ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌

2010, സെപ്റ്റംബർ 18, ശനിയാഴ്‌ച

ദൈവത്തെ അറിയുക


"അവന്‍ തന്നെയാണ് നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയിലുള്ളതു മുഴുവന്‍ സൃഷ്ടിച്ചു തന്നത്‌. പുറമെ ഏഴ്‌ ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട്‌ ഉപരിലോകത്തെ സംവിധാനിച്ചവനും അവന്‍ തന്നെയാണ്‌. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും സൂക്ഷമായി അറിവുള്ളവനാകുന്നു" [അദ്ധ്യായം 2ബഖറ 29]
പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ ഏറ്റവും മഹത്തായ സവിശേഷതകളില്‍ ഒന്ന് അവനാണ് സൃഷ്ടാവ് എന്നതാണ്. മനുഷ്യന്‍ സാക്ഷാല്‍ ദൈവത്തെ വിട്ടു ആരാധിച്ചു കൊണ്ടിരുന്ന വ്യാജ ദൈവങ്ങളോ വിഗ്രഹങ്ങളോ ആള്‍ദൈവങ്ങളോ സൃഷ്ടി കര്‍മ്മം നിര്‍വഹിച്ചതായി അവകാശപ്പെടുന്നില്ലല്ലോ? പ്രപഞ്ചത്തിലെ ചെറുതും വലുതുമായ എല്ലാം പടച്ചവനാണ്‌ റബ്ബുല്‍ ആലമീന്‍.
ഭൂമിയും ഭൂമുഖത്തും ഭൂമിക്കടിയിലുമുള്ള സകലതിനെയും സൃഷ്‌ടിച്ച അല്ലാഹു പറയുന്നത്, അത് മുഴുവന്‍ മനുഷ്യന് വേണ്ടിയാണ് പടച്ചത് എന്നാണ്. പ്രത്യക്ഷമായോ പരോക്ഷമായോ മനുഷ്യന് ഉപകാരപ്പെടാത്ത ഒന്നും ഭൂമുഖത്ത് കാണാനില്ല. ഒരു കാലത്ത് പ്രയോജനപ്പെടാത്ത വസ്തുക്കളായി പരിഗണിക്കപ്പെട്ടിരുന്ന വസ്തുക്കള്‍ പിന്നീട് ആവശ്യമുള്ള ഘടകമായി മനുഷ്യന് അനുഭവപ്പെട്ടു. പ്രത്യക്ഷത്തില്‍ മനുഷ്യന് ഉപദ്രവം ചെയ്യുന്നു എന്ന് കരുതാവുന്ന ചില വസ്തുക്കള്‍ പരോക്ഷമായി അവനെ സഹായിക്കുന്നതും നിലനിര്‍ത്തുന്നതുമായിരിക്കും. ഭൂമുഖത്ത് മനുഷ്യവാസം സുഗമമായി നടക്കുന്നത് തന്നെ ഭൂമുഖത്ത് പടച്ചവന്‍ സൃഷ്ടിച്ചു സംവിധാനിച്ച അനേകായിരം സചേതനവും അചേതനവുമായ വസ്തുക്കളുടെ സാന്നിധ്യം നിലനില്‍ക്കുന്നത് കൊണ്ട് മാത്രമാണ്.
ഭൂമിയിലുള്ളതെല്ലാം സൃഷ്‌ടിച്ച രക്ഷിതാവ് തന്നെയാണ് ആകാശ ഗോളങ്ങളെയും അവയിലുള്ള മുഴുവന്‍ ഘടകങ്ങളെയും സൃഷ്ടിച്ചത്. അവ മുഴുവന്‍ മനുഷ്യന് വേണ്ടിയാണ് എന്ന് പ്രത്യേകം പ്രസ്താവിക്കാത്തതും ശ്രദ്ധേയമാണ്. ഏഴു ആകാശങ്ങളായി അവയെ സംവിധാനിച്ചിരിക്കുന്നു എന്നാണ് അല്ലാഹു അറിയിക്കുന്നത്. ഗോളശാസ്ത്രം വളരെയേറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും യഥാര്‍ഥത്തില്‍ ഇന്നും ശൈശവ ദിശയിലാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഒട്ടേറെ ശാസ്ത്രീയ സത്യങ്ങള്‍ ശാസ്ത്രലോകം കണ്ടെത്തി. എന്നാല്‍ ഇതിനെക്കാളേറെ ശാസ്ത്ര നിഗമനങ്ങള്‍ ഭാവിയില്‍ മാറും എന്നുറപ്പാണ്.
മനുഷ്യവര്‍ഗ്ഗത്തിന് ലഭിച്ച അറിവ് വളരെ ചെറുതാണ്. വികസിച്ചു കൊണ്ടേയിരിക്കുന്ന പ്രപഞ്ചത്തിന്റെ അതിര്‍വരമ്പുകളും സ്വഭാവവും പൂര്‍ണ്ണമായി നിര്‍വഹിക്കാന്‍ കഴിയാതെ നിസ്സഹായത പുലര്‍ത്തുന്ന ശാസ്ത്രജ്ഞരെ നമുക്ക് കാണാം. ആവര്‍ത്തിച്ചാവര്‍ത്തിച്ചു പഠനനിരീക്ഷണങ്ങള്‍ നടത്താനും ഫലം കണ്ടെത്താനും ആവശ്യപ്പെടുന്ന ഖുര്‍ആന്‍ മനുഷ്യന് ഈ മേഘലയില്‍ പരിമിതികളുണ്ടെന്നു സൂചിപ്പിക്കുന്നത് സൂറത്തുല്‍ മുല്‍ക്കില്‍ കാണാം.
എല്ലാ വസ്തുക്കളെക്കുറിച്ചും സൂക്ഷ്മമായി അറിവുള്ളവന്‍ അല്ലാഹു മാത്രമാണ് എന്ന് പറഞ്ഞാണ് ഈ വചനം അവസാനിക്കുന്നത്. അല്‍പജ്ഞാനമുള്ളവര്‍ അറിയാത്തതൊക്കെ നിഷേധിക്കുന്നവരാവരുത്. ത്രികാല ജ്ഞാനിയായ അല്ലാഹു അറിയിച്ചത് വിശ്വസിക്കുക മാത്രമാണ് ചില കാര്യങ്ങളില്‍ മനുഷ്യന് കരണീയമായിട്ടുള്ളത്.

