ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌

2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

പ്രബോധനം മുസ്ലിമിന്‍റെ ബാധ്യത

മുസ്ലിംകള്‍ എന്തിനു നിയുക്തരാക്കപ്പെട്ടു? അവരുടെ ദൌത്യമെന്ത്? അവരുടെ ഉത്തരവാദിത്വവും ബാധ്യതകളും എന്തെല്ലാം? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം അല്ലാഹു പറയുന്നു : "മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് വരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്നും വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു" [3 :10]. "അപ്രകാരം ഞാന്‍ നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി" [2 :143]. "നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്നും വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്നും ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍" [3 :104]. നബി (സ) പറഞ്ഞതായി അബൂസഈദുല്‍ ഖുദ്രി (റ) ഉദ്ധരിക്കുന്നു : "ആരെങ്കിലും ഒരു തിന്മ ചെയ്യുന്നതായി നിങ്ങള്‍ കണ്ടാല്‍ അത് കൈകൊണ്ട് തടയട്ടെ. അതിനു കഴിഞ്ഞില്ലെങ്കില്‍ നാവുകൊണ്ട്. അതുണ്ടായാല്‍ ഏറ്റവും ദുര്‍ബലമായ വിശ്വാസമെങ്കിലുമുണ്ട് " [മുസ്ലിം].

മുസ്ലിംകളോട് അവരുടെ ദൌത്യത്തെക്കുറിച്ചുണര്ത്തിയ നബി തിരുമേനിയെ അല്ലാഹു പരിചയപ്പെടുത്തുന്നു : "തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനിയല്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ്‌ നബി) പിന്‍പറ്റുന്നവര്‍ക്ക് (കാരുണ്യം രേഖപ്പെടുത്തുന്നതാണ്). അവരോടു അദ്ദേഹം സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്നും അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് വിജയികള്‍" [7 :157]

തങ്ങളുടെ ദൌത്യവും ഉത്തരവാദിത്വവും എന്താണെന്ന് രിബ്ഇയ്യിബിന്‍ ആമിര്‍ (റ) ഒരു സന്ദര്‍ഭത്തില്‍ പറയുകയുണ്ടായി : "മനുഷ്യരാശിയെ സൃഷ്ടികളെ ആരാധിക്കുന്നതില്‍ നിന്നും സൃഷ്ടാവിനെ മാത്രം ആരാധിക്കണമെന്നു പഠിപ്പിക്കാനും അവരെ ഐഹികജീവിതത്തിന്‍റെ ക്ലിഷ്ടതയില്‍ നിന്നും രക്ഷപ്പെടുത്തി അതിന്‍റെ വിശാലമായ സമൃദ്ധിയിലേക്ക് നയിക്കാനും ഇതര മതനിയമങ്ങളുടെ കരാളഹസ്തങ്ങളില്‍ നിന്നും അവരെ മോചിപ്പിച്ചു നീതിനിഷ്ഠമായ ഇസ്ലാമിക നിയമങ്ങളുടെ രാജവീധിയിലേക്ക് കൊണ്ട്‌വരാനും അല്ലാഹുവിനാല്‍ നിയോഗിക്കപ്പെട്ടവരാണ് ഞങ്ങള്‍" [നദറത്ത് മുഅ'മിനീന്‍ വാഇന്‍ ഇലല്‍ മദനിയ്യാതില്‍ മുആസിറ] .

ഉപരിസൂചിത ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും പ്രവാചക നിര്‍ദേശങ്ങളില്‍ നിന്നും ശിഷ്യഗണങ്ങളുടെ വ്യാഖ്യാനത്തില്‍ നിന്നും ഒരു മുസ്ലിമിന്‍റെ ജീവിത ദൌത്യമെന്തെന്നു വ്യക്തമായി. സ്വയം നല്ലവനായി ജീവിക്കുകയും മറ്റുള്ളവരെ നന്മയുടെ മാര്‍ഗത്തില്‍ ക്ഷണിക്കുകയും ചെയ്യുക. നന്മയുടെ മാര്‍ഗം ഇസ്ലാമാണ്. സത്യവും നീതിയും ധര്‍മവും അത് മാത്രമാണ്. മനുഷ്യന്‍റെ ഇഹപര വിജയമാണ് അതിന്‍റെ സന്ദേശം. അതല്ലാത്ത ഏതു മാര്‍ഗവും നാശമാണ്. അല്ലാഹു പറയുന്നു : "ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്നപക്ഷം അത് അവനില്‍ നിന്നും ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും" [3 :85].

by എം എം നദ'വി @ മുജാഹിദ് വയനാട് സമ്മേളന സുവനീര്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