ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌

2011, ഫെബ്രുവരി 6, ഞായറാഴ്‌ച

റബീഉല്‍അവ്വല്‍

പ്രവാചകന്‍ (സ) ജനിച്ച മാസമാണ് റബീഉല്‍അവ്വല്‍. ഈ മാസത്തില്‍ പ്രത്യേകമായി എന്തെങ്കിലും പുണ്യ കര്‍മ്മം അനുഷ്ടിക്കുവാന്‍ ഇസ്ലാം നിര്‍ദേശിക്കുന്നില്ല. അതിനാല്‍ പ്രവാചകനെ സ്വന്തം ജീവനേക്കാള്‍ ആത്മാര്‍ത്ഥമായി സ്നേഹിച്ച സഹാബിവര്യന്മാര്‍ ഈ മാസത്തില്‍ അര സ്വലാത്തു പോലും നബി (സ)യുടെ പേരില്‍ കൂടുതലായി ചൊല്ലിയിട്ടില്ല. അര ദിര്‍ഹമെങ്കിലും കൂടുതല്‍ ദാനധര്‍മം ചെയ്തിട്ടില്ല. ഒരു ദരിദ്രനെങ്കിലും കൂടുതല്‍ പരിഗണന നല്‍കി അന്നദാനം ചെയ്തിട്ടില്ല. അര ഫര്സഖ് അല്ലെങ്കില്‍ അര മീറ്റര്‍ ദൂരമെങ്കിലും നബിദിന റാലി നടത്തിയിട്ടില്ല. അര വരി മദ്ഹുഗാനം പോലും ഈ മാസത്തില്‍ കൂടുതലായി പാടിയിട്ടില്ല. ഒരു വീടെങ്കിലും അലങ്കരിച്ചിട്ടില്ല. അര ശതമാനം സന്തോഷമെങ്കിലും കൂടുതല്‍ പ്രകടിപ്പിച്ചിട്ടില്ല. രണ്ട് റക്അത്ത് നമസ്കാരമെങ്കിലും കൂടുതലായി നിര്‍വഹിച്ചിട്ടില്ല. ഒരു ദിവസത്തെ നോമ്പെങ്കിലും കൂടുതലായി ഈ മാസത്തില്‍ അനുഷ്ടിച്ചിട്ടില്ല.
റബീഉല്‍അവ്വല്‍ മാസം വരുന്നു. അത് അതിന്‍റെ അപ്പുറവും ഇപ്പുറവും ഉള്ള മാസം കഴിഞ്ഞു പോകുന്നത് പോലെ കഴിഞ്ഞുപോകുന്നു. യാതൊരു ചലനവും ഈ മാസം നബി (സ) യുടെ കാലത്തും സഹാബതതിന്റെ കാലത്തും മുസ്ലിംകള്‍ക്കിടയില്‍ സൃഷ്ട്ടിച്ചിരുന്നില്ല. നാല് മാസങ്ങള്‍ അല്ലാഹു 12 മാസങ്ങള്‍ക്കിടയില്‍ നിന്നും പവിത്രമാസങ്ങളായി തിരഞ്ഞെടുത്തു. എന്നിട്ട്പോലും നബി (സ) ജനിച്ച റബീഉല്‍അവ്വല്‍ മാസത്തെ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നമസ്ക്കാരം, നോമ്പ്, ദാനധര്‍മം മുതലായ പുണ്യകര്‍മ്മങ്ങള്‍ പല മാസങ്ങളില്‍ വര്‍ധിപ്പിക്കുവാന്‍ പ്രത്യേകം നിര്‍ദേശിച്ചു [ഉദാ: റമദാന്‍, മുഹറം, ദുല്‍ഹജ്ജ്]. എന്നിട്ടും റബീഉല്‍അവ്വല്‍ മാസത്തില്‍ എന്തെങ്കിലും പുണ്യകര്‍മ്മം വര്‍ധിപ്പിക്കുവാന്‍ നിര്‍ദേശിച്ചില്ല.