ദയാനിധിയായ നാഥന്‍റെ ഹിതം

പ്രപഞ്ചത്തിലെ അതിനിസ്സാരമായതും അത്യന്തം ഭീമമായതും ഉള്‍പ്പെടെ സകല ജൈവ അജൈവ വസ്‌തുക്കളെയും സൃഷ്‌ടിക്കുകയും സംവിധാനിക്കുകയും ചെയ്‌ത സര്‍വാധിനാഥന്റെ ഹിതപ്രകാരമാണ്‌ ഏത്‌ കാര്യവും സംഭവിക്കുന്നതും സംഭവിക്കാതിരിക്കുന്നതും. സംഭവഗതികള്‍ നിര്‍ണയിക്കുന്നതില്‍ സൃഷ്‌ടികള്‍ക്കാര്‍ക്കും നിയാമകമായ യാതൊരു പങ്കുമില്ല. അതിനാല്‍ നമുക്ക്‌ ലഭ്യമാകുന്ന നേട്ടങ്ങളുടെ പേരില്‍ നാം ഏറെ അഭിമാനിക്കുകയോ ആഹ്ലാദിക്കുകയോ ചെയ്യുന്നതിന്‌ അര്‍ഥമില്ല. നേട്ടമെന്ന്‌ നാം കരുതുന്നതു തന്നെ യഥാര്‍ഥത്തില്‍ നമുക്ക്‌ ഗുണകരമായില്ലെന്ന്‌ വരാം. നഷ്‌ടമെന്ന്‌ തോന്നുന്നത്‌ ചിലപ്പോള്‍ ഗുണകരമായി ഭവിക്കാനും സാധ്യതയുണ്ട്‌. പരമകാരുണികനായ രക്ഷിതാവിന്റെ ഹിതമാണ്‌ എന്തിലും നിര്‍ണായകമായിട്ടുള്ളത്‌. വിശുദ്ധഖുര്‍ആന്‍ ഈ വിഷയത്തിലേക്ക്‌ ഇപ്രകാരം വെളിച്ചം വിശുന്നു:
``അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത്‌ അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇലപോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്‌തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല.'' (വി.ഖു 6:59)``ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരാപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന്‌ മുമ്പു തന്നെ ഒരു രേഖയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത്‌ അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്‌തത്‌) നിങ്ങള്‍ക്ക്‌ നഷ്‌ടപ്പെട്ടതിന്റെ പേരില്‍ നിങ്ങള്‍ ദു:ഖിക്കാതിരിക്കാനും, നിങ്ങള്‍ക്ക്‌ അവന്‍ നല്‌കിയതിന്റെ പേരില്‍ നിങ്ങള്‍ ആഹ്ലാദിക്കാതിരിക്കാനും വേണ്ടിയാണ്‌. യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും അല്ലാഹു ഇഷ്‌ടപ്പെടുകയില്ല.'' (വി.ഖു. 57:22,23)മനുഷ്യര്‍ അനുഭവിക്കുന്ന ദു:ഖങ്ങളിലേറെയും ജീവനഷ്‌ടത്തിന്റെയോ ധനനഷ്‌ടത്തിന്റെയോ മാനനഷ്‌ടത്തിന്റെയോ പേരിലാണ്‌. ഉറ്റവരുടെയും ഉടയവരുടെയും മരണം ആരെയും ദു:ഖത്തിലാഴ്‌ത്തുക സ്വാഭാവികമാണ്‌. സ്വന്തം ആരോഗ്യമോ കുടംബാംഗങ്ങളുടെ ആരോഗ്യമോ അപകടത്തിലാകുമ്പോള്‍ ആരും വ്യാകുലചിത്തരാകുന്നു. സ്വത്തും വരുമാനവും നഷ്‌ടപ്പെടുന്നത്‌ ആരെയും അസ്വസ്ഥരാക്കും. അപമാനം നേരിടേണ്ടിവരുന്നതായിരിക്കും ചിലര്‍ക്ക്‌ മറ്റു ഏത്‌ നഷ്‌ടത്തെക്കാളും ദു:ഖഹേതുവാകുന്നത്‌. എന്നാല്‍ ദയാനിധിയായ നാഥനില്‍ ദൃഢവിശ്വാസം പുലര്‍ത്തുന്നവര്‍ ഏത്‌ നഷ്‌ടത്തിന്റെ പേരിലും ദു:ഖിക്കേണ്ടതില്ലെന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌.കഷ്‌ടനഷ്‌ടങ്ങളുണ്ടാകുമ്പോഴും ദു:ഖിക്കാതിരിക്കാന്‍ യഥാര്‍ഥ വിശ്വാസികള്‍ക്ക്‌ എങ്ങനെയാണ്‌ സാധിക്കുക? എല്ലാം അല്ലാഹുവിന്റെ ദാനമാണ്‌, നമുക്ക്‌ ആത്യന്തികമായി യാതൊന്നിന്റെയും ഉടമസ്ഥതയോ അധികാരമോ ഇല്ല എന്ന ധാരണ ഒട്ടേറെ ദു:ഖങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാകുന്നു. സ്വത്തിനെ/സന്താനത്തെ അല്ലാഹു അവന്റെ കാരുണ്യത്താല്‍ നല്‌കി; അവന്റെ കാരുണ്യത്താല്‍ തന്നെ അവന്‍ തിരിച്ചെടുക്കുകയും ചെയ്‌തു എന്ന്‌ അചഞ്ചലമായ മനസ്സോടെ പറയാന്‍ ദൃഢവിശ്വാസമുള്ളവര്‍ക്കേ കഴിയൂ. ഒരു കാര്യം നാം ആഗ്രഹിക്കുന്നതായാലും നമുക്ക്‌ ഇഷ്‌ടമില്ലാത്തതായാലും അത്‌ നടക്കുന്നത്‌ അല്ലാഹുവിന്റെ ഹിതമനുസരിച്ചാണ്‌ എന്നത്‌ മാത്രമല്ല, ആ ഹിതം അവന്റെ അപാരമായ കാരുണ്യത്തിന്റെ താല്‌പര്യമാണ്‌ എന്നതും വിശ്വാസിക്ക്‌ ഏറെ ആശ്വാസമേകുന്നു.