്തിന്‌ വഴികാട്ടിയായി അബ്‌ദുല്ല ബ്‌നു ഉറൈഖയെന്ന ബഹുദൈവവിശ്വാസിയുടെ സഹായം തേടിയതിനും മതത്തിന്റെ അതിര്‍വരമ്പുകള്‍ പ്രശ്‌നം സൃഷ്‌ടിച്ചിരുന്നില്ല. വളരെ രഹസ്യമായിരുന്ന പലായന വിവരം ഒരവിശ്വാസിയുമായി പങ്കുവെക്കുന്നത്‌ അലോസരപ്പെടുത്തിയില്ലായെന്നു മാത്രമല്ല അയാളെ പൂര്‍ണമായും വിശ്വസിക്കുക കൂടിയായിരുന്നു പ്രവാചകന്‍.
മദീനയിലുണ്ടായിരുന്ന ജൂതന്മാരോട്‌ പ്രവാചകനും അനുയായികളും സ്‌നേഹപൂര്‍ണമായ ബന്ധമായിരുന്നു നിലനിര്‍ത്തിയിരുന്നത്‌. അവരുമായി കച്ചവട ബന്ധങ്ങള്‍ സ്ഥാപിക്കുക, അവരുടെ സന്തോഷ ദുഖങ്ങളില്‍ പങ്കുചേരുക, അവരില്‍ നിന്ന്‌ സഹായങ്ങള്‍ സ്വീകരിക്കുകയും നല്‌കുകയും ചെയ്യുക ഇതൊക്കെ പതിവായിരുന്നു. മരണസമയത്ത്‌ പ്രവാചകന്റെ പടയങ്കി ജൂതസുഹൃത്തിന്റെ കൈവശം പണയത്തിലായിരുന്നുവെന്നത്‌ പ്രവാചകന്‌ അവരുമായുള്ള അടുപ്പത്തെയാണ്‌ എടുത്ത്‌ കാണിക്കുന്നത്‌. ജൂതസുഹൃത്തുക്കളില്‍നിന്ന്‌ പ്രവാചകന്‍ പണം കടമായി സ്വീകരിക്കുകയും ചിലപ്പോഴൊക്കെ തന്റെ അനുചരന്‍മാര്‍ക്ക്‌ അവരില്‍ നിന്ന്‌ വായ്‌പ തരപ്പെടുത്തിക്കൊടുക്കുകയും ചെയ്‌തു.
ഒരിക്കല്‍ പ്രവാചകനും ഉമറും കൂടി നടന്നുപോകുമ്പോള്‍ ജൂതനായ ഒരാള്‍ കടന്ന്‌ വന്ന്‌ പ്രവാചകന്റെ വസ്‌ത്രത്തില്‍ കടന്നുപിടിച്ച്‌ അദ്ദേഹത്തെ തടഞ്ഞു. എന്നിട്ട്‌ കടമായി വാങ്ങിയ പണം തിരിച്ചുനല്‍കണമെന്ന്‌ ആവശ്യപ്പെട്ടു. ഇതുകണ്ട്‌ ക്രുദ്ധനായ ഉമര്‍(റ) ജൂതനെ പിടിച്ചുമാറ്റുകയും അധിക്ഷേപിക്കുകയും ചെയ്‌തു. രംഗം വഷളാകുന്നത്‌ കണ്ട പ്രവാചകന്‍ അതയാളുടെ അവകാശമാണെന്നും മാന്യമായി പെരുമാറണമെന്നുമാണ്‌ ഉമറിനോട്‌ നിര്‍ദേശിച്ചത്‌. വായ്‌പയായി വാങ്ങിയ തുക വൈകാതെ തന്നെ പ്രവാചകന്‍ ജൂതന്‌ തിരികെ നല്‌കി. ഉമര്‍ അദ്ദേഹത്തോട്‌ കോപിതനായതിനാല്‍ തിരിച്ച്‌ നല്‌കാനുള്ളതിലും ഏറെ പണം പ്രവാചകന്‍ അയാള്‍ക്ക്‌ നല്‌കുകയുണ്ടായി. പരുഷമായി പെരുമാറിയ ഒരാളോട്‌ കാണിച്ച ഈ അനന്യ മാതൃക നാം കാണാതിരുന്നു കൂടാ. ജൂതന്റെ ശവമഞ്ചം കണ്ട്‌ എഴുന്നേറ്റുനിന്ന പ്രവാചകന്‍ ആ വ്യക്‌തിയിലുപരി അയാളുള്‍പെടുന്ന സംസ്‌കാരത്തെയാണ്‌ ആദരിച്ചത്‌. അയാളുടെ മതത്തെയും അതിലൂടെ ബഹുസ്വര സമൂഹത്തിലെ മതവൈവിധ്യത്തെയും അംഗീകരിക്കാന്‍ പ്രവാചകന്‌ സാധിച്ചു. വ്യത്യസ്‌തതകള്‍ പരസ്‌പരം തിരിച്ചറിയാനുള്ള മാനദണ്‌ഡങ്ങളായി ഉള്‍ക്കൊള്ളാനും മനുഷ്യത്വമെന്ന വികാരത്തെ അതില്‍ കാണാനും സാധിച്ചതാണ്‌ പ്രവാചകന്‍ മുഹമ്മദ്‌ (സ)യെ ഇതപര്യന്തമുള്ള ചരിത്രത്തില്‍ അദ്വിതീയനാക്കുന്നത്‌.