റജബ്, ശഅ'ബാന്‍ മാസങ്ങളില്‍ പുണ്യകര്‍മ്മങ്ങള്‍ അനുഷ്ടിക്കുവാന്‍ നിര്‍ദേശിച്ചു കൊണ്ടും ഈ മാസങ്ങളുടെ ശ്രേഷ്ടത വിവരിച്ചുകൊണ്ടും ഇസ്ലാമിന്‍റെ ശത്രുക്കള്‍ ദുര്‍ബലമായ ധാരാളം ഹദീസുകള്‍ നിര്‍മ്മിച്ചുണ്ടാക്കി. എന്നിട്ടും ഈ റബീഉല്‍അവ്വല്‍ മാസത്തിന്‍റെ ശ്രേഷ്ടത വിവരിക്കുന്ന ഒരു വാറോല ഹദീസ്പോലും നബി (സ)യിലേക്ക് ചേര്‍ത്തിക്കൊണ്ട് നിര്‍മ്മിക്കുവാന്‍ അവര്‍ക്ക് പോലും തോന്നിയില്ല. അങ്ങിനെ മൌലീദ് നിര്‍മ്മിച്ച ആളുകള്‍ക്ക് ഒരു ദുര്‍ബല ഹദീസെങ്കിലും ഉദ്ധരിക്കാന്‍ സാധിക്കാതെ ചില ജല്‍പ്പനങ്ങളെയും ദുര്‍വ്യാഖ്യാനങ്ങളെയും അവലംബിക്കേണ്ട സാഹചര്യം അല്ലാഹു സൃഷ്ടിച്ചു.

ഹദീസ് പണ്ഡിതന്മാര്‍ അവരുടെ ഹദീസ് ഗ്രന്ഥങ്ങളില്‍ പല സ്ഥലങ്ങള്‍ക്കും പല വ്യക്തികള്‍ക്കും പല മാസങ്ങള്‍ക്കും ശ്രേഷ്ടത വിവരിക്കുന്ന അദ്ധ്യായങ്ങള്‍ തന്നെ നല്‍കി. അങ്ങിനെ അവയില്‍ സ്ഥിരപ്പെട്ടതും ദുര്‍ബലവുമായ ഹദീസുകള്‍ ഉദ്ധരിച്ചു. എന്നാല്‍ "റബീഉല്‍ അവ്വലിന്റെ ശ്രേഷ്ടത" എന്ന ഒരൊറ്റ അദ്ധ്യായംപോലും അവരില്‍ ഒരാള്‍പോലും നല്‍കിയില്ല. അങ്ങനെ ഹദീസുകളില്‍ ദുര്‍ബലമായത്പോലും അവര്‍ ഉദ്ധരിച്ചില്ല. അമല്‍ ചെയ്യാന്‍ ദുര്‍ബലമായ ഹദീസിനെ അവലംബിക്കാമെന്ന പുരോഹിതന്മാരുടെ ജല്പനത്തിനുപോലും നബിദിനത്തിന്‍റെ വിഷയത്തില്‍ പ്രവേശനത്തിനു പഴുതില്ലാത്തവിധം ഹദീസ് ഗ്രന്ഥങ്ങള്‍ സുരക്ഷിതമാക്കപ്പെട്ടു. അവസാനം 'നല്ല ബിദ്അത്ത്' എന്നതിനെ ഇസ്ലാമിന്‍റെ പ്രമാണമായി ഇവര്‍ക്ക് അംഗീകരിക്കേണ്ടിവന്നു.

അപ്പോള്‍ ഇബ്നു ഹജറില്‍ അസ്ഖലാനി (റ) പറഞ്ഞത് തന്നെയാണ് യാഥാര്‍ത്ഥ്യം. അദ്ദേഹം പറഞ്ഞു : "തീര്‍ച്ചയായും മൌലീദിന്റെ അടിസ്ഥാനം ബിദ്അത്താണ്. അത് മൂന്നാം നൂറ്റാണ്ടുവരെയുള്ള നല്ലവരായ സലഫീങ്ങളില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നില്ല" [അല്‍ഹാവി 1 / 260].

by അബ്ദുസ്സലാം സുല്ലമി @ മുസ്ലിങ്ങളിലെ അനാചാരങ്ങള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