അല്ലാഹുവിന്റെ ഹിതമനുസരിച്ച്‌ അവന്റെ കാരുണ്യത്താല്‍ ലഭിച്ച നേട്ടത്തെ സ്വന്തം സാമര്‍ഥ്യത്തിന്റെ കണക്കില്‍ ചേര്‍ക്കുന്നത്‌ ഗുരുതരമായ കുറ്റമാണെന്നത്രെ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌. സൂറതുല്‍കഹ്‌ഫില്‍ രണ്ടു തോട്ടക്കാരുടെ കഥ വിവരിക്കുന്ന ഭാഗത്ത്‌, അവിശ്വാസിയായ തോട്ടക്കാരനോട്‌ വിശ്വാസിയായ കൂട്ടുകാരന്‍ ചോദിച്ച ഒരു ചോദ്യം ഉദ്ധരിച്ചിട്ടുണ്ട്‌: ``നീ നിന്റെ തോട്ടത്തില്‍ കടന്ന സമയത്ത്‌, `ഇത്‌ അല്ലാഹു ഉദ്ദേശിച്ചതത്രെ. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയുമില്ല' എന്ന്‌ നിനക്ക്‌ പറഞ്ഞുകൂടായിരുന്നോ?''(വി.ഖു 18:39). ക്വാറൂന്‍ എന്ന അഹങ്കാരിയായ സമ്പന്നനെ ഭൂമിയില്‍ ആഴ്‌ത്തിക്കളഞ്ഞ സംഭവം വിവരിച്ച ഭാഗത്ത്‌ അവന്റെ ഒരു ഗുരുതരമായ തെറ്റ്‌ എന്ന നിലയില്‍ വിശുദ്ധ ഖുര്‍ആനില്‍ എടുത്തുപറഞ്ഞിട്ടുള്ളത്‌, സമ്പത്ത്‌ അല്ലാഹുവിന്റെ ദാനമാണെന്ന യാഥാര്‍ഥ്യം അംഗീകരിക്കാതെ, ``എന്റെ കൈവശമുള്ള വിദ്യ കൊണ്ട്‌ മാത്രമാണ്‌ എനിക്കിത്‌ ലഭിച്ചത്‌'' (28:78) എന്ന്‌ അവന്‍ അവകാശപ്പെട്ടതാണ്‌.പ്രവാചകന്മാര്‍ ഉള്‍പ്പെടെയുള്ള അല്ലാഹുവിന്റെ ധാരാളം ഇഷ്‌ടദാസന്മാര്‍ അവന്റെ ഹിതമനുസരിച്ച്‌, ശത്രുക്കളുടെ എതിര്‍പ്പ്‌, ദാരിദ്ര്യം, രോഗങ്ങള്‍ തുടങ്ങിയ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്‌. അതുകൊണ്ടൊന്നും അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള അവരുടെ വിശ്വാസം ചഞ്ചലമായിട്ടില്ല. ദാവൂദ്‌, സുലൈമാന്‍(അ) എന്നീ പ്രവാചകന്മാര്‍ക്ക്‌ അല്ലാഹു വിപുലമായ അധികാരവും ഭൗതിക സൗകര്യങ്ങളും നല്‌കിയെങ്കില്‍ അതിലൊന്നും അഹങ്കരിക്കാതെ അതൊക്കെ അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ എന്ന നിലയില്‍ ഗണിക്കുകയാണ്‌ അവര്‍ ചെയ്‌തത്‌. ഇതില്‍ നിന്ന്‌ വ്യത്യസ്‌തമായി ദൈവവിശ്വാസികളില്‍ തന്നെ പലരും ഭൗതിക നേട്ടങ്ങള്‍ കരഗതമാകുമ്പോള്‍ അത്‌ ദൈവം തങ്ങളെ അനുഗ്രഹിച്ചതിന്റെ തെളിവായി കരുതുകയാണ്‌ ചെയ്യുന്നത്‌. ഞെരുക്കങ്ങള്‍ നേരിടുമ്പോഴൊക്കെ ദൈവം തങ്ങളെ അപമാനിച്ചുവെന്നോ അവഗണിച്ചുവെന്നോ അവര്‍ പരിഭവിക്കുകയും ചെയ്യും. ഈ നിലപാട്‌ ശരിയല്ലെന്നും സന്തോഷ-സന്താപ വേളകളിലൊരു പോലെ അല്ലാഹുവോട്‌ വിധേയത്വവും ആത്മാര്‍ഥതയുമുള്ള ജീവിതം നയിക്കുകയാണ്‌ വേണ്ടതെന്നും വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു സൂചിപ്പിക്കുന്നുണ്ട്‌.``എന്നാല്‍ മനുഷ്യനെ അവന്റെ രക്ഷിതാവ്‌ പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന്‌ സൗഖ്യം നല്‌കുകയും ചെയ്‌താല്‍ അവന്‍ പറയും, എന്റെ രക്ഷിതാവ്‌ എന്നെ ആദരിച്ചിരിക്കുന്നു എന്ന്‌. എന്നാല്‍ മനുഷ്യനെ രക്ഷിതാവ്‌ പരീക്ഷിക്കുകയും എന്നിട്ട്‌ അവന്റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്‌താല്‍ അവന്‍ പറയും; എന്റെ രക്ഷിതാവ്‌ എന്നെ അപമാനിച്ചിരിക്കുന്നു എന്ന്‌.അല്ല; പക്ഷെ, നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല. പാവപ്പെട്ടവന്റെ ആഹാരത്തിന്‌, നിങ്ങള്‍ പ്രേത്സാഹനം നല്‌കുന്നുമില്ല. അനന്തരാവകാശ സ്വത്ത്‌ നിങ്ങള്‍ വാരിക്കൂട്ടിത്തിന്നുകയും ചെയ്യുന്നു. ധനത്തെ, നിങ്ങള്‍ അമിതമായ തോതില്‍ സ്‌നേഹിക്കുകയും ചെയ്യുന്നു.''(വി.ഖു 89:15-20)