രോഗികളായ അമുസ്‌ലിംകളെ സന്ദര്‍ശിക്കുകയും അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യുകയെന്നത്‌ പ്രവാചകന്റെ ചര്യകളില്‍ പെട്ടതായിരുന്നു. അനവധി അമുസ്‌ലിംകള്‍ക്ക്‌ അദ്ദേഹം പാരിതോഷികങ്ങള്‍ കൈമാറിയതായി പ്രവാചകചരിത്രങ്ങളിലുണ്ട്‌. പ്രവാചക ഭവനത്തില്‍ പല അവിശ്വാസികളും സന്ദര്‍ശകരായിരുന്നു. അവര്‍ പ്രവാചകനോട്‌ പല വിഷയങ്ങളിലും സംശയനിവാരണം നടത്തിയിരുന്നതായും ഉപദേശങ്ങള്‍ തേടിയിരുന്നതായും ചരിത്ര പുസ്‌തകങ്ങളിലുണ്ട്‌. താന്‍ ഇരിക്കുന്ന ഇരിപ്പിടം അന്യമതത്തില്‍ പെട്ടവര്‍ക്ക്‌ ഇരിക്കാന്‍ അദ്ദേഹം അനുവദിച്ചിരുന്നു. മദീനയിലെ പള്ളിയില്‍ അമുസ്‌ലിം അതിഥികളെ സ്വീകരിച്ചിരുത്തി അദ്ദേഹം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. ഇന്നിതെല്ലാം ഒരുപക്ഷേ, അത്ഭുതത്തോട്‌ കൂടി മാത്രമേ നമുക്ക്‌ കാണാന്‍ സാധിക്കുകയുള്ളൂ. ബഹുദൈവവിശ്വാസികള്‍ അശുദ്ധരാണെന്ന ഖുര്‍ആനിക വചനം അവരുടെ ശാരീരിക അശുദ്ധിയെയല്ല ആദര്‍ശതലത്തെയാണ്‌ സൂചിപ്പിക്കുന്നതെന്ന്‌ ഇതിലൂടെ അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. ജൂതന്മാരുടെ അധിവാസ സ്ഥലത്ത്‌ അതിക്രമിച്ച്‌ കടന്ന്‌ കൃഷിയിടം കൊള്ളയടിച്ച സംഘത്തെ അതിനിശിതമായി വിമര്‍ശിക്കുകയും അത്‌ കുറ്റകരമാണെന്ന്‌ താക്കീത്‌ നല്‌കുകയും ചെയ്‌തിട്ടുണ്ട്‌ പ്രവാചകന്‍. തന്നെ വ്യക്തിഹത്യ നടത്താന്‍ മല്‍സരിച്ചിരുന്നവരോട്‌ പോലും സ്‌നേഹബന്ധങ്ങള്‍ സൂക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്‌. ഈ ഖുര്‍ആനിക വചനങ്ങളാണ്‌ അതിനദ്ദേഹത്തിന്‌ പ്രചോദനം.