ആരോഗ്യം, ഐശ്വര്യം, പ്രതാപം എന്നീ കാര്യങ്ങളെ അല്ലാഹുവിന്റെ അനുഗ്രഹമായി ഗണിക്കുന്നത്‌ ഒരര്‍ഥത്തില്‍ ശരിയാണ്‌. എന്നാല്‍ അതിലുപരിയായി ഈ കാര്യങ്ങളൊക്കെ അല്ലാഹുവിന്റെ പരീക്ഷയാണ്‌. സല്‍സ്വഭാവം ആര്‍ജിക്കുകയും സല്‍പ്രവൃത്തികള്‍ ചെയ്യുകയും മഹത്തായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഈ പരീക്ഷയില്‍ വിജയിക്കുന്നു. അനുഗ്രഹങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നവര്‍ അതിന്റെ ദുഷ്‌ഫലങ്ങളും പ്രത്യാഘാതങ്ങളും പരലോകത്ത്‌ മാത്രമല്ല, ഒരു വേള ഇഹലോകത്തും അനുഭവിക്കേണ്ടിവരും. ഐശ്വര്യവും പ്രതാപവും ഏറെ അനുഭവിച്ച പ്രവാചകന്‍ സുലൈമാന്‍(അ) ഈ യാഥാര്‍ഥ്യത്തെ സംബന്ധിച്ച്‌ തികച്ചും ബോധവാനായിരുന്നുവെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ നമുക്ക്‌ മനസ്സിലാക്കിത്തരുന്നു.``അങ്ങനെ ആ സിംഹാസനം തന്റെ അടുക്കല്‍ സ്ഥിതി ചെയ്യുന്നതായി കണ്ടപ്പോള്‍ സുലൈമാന്‍ പറഞ്ഞു: ഞാന്‍ നന്ദി കാണിക്കുമോ, അതല്ല നന്ദികേട്‌ കാണിക്കുമോ എന്ന്‌ എന്നെ പരീക്ഷിക്കാന്‍ എന്റെ രക്ഷിതാവ്‌ എനിക്ക്‌ നല്‌കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്‌. വല്ലവനും നന്ദി കാണിക്കുന്ന പക്ഷം തന്റെ ഗുണത്തിന്‌ തന്നെയാകുന്നു അവന്‍ നന്ദി കാണിക്കുന്നത്‌. വല്ലവനും നന്ദികേട്‌ കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്റെ രക്ഷിതാവ്‌ പരാശ്രയമുക്തനും ഉല്‍കൃഷ്‌ടനുമാകുന്നു.''(വി.ഖു 27:40)ധാരാളം ഉത്തമദാസന്മാരെ രോഗം, ദാരിദ്ര്യം, ഭക്ഷ്യദൗര്‍ഭിക്ഷ്യം, ശത്രുക്കളുടെ എതിര്‍പ്പുകള്‍ എന്നിങ്ങനെ പലതരം വിഷമതകള്‍ മുഖേന അല്ലാഹു പരീക്ഷിച്ചിട്ടുണ്ട്‌. അല്ലാഹു അവരെ വെറുത്തുവെന്നോ അപമാനിച്ചുവെന്നോ അതില്‍ നിന്ന്‌ മനസ്സിലാക്കാവുന്നതല്ല. ഇഹത്തിലും പരത്തിലും അവരുടെ അവസ്ഥയും പദവിയും ഉയര്‍ത്താന്‍ വേണ്ടി അല്ലാഹു ഏര്‍പ്പെടുത്തിയ പരീക്ഷകളാണ്‌ അവ. വിശുദ്ധ ഖുര്‍ആനില്‍ അവന്‍ പറയുന്നു:``കുറച്ചൊക്കെ ഭയം, പട്ടിണി, ധനഷ്‌ടം, ജീവനഷ്‌ടം, വിഭവനഷ്‌ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്‌; `ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌' എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്മാര്‍ഗം പ്രാപിച്ചവര്‍.'' (വി.ഖു 2:155-157)

2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ഇസ്‌ലാം മതത്തിന്‍റെ ദൈവികത

ഇസ്‌ലാം പ്രപഞ്ചനാഥനായ അല്ലാഹു അവതരിപ്പിച്ച മതമാണ്‌. മനുഷ്യസമൂഹത്തിന്‌ അവരുടെ ഐഹികജീവിതം സുഖകരമാകാനും പാരത്രികജീവിതം വിജയപ്രദമാകാനും ഉദ്ദേശിച്ചുകൊണ്ടാണ്‌ ഇത്‌ അവതരിപ്പിച്ചിട്ടുള്ളത്‌. മനുഷ്യകരങ്ങളുടെ ഇടപെടലുകളോ മനുഷ്യചിന്തകളുടെ സ്വാധീനമോ ഇല്ലാത്ത ശുദ്ധമായ ‘ദൈവീകത’ അവകാശപ്പെടാവുന്ന ഏക മതം ഇസ്‌ലാം മാത്രമാണ്‌. അല്ലാഹു തന്നെ പറയുന്നത്‌: “തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതമെന്നാല്‍ ഇസ്‌ലാമാകുന്നു” (3:19). “ഇസ്‌ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത്‌ അവനില്‍ നിന്ന്‌ ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല” (3:85). “ഇസ്‌ലാമിനെ മതമായി അല്ലാഹു നിങ്ങള്‍ക്ക്‌ തൃപ്‌തിപ്പെട്ടു തരികയും ചെയ്‌തിരിക്കുന്നു.” (5:3)
ഇസ്‌ലാം എന്നാല്‍ ദൈവത്തിനുള്ള സമ്പൂര്‍ണ സമര്‍പ്പണം എന്നാണ്‌ വിവക്ഷ. പൂര്‍ണമായും സ്രഷ്‌ടാവായ ദൈവവുമായി ബന്ധപ്പെട്ടുനില്‌ക്കുന്ന ആശയങ്ങളും ആരാധനകളും അനുഷ്‌ഠാനങ്ങളും ആചാരങ്ങളുമാണ്‌ ഇസ്‌ലാമിന്റേത്‌. ഇതരമതങ്ങളില്‍ നിന്നും ദര്‍ശനങ്ങളില്‍ നിന്നും പ്രത്യയശാസ്‌ത്രങ്ങളില്‍ നിന്നും ഇസ്‌ലാം വ്യതിരിക്തമാകുന്ന ഒരു സുപ്രധാന ഭാഗമാണിത്‌. ഇസ്‌ലാമേതര മതങ്ങളും ദര്‍ശനങ്ങളും മനുഷ്യചിന്തയുടെ ഫലങ്ങളോ മനുഷ്യകരങ്ങളുടെ ഇടപെടലുകളോ സ്വാധീനങ്ങളോ ഉള്ളവയാണ്‌.