``നന്‍മയും തിന്‍മയും തുല്യമാകുകയില്ല. തിന്‍മയെ ഏറ്റവും നല്ല നന്‍മകൊണ്ട്‌ തടയുക. അപ്പോള്‍ നിന്നോട്‌ ശത്രുതയില്‍ കഴിയുന്നവന്‍ ആത്‌മമിത്രത്തെപ്പോലെയായിത്തീരും.'' (41:34)
``ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു.'' (17:70) പ്രതിരോധത്തിന്‌ വേണ്ടി തങ്ങള്‍ക്കൊത്തവിധമുള്ള ദൈവവചനങ്ങള്‍ പരതുമ്പോള്‍ `മുസ്‌ലിം സംരക്ഷകര്‍'(!) ഈ വാക്യങ്ങള്‍ കാണാതെ പോയോ?! അല്ലെങ്കില്‍ സഹജീവിയുടെ കൈയറുക്കുന്നത്‌ ഏറ്റവും വലിയ നന്മയായാണോ ഇവരുടെ പാഠശാലകളില്‍ പഠിപ്പിക്കുന്നത്‌. ഏത്‌ പ്രവാചകനെ സംരക്ഷിക്കാനാണോ അവരത്‌ ചെയ്‌തത്‌ അത്‌ അദ്ദേഹത്തിന്റെ മാതൃകയല്ലെന്നതാണ്‌ വസ്‌തുത.
ഇതര മതവിശ്വാസികളുമായുള്ള പ്രവാചക ബന്ധങ്ങളെ തെറ്റിദ്ധാരണകള്‍ പരത്തുന്ന വിധത്തില്‍ പ്രചരിപ്പിക്കപ്പെടാറുണ്ട്‌. മദീനയിലെ ബനൂ നദീര്‍, ബനൂ ഖുറൈള എന്നീ ജൂതഗോത്രങ്ങളോടുള്ള സമീപനങ്ങളാണ്‌ പ്രവാചകനെ ഇകഴ്‌ത്തി കാണിക്കാന്‍ ഉപയോഗിക്കാറുള്ളത്‌. അവരുടെ നിരന്തരമായ കരാര്‍ ലംഘനങ്ങളാണ്‌ അവരുമായുള്ള നയനിലപാടുകളില്‍ കാര്‍ക്കശ്യം കാണിക്കാന്‍ പ്രവാചകനെ നിര്‍ബന്ധിതനാക്കിയതെന്ന്‌ കാണാം. ബര്‍കത്ത്‌ അഹ്‌മദ്‌ തന്റെ റസൂല്‍ അക്രം ഔര്‍ യഹൂദെ ഹിജാസ്‌ എന്ന പുസ്‌തകത്തില്‍ ഈ വിഷയത്തെ കുറിച്ച്‌ വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്‌. ജൂതന്മാര്‍ക്ക്‌ നേരെ നടത്തിയെന്ന്‌ പറയുന്ന പല അതിക്രമങ്ങളും വസ്‌തുതകള്‍ക്ക്‌ നിരക്കാത്തതാണെന്ന്‌ ഈ കൃതിയിലൂടെ അദ്ദേഹം സ്ഥാപിക്കുന്നുണ്ട്‌.
ശാരീരികവും മാനസികവുമായ മര്‍ദ്ദനങ്ങള്‍ക്ക്‌ വിധേയരാക്കിയ ഒരു സമൂഹത്തോട്‌ ക്ഷമയുടെയും വിട്ടുവീഴ്‌ചയുടെയും മാര്‍ഗത്തിലൂടെ പ്രതികരിച്ച ധന്യമായ പ്രവാചക പാരമ്പര്യമാണ്‌ മുസ്‌ലിംകള്‍ക്കുള്ളത്‌. നടക്കുന്ന വഴിയില്‍ തടസ്സങ്ങള്‍ സൃഷ്‌ടിച്ച, ശരീരത്തില്‍ ചപ്പുചവറുകളാല്‍ അഭിഷേകം നടത്തിയ അമുസ്‌ലിം സ്‌ത്രീയെ അവര്‍ രോഗിയായപ്പോള്‍ വീട്ടില്‍ ചെന്ന്‌ സന്ദര്‍ശിക്കുകയാണ്‌ പ്രവാചകന്‍ ചെയ്‌തത്‌. മാത്രമല്ല അവരുടെ രോഗശമനത്തിനായി പ്രാര്‍ത്ഥിക്കുക കൂടി ചെയ്‌തുവദ്ദേഹം. പ്രിയപത്‌നി ആയിശ (റ)ക്കെതിരെ ലൈംഗികാപവാദമുയര്‍ത്തി പ്രവാചകനെ ഇകഴ്‌ത്തി കാണിക്കാന്‍ ശ്രമിച്ചവര്‍ക്കുപോലും മാപ്പിന്റെ വിശാലമായ കവാടം പ്രവാചകന്‍ മലര്‍ക്കെ തുറന്നുകൊടുത്തിരുന്നു. അപവാദ പ്രചാരണങ്ങള്‍ക്ക്‌ നേതൃത്വം കൊടുത്ത അബ്‌ദുല്ലാഹിബ്‌നു ഉബയ്യ്‌ ബ്‌നു സുലൂലിന്‌ മരണശേഷം ശരീരം പുതപ്പിക്കാന്‍ വെള്ള വസ്‌ത്രമില്ലാതിരുന്നപ്പോള്‍ സ്വന്തം വസ്‌ത്രം നല്‌കി മാതൃക കാണിച്ചിട്ടുണ്ട്‌. ഇബ്‌നു സുലൂലിന്റെ പാപമോചനത്തിനായി ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുക കൂടി ചെയ്‌തുവദ്ദേഹം.
ഒരിക്കല്‍ കഅ്‌ബയുടെ സമീപം ചെന്ന പ്രവാചകന്റെ മുഖത്ത്‌ കാര്‍ക്കിച്ച്‌ തുപ്പിയ ഉസ്‌മാന്‍ ബ്‌നു ത്വല്‍ഹയ്‌ക്ക്‌, മക്കയുടെ അധികാരം കൈവന്ന്‌ വിജയശ്രീലാളിതനായി തിരിച്ചെത്തിയപ്പോള്‍ മാപ്പ്‌ കൊടുക്കുകയായിരുന്നു പ്രവാചകന്‍. കഅ്‌ബയുടെ താക്കോല്‍ സൂക്ഷിക്കാനുള്ള അധികാരം അദ്ദേഹത്തിനു തന്നെ തിരിച്ച്‌ നല്‌കുക കൂടി ചെയ്‌തു. ആ താക്കോല്‍ സംരക്ഷിക്കാനുള്ള അവകാശം വലിയ അംഗീകാരമായി കരുതിയിരുന്ന അനുചരന്‍മാരുണ്ടായിരുന്നു പ്രവാചകന്‌. അവരില്‍ ഏറെ പ്രശസ്‌തരായിരുന്ന അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്‌മാന്‍(റ), അലി(റ) എന്നിവര്‍ അതിന്നായി ആഗ്രഹിച്ചിരുന്നു. എന്നിട്ടും വളരെ നിന്ദ്യമായ രീതിയില്‍ തന്നെ അധിക്ഷേപിച്ച ഉസ്‌മാന്‍ ബ്‌നു ത്വല്‍ഹക്ക്‌ താക്കോല്‍ മടക്കി നല്‌കിയെന്നത്‌ തിരുനബിയുടെ ഹൃദയവിശാലത പ്രകടമാക്കുന്ന സംഭവമാണ്‌.
മക്കയിലെ പതിമൂന്ന്‌ വര്‍ഷത്തെ പ്രബോധന കാലഘട്ടത്തിലും മദീനയിലെ എട്ട്‌ വര്‍ഷത്തെ മതപ്രചാരണ കാലഘട്ടത്തിലും പ്രവാചകനെ നിരന്തരമായി ഉപദ്രവിച്ചിരുന്ന വ്യക്‌തിയായിരുന്നു അബൂസുഫ്‌യാന്‍. പ്രതികാരത്തിനായി അബൂസുഫ്‌യാന്റെ തല വാള്‍തലപ്പില്‍ ലഭിക്കുമായിരുന്നിട്ടും അബൂസുഫ്‌യാന്‌ ഔന്നിത്യവും അംഗീകാരവും നല്‌കി സമൂഹത്തിന്‌ മുമ്പില്‍ ആദരിക്കുകയാണ്‌ ഒടുവില്‍ നബി(സ) ചെയ്‌തത്‌. ഉഹ്‌ദിന്റെ രണാങ്കണത്തില്‍ തന്റെ പിതൃവ്യന്‍ ഹംസ(റ)യുടെ ശരീരത്തെ വികൃതമാക്കിയ അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദിനോടും സമാന രീതിയിലാണ്‌ പ്രവാചകന്‍ പ്രതികരിച്ചത്‌. മറവില്‍ പതിയിരുന്ന്‌ ചാട്ടുളിയെറിഞ്ഞ്‌ ഹംസ(റ)യെ വീഴ്‌ത്തിയ ഹിന്ദിന്റെ അടിമ വഹ്‌ശിയും പ്രവാചകന്റെ അതുല്യമായ വ്യക്‌തിത്വത്തില്‍ ആകൃഷ്‌ടനായി ഇസ്‌ലാം സ്വീകരിച്ചവരില്‍ പെടുന്നു. ഇക്‌രിമ ബ്‌നു അബൂജഹല്‍, സുഹൈല്‍ ബ്‌നു അംറ്‌ തുടങ്ങിയവരെ പോലെ പ്രവാചകന്റെ സഹനവും വിട്ടുവീഴ്‌ചയും കൊണ്ട്‌ മാത്രം വധശിക്ഷ മറികടന്ന ധാരാളം പേരെ വേറെയും നമുക്ക്‌ കാണാം.