എന്നാല്‍ ഇസ്‌ലാമിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ‘ദൈവികത’യാണ്‌. ദൈവവുമായി സുദൃഢവും സുഭദ്രവും സ്വച്ഛവുമായ ബന്ധം സ്ഥാപിക്കുകയെന്നത്‌ ഇസ്‌ലാം മുഖ്യമായി കാണുന്നു. അവന്റെ തൃപ്‌തിയും പൊരുത്തവും നേടുകയെന്നത്‌ പരമപ്രധാനമായി മനസ്സിലാക്കുന്നു. മനുഷ്യശ്രമങ്ങളുടെയും അധ്വാനങ്ങളുടെയും ആത്യന്തിക ലക്ഷ്യം ഈ ദൈവികതൃപ്‌തി നേടുകയെന്നതാണ്‌. എല്ലാറ്റിന്റെയും പര്യവസാനം അവനിലേക്കാണ്‌. അല്ലാഹു പറയുന്നു: “മനുഷ്യാ, നീ നിന്റെ രക്ഷിതാവിങ്കലേക്ക്‌ കടുത്ത അധ്വാനം നടത്തി ചെല്ലുന്നവനും അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു” (84:6). “നിന്റെ രക്ഷിതാവിങ്കലേക്കാണ്‌ എല്ലാം ചെന്നവസാനിക്കുന്നത്‌.” (53:42)
ഇസ്‌ലാം മനുഷ്യനോട്‌ ജീവിതത്തില്‍ നിര്‍വഹിക്കാനായി ഒട്ടേറെ കാര്യങ്ങള്‍ കല്‌പിക്കുകയും നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട്‌. അവയില്‍ വ്യക്തിനിഷ്‌ഠവും കുടുംബപരവും സാമൂഹികവുമായ കാര്യങ്ങളുണ്ട്‌. ആരാധനകളും അനുഷ്‌ഠാനങ്ങളും സ്വഭാവപരവുമായ കാര്യങ്ങളുണ്ട്‌. സാമ്പത്തികവും ഭരണപരവുമായ കാര്യങ്ങളുമുണ്ട്‌. ഇവയെല്ലാം ഭൗതികജീവിതത്തില്‍ വിവിധങ്ങളായ ഫലങ്ങളും നേട്ടങ്ങളും നല്‌കുന്നവയാണ്‌. ജീവിതത്തിന്റെ ഘടനയും സ്വഭാവവും നിര്‍ണയിക്കുന്നതിലും ദിശ നിര്‍ണയിക്കുന്നതിലും ഇവയ്‌ക്കെല്ലാം നിര്‍ണായകമായ പങ്കുണ്ട്‌. എന്നാല്‍, ആത്യന്തികമായി ഇവയുടെയെല്ലാം ലക്ഷ്യം ദൈവീകമായ തൃപ്‌തി കൈവരിക്കലാണ്‌. ദൈവീക തൃപ്‌തി നേടാനാകുന്നില്ലെങ്കില്‍ അന്തിമവിശകലനത്തില്‍ ഇവയെല്ലാം നിഷ്‌ഫലമാണെന്നാണ്‌ ഇസ്‌ലാം കാണുന്നത്‌.
ഏകദൈവാരാധന ഇസ്‌ലാമിന്റെ മാറ്റമില്ലാത്ത അടിത്തറയാണ്‌. ഇസ്‌ലാമിന്റെ ‘ദൈവികത’ ഏറ്റവുമധികം പ്രകടമാകുന്ന രംഗം ഈ ഇസ്‌ലാമിക കാഴ്‌ചപ്പാടാണ്‌. ദൈവത്തിന്റെ അവകാശാധികാരങ്ങളിലോ അവനു മാത്രം അവകാശപ്പെട്ട മറ്റേതെങ്കിലും കാര്യങ്ങളിലോ അവനല്ലാതെ ആരെയും പങ്കാളികളാക്കിക്കൂടായെന്നതാണ്‌ ഇതിന്റെ വിവക്ഷ. അല്ലാഹുവിന്റെ ദിവ്യത്വം പൂര്‍ണമായും അംഗീകരിച്ചേ മതിയാകൂ. അഥവാ, അവനെ മാത്രം ആരാധിക്കുകയും വണങ്ങുകയും ചെയ്യുകയെന്നതില്‍ ഒരു വിട്ടുവീഴ്‌ചയും ചെയ്യാന്‍ ഇസ്‌ലാം തയ്യാറല്ല. സര്‍വവും ദൈവത്തിന്‌ സമര്‍പ്പിച്ച്‌ പൂര്‍ണമായും അവനെ ആരാധിക്കുകയെന്നതാണിത്‌. വിശ്വാസികളോട്‌ പ്രഖ്യാപിക്കാനായി അല്ലാഹു ആവശ്യപ്പെടുന്നത്‌ നോക്കുക: “തീര്‍ച്ചയായും എന്റെ പ്രാര്‍ഥനയും എന്റെ ആരാധനാകര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന്‌ പങ്കുകാരില്ല. അപ്രകാരമാണ്‌ ഞാന്‍ കല്‌പിക്കപ്പെട്ടിരിക്കുന്നത്‌. (അവന്‌) കീഴ്‌പ്പെടുന്നതില്‍ ഞാന്‍ ഒന്നാമനാണ്‌.” (6:162,163)
മനുഷ്യജീവിതം അടിസ്ഥാനപരമായി എന്തു ലക്ഷ്യംവെക്കുന്നുവെന്നതിനെക്കുറിച്ച്‌ കേവല ഭൗതികമായ കാഴ്‌ചപ്പാടില്‍ ഒന്നും പറയാനാകില്ല. ദൈവീകമായ മാര്‍ഗദര്‍ശനമില്ലാതെ ജീവിതലക്ഷ്യം നിര്‍ണയിക്കുക സാധ്യമല്ല. ലഭ്യമാകുന്ന ജീവിതകാലയളവില്‍ തിന്നും കുടിച്ചും സുഖിച്ചും കഴിഞ്ഞുകൂടുക എന്നതല്ലാതെ ജീവിതം എന്തിനുവേണ്ടി എന്ന ചോദ്യത്തിന്‌ കൃത്യമായ ഉത്തരമൊന്നും ഭൗതിക കാഴ്‌ചപ്പാടില്‍ ലഭ്യമല്ല. മരണാനന്തരമുള്ള ഒരു പരലോക ജീവിതമെന്ന ദൈവീകമായ ഉത്തരമില്ലെങ്കില്‍ മനുഷ്യജീവിതം തികച്ചും അര്‍ഥശൂന്യവും ലക്ഷ്യരഹിതവുമായി മാറുന്നു. ദൈവീകമായ ഈ പരലോക വിശ്വാസത്തിന്റെ അഭാവത്തില്‍ അവിശ്വാസികളുടെ ജീവിതനിലപാട്‌ അല്ലാഹു പരിചയപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌: “സത്യനിഷേധികളാകട്ടെ (ഇഹലോകത്ത്‌) സുഖമനുഭവിക്കുകയും നാല്‌ക്കാലികള്‍ തിന്നുന്നതുപോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നരകമാണ്‌ അവര്‍ക്കുള്ള വാസസ്ഥലം.” (47:12)
പ്രകൃതിയും ദൈവീകതയുംദൈവത്തിന്റെ സൃഷ്‌ടിയായ മനുഷ്യന്‍ പ്രകൃത്യാ തന്നെ സ്രഷ്‌ടാവായ ദൈവത്തെപ്പറ്റി ബോധമുള്ളവനും അവന്റെ കല്‌പനാ നിരോധങ്ങള്‍ അംഗീകരിക്കാന്‍ പാകപ്പെട്ട അവസ്ഥയിലുള്ളവനുമാണ്‌. ലോകാരംഭം മുതലുള്ള മനുഷ്യചരിത്രം ഇത്‌ മനുഷ്യനെ ബോധ്യപ്പെടുത്തുന്നു. ദൈവത്തെ പറ്റിയുള്ള ചിന്തയും ബോധവുമില്ലാത്ത, ദൈവീക ആരാധന നിലനില്‌ക്കാത്ത ഒരു സമൂഹവും മനുഷ്യചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടില്ല. പൂര്‍ണാര്‍ഥത്തില്‍ ദൈവനിഷേധികളുടെ ഒരു സമൂഹം എവിടേയും ഒരു കാലത്തും ഉണ്ടായതായി രേഖയില്ല. പട്ടണങ്ങളും പണിശാലകളും കോട്ടകളും കൊട്ടാരങ്ങളും നഗരങ്ങളും നാഗരിക ചിഹ്നങ്ങളും ഇല്ലാത്ത സമൂഹങ്ങള്‍ ചരിത്രത്തില്‍ കണ്ടെത്താം. എന്നാല്‍, ആരാധനാലയങ്ങളോ ദൈവീക ചിഹ്നങ്ങളോ ഇല്ലാത്ത ഒരു സമൂഹവും എവിടെയും കഴിഞ്ഞുപോയിട്ടില്ല. ഉല്‍ഖനനം ചെയ്‌തെടുക്കുന്ന പൗരാണിക നാഗരിക ചരിത്രങ്ങളെല്ലാം ഇത്‌ വ്യക്തമാക്കുന്നുണ്ട്‌.
മനുഷ്യപ്രകൃതി സൃഷ്‌ടിപ്പില്‍ തന്നെ ‘ദൈവീകത’ അംഗീകരിക്കുന്നുവെന്നാണ്‌ ഇത്‌ കാണിക്കുന്നത്‌. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യന്റെ ഈ പ്രകൃതിബോധത്തെ പരാമര്‍ശിക്കുന്നുണ്ട്‌ (30:30). ദര്‍ശനങ്ങളോ ശാസ്‌ത്രജ്ഞാനങ്ങളോ ഭൗതികനാഗരിക വിവരങ്ങളോ ഒന്നും കടന്നുചെന്നിട്ടില്ലാത്ത പൗരാണിക മനുഷ്യനിലും ദൈവത്തെ പറ്റിയുള്ള വിവരങ്ങള്‍ മനസ്സില്‍ നിറഞ്ഞുനിന്നിരുന്നു. അത്‌ അവന്റെ മനസ്സിന്റെ ദാഹം ശമിപ്പിച്ചിരുന്നു. ഈ ദൈവബോധം നഷ്‌ടപ്പെട്ടാല്‍ മനുഷ്യന്‍ എല്ലാം നഷ്‌ടപ്പെട്ടവനെപ്പോലെയായി. അല്ലാഹുവിനെ വിസ്‌മരിച്ചവന്‍ സ്വന്തത്തെത്തന്നെ വിസ്‌മരിച്ചവനെപ്പോലെയാണെന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്‌. (59:19)
പ്രകൃത്യായുള്ള ഈ ദൈവബോധമാണ്‌ മനുഷ്യന്‌ ജീവിതത്തിലുടനീളം സ്വസ്ഥതയും സമാധാനവും പകരുന്നത്‌. ദൈവിക ബോധത്തിന്റെ അഭാവം മനുഷ്യനെ അസ്വസ്ഥനും അത്താണിയില്ലാത്തവനുമാക്കി മാറ്റുന്നു. ഏതേത്‌ പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും മനസ്സിന്‌ കുളിരും ശാന്തിയുമായി കടുന്നുവരുന്നത്‌ പ്രകൃത്യാ മനുഷ്യന്‌ ലഭിച്ച ദൈവവിശ്വാസമാണ്‌. അതിന്റെ ഫലമായാണ്‌ ജീവിതം പ്രതിസന്ധികളില്‍ ഉലഞ്ഞുപോകാതെ പിടിച്ചുനിര്‍ത്താനും ജീവിതനൗക ധൈര്യസമേതം മുന്നോട്ടു നയിക്കാനും മനുഷ്യന്‍ പ്രാപ്‌തനാകുന്നത്‌. ബഹുദൈവാരാധകര്‍ പോലും, ബഹുദൈവാരാധനയാണ്‌ ശരിയായ മതമെന്ന്‌ താത്വികമായി സമര്‍ഥിക്കാന്‍ ശ്രമിക്കുന്നവര്‍ പോലും ദൈവത്തിന്റെ ഈ സാന്നിധ്യം തള്ളിപ്പറയാന്‍ കഴിയുന്നവരല്ല. എന്നല്ല, പ്രതിസന്ധികളില്‍ അവരും ആശ്രയിക്കുന്നത്‌ ദൈവത്തെത്തന്നെ. ജീവിതത്തിലെ ഒട്ടേറെ അനുഭവങ്ങള്‍ ഇത്‌ മനസ്സിലാക്കിത്തരുന്നു. കടലിന്റെ ഏകാന്തതയില്‍ അപായങ്ങളും കഷ്‌ടതകളും കടന്നുവരുമ്പോള്‍ സഹായാര്‍ഥനയുമായി മനസ്സ്‌ തേടുന്നത്‌ പ്രകൃത്യാ ലഭിച്ച ദൈവത്തെ തന്നെയാണ്‌. ഇതരദേവന്മാരെല്ലാം അതോടെ അപ്രത്യക്ഷരായി മാറുന്നു. ഈ കാര്യം വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്‌. (17:67)