വേണമെങ്കില്‍ പ്രവാചകന്‌ അന്ന്‌ അറുത്തെടുക്കാമായിരുന്നു കൊടിയ ശത്രുക്കളുടെ തലകള്‍. വെട്ടിമാറ്റാമായിരുന്നു തനിക്ക്‌ നേരെ ഉയര്‍ത്തിയിരുന്ന കൈകള്‍. മുറിച്ചുമാറ്റാമായിരുന്നു തന്നെ ഭര്‍ത്സിച്ച നാവുകള്‍. അധികാരവും അതിനുള്ള ശക്തിയുമുണ്ടായിരുന്നു അദ്ദേഹത്തിന്‌. പക്ഷേ തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട്‌ നേരിടണമെന്ന ഖുര്‍ആനിക വാക്യം അക്ഷരംപ്രതി പ്രായോഗികമാക്കേണ്ടതുണ്ടായിരുന്നു അദ്ദേഹത്തിന്‌. അത്‌ മഹാനായ പ്രവാചകന്‍ ഭംഗിയായി ചെയ്‌തു. അത്‌ ഭീരുത്വം കൊണ്ടായിരുന്നില്ല; ധീരത കൊണ്ട്‌. ആ വിട്ടുവീഴ്‌ചയുടെ സംസ്‌കാരമാണ്‌ ഇസ്‌ലാമിന്റെ യശസ്സ്‌ ചരിത്രത്തില്‍ ഇന്നും ഉയര്‍ത്തിപ്പിടിക്കുന്നത്‌

2011, ഫെബ്രുവരി 6, ഞായറാഴ്‌ച

ആചാരങ്ങള്‍ വെടിയുക, ഖുര്‍ആനെ സ്വീകരിക്കുക


"നിങ്ങള്‍ സത്യം അസത്യവുമായി കൂടി ക്കുഴക്കരുത്. അറിഞ്ഞു കൊണ്ട് സത്യം മറച്ചു വെക്കുകയും ചെയ്യരുത്". [അദ്ധ്യായം 2 ബഖറ 42]

പ്രപഞ്ചത്തിനു ഒരു സൃഷ്ടാവ് ഉണ്ടെന്നതും സര്‍വശക്തനായ അവന്‍ ഏകനാണെന്നതും നേര്‍ക്ക്‌നേരെ ചിന്തിക്കുന്നവര്‍ക്ക് നിഷേധിക്കുവാന്‍ കഴിയാത്ത യാഥാര്‍ത്യമാണ്. പ്രപഞ്ചവസ്തുക്കളെ നിരീക്ഷിക്കുന്നവര്‍ക്ക് സുവ്യക്തമാകുന്ന അത്ഭുതങ്ങള്‍ അല്ലാഹുവിന്‍റെ അസ്തിത്വത്തിന്‍റെ തെളിവുകളാണ്. അവന്‍ മാനവസമൂഹത്തിന്‍റെ മാര്‍ഗദര്‍ശനത്തിനാവശ്യമായ വേദഗ്രന്ഥങ്ങള്‍ പ്രവാചകന്മാര്‍ മുഖേന മനുഷ്യര്‍ക്ക്‌ നല്‍കി എന്നതും ഒരു യാഥാര്‍ത്യമാണ്.