സംഘര്‍ഷമുക്തമായ വിശ്വാസം
ഏകദൈവാരാധന മനുഷ്യമനസ്സിന്‌ സമാധാനം നല്‌കുന്ന വിശ്വാസമാണ്‌. ബഹുദൈവത്വം പ്രകൃതിവിരുദ്ധവും മനസ്സമാധാനം നഷ്‌ടപ്പെടുത്തിക്കളയുന്നതുമാണ്‌. മനുഷ്യന്‍ പ്രകൃത്യാ തന്നെ ഒരൊറ്റ കേന്ദ്രത്തിലേക്ക്‌ മനസ്സിനെ തിരിച്ചുനിര്‍ത്താന്‍ ആഗ്രഹിക്കുന്നവനാണ്‌. വിവിധങ്ങളായ ആശ്രയകേന്ദ്രങ്ങള്‍ മനുഷ്യമനസ്സില്‍ അസ്വസ്ഥത സൃഷ്‌ടിക്കുകയും ആരാധനയിലൂടെ ലഭിക്കേണ്ട മനസ്സമാധാനം നഷ്‌ടപ്പെടുത്തിക്കളയുകയും ചെയ്യുന്നു. തന്നിഷ്‌ടമനുസരിച്ച്‌ വിവിധ ആരാധ്യന്മാരെ സ്വീരിക്കുന്നതിനെ വിശുദ്ധഖുര്‍ആന്‍ വിമര്‍ശിക്കുന്നുണ്ട്‌ (25:43, 45:23). വൈവിധ്യങ്ങളും വൈരുധ്യങ്ങളുമുള്ള ആരാധ്യര്‍ മനുഷ്യന്‌ ശരിയായ ജീവിതപാത കാണിക്കുന്നവരല്ല. മാനവിക ഐക്യത്തിനും ഈ ആരാധനാവൈവിധ്യം തടസ്സംതന്നെ. അല്ലാഹുവിനെ മാത്രം അവലംബിക്കുന്നവനാണ്‌ സന്മാര്‍ഗപ്രാപ്‌തന്‍. അല്ലാഹു പറയുന്നു: “ആര്‍ അല്ലാഹുവെ മുറുകെ പിടിക്കുന്നുവോ അവന്‍ നേര്‍മാര്‍ഗത്തിലേക്ക്‌ നയിക്കപ്പെട്ടിരിക്കുന്നു” (3:101). തികച്ചും ന്യായവും യുക്തവുമാണ്‌ ഈ ഏകദൈവാരാധനയെന്ന്‌ ഏതൊരു ബുദ്ധിക്കും ബോധ്യമാകുന്നതാണ്‌. അതിനാലാണ്‌ പ്രകൃതിബോധം തട്ടിയുണര്‍ത്തിക്കൊണ്ട്‌ യൂസുഫ്‌ നബി(അ) തന്റെ ജയിലിലെ കൂട്ടാളികളോട്‌ ഇങ്ങനെ ചോദിച്ചത്‌: “ജയിലിലെ രണ്ടു സുഹൃത്തുക്കളേ, വ്യത്യസ്‌ത രക്ഷാധികാരികളാണോ ഉത്തമം അതല്ല, ഏകനും സര്‍വാധികാരിയുമായ അല്ലാഹുവാണോ? അവനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്‌തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല.” (12:39,40)
ദൈവീകസന്ദേശം അടിസ്ഥാനംഇസ്‌ലാമിക സന്ദേശത്തെ മൊത്തത്തില്‍ എടുത്താല്‍ അതിന്റെ പ്രഭവ കേന്ദ്രം വഹ്‌യ് അഥവാ ദിവ്യവെളിപാടാണെന്ന്‌ കാണാവുന്നതാണ്‌. ഏതെങ്കിലും വ്യക്തിയുടെയോ ഒരുകൂട്ടം വ്യക്തികളുടെയോ ഏതെങ്കിലും പ്രത്യേക ജനവിഭാഗത്തിന്റെയോ ചിന്തയുടെയോ ഗവേഷണത്തിന്റെയോ ഫലമായി രൂപപ്പെട്ടുവന്നതല്ല. പരിപൂര്‍ണമായും ദൈവീകമാണെന്നര്‍ഥം. മനുഷ്യലോകത്ത്‌ കാണുന്ന മതങ്ങളെയും ദര്‍ശനങ്ങളെയും മൂന്നടിത്തറകളില്‍ നമുക്ക്‌ വിഭജിക്കാവുന്നതാണ്‌.
ഒന്ന്‌: ഒന്നോ ഒന്നിലധികമോ വ്യക്തികളുടെ ചിന്തയുടെയോ മസ്‌തിഷ്‌ക വ്യാപാരത്തിന്റെയോ ഫലമായി രൂപപ്പെട്ടുവന്ന പ്രസ്ഥാനങ്ങളും ദര്‍ശനങ്ങളും. കമ്യൂണിസവും മുതലാളിത്തവുമെല്ലാം ഈ ഗണത്തില്‍ പെടുന്നു.
രണ്ട്‌: മനുഷ്യനാല്‍ തന്നെ രൂപപ്പെട്ടുവന്ന മതചിന്തകള്‍. ദൈവികമായ അടിത്തറയോ ദൈവപ്രോക്ത സന്ദേശങ്ങളോ ആയിരിക്കില്ല ഇതിന്റെ അടിസ്ഥാനം. ഏതെങ്കിലും വ്യക്തികള്‍ രൂപംനല്‌കിയ ചിന്തകളായിരിക്കും ഇത്‌. പിന്നീടത്‌ അവരുടെ പേരിലുള്ള മതമായി മാറുന്നു. സിക്ക്‌ മതവും ബുദ്ധമതവും ഇതിനുദാഹരണങ്ങളാണ്‌. ഗുരു നാനാക്കിന്റെ ചിന്തയില്‍ രൂപപ്പെട്ടതാണ്‌ സിക്ക്‌ മതമെങ്കില്‍ ശ്രീബുദ്ധന്റെ പേരിലാണ്‌ ബുദ്ധമതമുള്ളത്‌. ദൈവത്തെപ്പറ്റിയോ മതമെന്ന നിലയ്‌ക്കുള്ള വിശ്വാസത്തെപ്പറ്റിയോ ചര്‍ച്ചയില്ലെന്നുള്ളതാണ്‌ ബുദ്ധമതത്തിന്റെ പ്രത്യേകത.