പ്രവാചകപരമ്പരയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ്‌ നബി (സ). വേദഗ്രന്ഥങ്ങളുടെ അവസാന പതിപ്പാണ്‌ വിശുദ്ധ ഖുര്‍ആന്‍. ഈ യാഥാര്‍ത്ഥ്യം അറിയാത്തവരല്ല ജൂതരും ക്രൈസ്തവരുമായ ഇസ്രാഈല്‍ സമൂഹം. ദൈവത്തെയും ദൂതന്മാരെയും വേദഗ്രന്ഥങ്ങളെയും അംഗീകരിക്കുന്ന ഇവര്‍തന്നെ മുഹമ്മദ്‌ നബി (സ)യെയും ഖുര്‍ആനിനെയും അംഗീകരിക്കാന്‍ സന്നദ്ധരാവുന്നില്ല. സത്യവും അസത്യവും കൂട്ടിക്കലര്‍ത്തിയും സത്യത്തെ വികൃതമാക്കിയും മൂടിവെച്ചും ആശയക്കുഴപ്പം സൃഷ്ട്ടിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഖുര്‍ആന്‍ ശക്തമായ ഭാഷയില്‍ ഈ പ്രവര്‍ത്തനത്തെ എതിര്‍ക്കുന്നു.

സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി ആശയക്കുഴപ്പം സൃഷ്ട്ടിക്കുന്നവരെ ഇന്നും കാണാം. ഖബര്‍ സന്ദര്‍ശനവും ഖബരാരാധനയും ചിലര്‍ കൂട്ടി ക്കലര്‍ത്തുന്നത് ഇതിനുദാഹരണമാണ്. ഒന്ന് സുന്നത്തും മറ്റൊന്ന് ശിര്‍ക്കുമാണ്. എന്നാല്‍ ഇത് രണ്ടും കൂട്ടിക്കലര്‍ത്തി വിശദീകരിച്ചു ആളുകളെ ഖബര്‍ പൂജയിലേക്ക് ഇവര്‍ നയിക്കുന്നു.

വിശുദ്ധ ഖുര്‍ആന്‍ പകല്‍പോലെ വ്യക്തമാക്കിയ ചില ആശയങ്ങള്‍പോലും ദുര്‍വ്യാഖ്യാനം ചെയ്തു സത്യത്തെ മൂടിവെക്കുന്നവരുമുണ്ട്. അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ത്ഥന മഹാപാതകമാണെന്ന് ഖുര്‍ആന്‍ വിശദീകരിച്ചതാണ്. എന്നാല്‍ പല പേരുകളും വ്യാഖ്യാനങ്ങളും നല്‍കി അത്തരം പ്രാത്ഥന ശരിയാണെന്ന് സമര്‍ഥിക്കുന്നവര്‍ സത്യത്തെ അസത്യവുമായി കൂട്ടിച്ചേര്‍ക്കുന്നു.

ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും പിന്‍ബലമില്ലാത്ത നാട്ടാചാരങ്ങള്‍ സമൂഹത്തില്‍ പ്രചരിച്ചത് കാണാം. ഇതിനെ എതിര്‍ക്കേണ്ടവര്‍ മൌനം പാലിക്കുന്നത് സത്യത്തെ മൂടിവെക്കലും അസത്യവുമായി കൂട്ടിക്കലര്‍ത്തലുമാണ് ചെയ്യുന്നത്. ചില ഭൌതികനേട്ടങ്ങള്‍ക്ക്‌ വേണ്ടി മാത്രമാണ് ഇവര്‍ അതിനെ പ്രോത്സാഹി പ്പിക്കുന്നത്. സത്യം കൈപ്പുള്ളതാണെങ്കിലും തുറന്നുപറയണമെന്നാണ് നബി (സ) പഠിപ്പിച്ചത്. അക്രമിയായ രാജാവിന്‍റെ മുന്നില്‍ സത്യം തുറന്നു പറയലാണ് ഏറ്റവും വലിയ ജിഹാദ്.

സത്യവും അസത്യവും ഒന്നിക്കാത്ത രണ്ടു വഴികളാണ്. ഖുര്‍ആന്‍ പ്രഖ്യാപിച്ചു : സത്യം വന്നിരിക്കുന്നു. അസത്യം തകര്‍ന്നിരിക്കുന്നു. നിശ്ചയം അധര്‍മ്മം തകര്‍ന്നു തരിപ്പണമാവുകതന്നെ ചെയ്യും