മൂന്ന്‌: മനുഷ്യകരങ്ങളാല്‍ വികൃതമാക്കപ്പെട്ട ദൈവിക മതങ്ങള്‍. ഇവയുടെ അടിസ്ഥാനം ദൈവികവും ദിവ്യവെളിപാടുകളുമാണെങ്കിലും പില്‍ക്കാലത്ത്‌ അനുയായികളുടെ കൈകടത്തലുകള്‍ കാരണം വികലവും വികൃതവുമാക്കപ്പെട്ടവയാണ്‌. ജൂത-ക്രൈസ്‌തവ മതങ്ങള്‍ ഇതിന്റെ ശരിയായ ഉദാഹരണങ്ങളാണ്‌.
ഇസ്‌ലാം ഇവയില്‍ നിന്നെല്ലാം തികച്ചും ഭിന്നമാണ്‌. അത്‌ തീര്‍ത്തും ദൈവീകമായ സ്രോതസ്സില്‍ നിന്ന്‌ ഉത്ഭവിച്ചതാണ്‌. ദൈവത്തിന്റെ സന്ദേശവാഹകനായ മുഹമ്മദ്‌ നബി(സ)യിലൂടെ ദൈവം മനുഷ്യര്‍ക്കെത്തിച്ചുകൊടുത്തത്‌. ദൗത്യം എത്തിച്ചുതരുന്ന മുഹമ്മദ്‌(സ)ക്ക്‌ ഇതില്‍ യാതൊരു പങ്കുമില്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ ചിന്തയോ അഭിപ്രായങ്ങളോ കാഴ്‌ചപ്പാടുകളോ ഇതില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. തീര്‍ത്തും ദൈവത്തിന്റെ വെളിപാടു മാത്രം. അദ്ദേഹം ജീവിച്ച കാലഘട്ടത്തിന്റെ ചിന്തയോ, പ്രസ്‌തുത സാഹചര്യത്തിന്റെ ഉല്‌പന്നമോ അക്കാലഘട്ടത്തിന്റെ മികച്ച ചിന്തകനെന്ന നിലക്ക്‌ മുഹമ്മദിന്റെ മസ്‌തിഷ്‌കത്തില്‍ ഊറിവന്ന ചിന്തകളോ ഒന്നുമല്ല. പ്രത്യുത, തികച്ചും ദൈവികം. വിശുദ്ധഖുര്‍ആന്‍ അനേകം സ്ഥലങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്‌. അല്ലാഹു പറയുന്നു: “അല്ലയോ ദൈവദൂതരേ, താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ താങ്കള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടത്‌ താങ്കള്‍ (ജനങ്ങള്‍ക്ക്‌) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം താങ്കള്‍ ദൗത്യം നിറവേറ്റിയിട്ടില്ല” (5:67). മുഹമ്മദ്‌ നബി(സ)യുടെ ദൗത്യത്തെക്കുറിച്ച്‌ അല്ലാഹു പറയുന്നു: “അദ്ദേഹം തന്നിഷ്‌ടപ്രകാരം സംസാരിക്കുന്നുമില്ല. അത്‌ അദ്ദേഹത്തിന്‌ ദിവ്യവെളിപാടായി നല്‌കപ്പെടുന്ന സന്ദേശം മാത്രമാകുന്നു” (53:3,4). മുഹമ്മദ്‌ നബി(സ) ഓതിക്കൊടുത്ത സന്ദേശത്തില്‍ മാറ്റത്തിരുത്തലുകളും ഇടപെടലുകളും ആവശ്യപ്പെട്ട ജനതയോട്‌ അവിടുന്ന്‌ പറയുന്നത്‌: “എന്റെ സ്വന്തം വകയായി ഇത്‌ ഭേദഗതി ചെയ്യാന്‍ എനിക്ക്‌ പാടുള്ളതല്ല. എനിക്ക്‌ ബോധനം നല്‌കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ്‌ ഞാന്‍ ചെയ്യുന്നത് ” (10:15). ഇതര ദര്‍ശനങ്ങളും ചില മതങ്ങളുമെല്ലാം അവയുടെ സ്ഥാപകരുടെ പേരുകളില്‍ അറിയപ്പെടുന്നതുപോലെ ഇസ്‌ലാം ഒരു ‘മുഹമ്മദീയ’ മതമല്ലെന്നര്‍ഥം.
ഏതെങ്കിലും മത-പൗരോഹിത്യ സഭക്കോ മതപണ്ഡിതനോ ഇസ്‌ലാമിന്റെ കാര്യങ്ങളില്‍ എന്തെങ്കിലും ചേര്‍ക്കാനോ അതില്‍ നിന്ന്‌ ചുരുക്കാനോ ക്രമം തെറ്റിക്കാനോ യാതൊരവകാശവും ഇസ്‌ലാം നല്‌കുന്നില്ല. അന്ത്യനാള്‍വരെയും ഇസ്‌ലാം ദൈവികം തന്നെ. അത്‌, അല്ലാഹു ഏറ്റെടുത്ത ഉത്തരവാദിത്തമാണ്‌: “തീര്‍ച്ചയായും നാമാണ്‌ ആ ഉത്‌ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌ ” (15:9). ക്രൈസ്‌തവ മതത്തെപ്പോലെ വിശുദ്ധ പൗലോസിന്റെ ആശയങ്ങളോ സുനഹദോസിന്റെ തീരുമാനങ്ങളോ പോപ്പിന്റെ ചാക്രികലേഖനങ്ങളോ വാഴ്‌ത്തപ്പെട്ടവരുടെയോ വിശുദ്ധരാക്കപ്പെട്ടവരുടെയോ വെളിപാടുകളോ മതമാകുന്നതുപോലെ ഇസ്‌ലാമില്‍ ഒരിക്കലും മതം മനുഷ്യഇടപെടലുകള്‍ അനുവദിക്കുന്നില്ല. മുഹമ്മദ്‌ നബി(സ) പറയുന്നത്‌ നോക്കുക: “നമ്മുടെ ഈ മത കാര്യത്തില്‍ ആരെങ്കിലും പുതുതായി വല്ലതും ചേര്‍ത്താല്‍ അവ തള്ളപ്പെടേണ്ടതാണ്‌ ” (ബുഖാരി). വിശുദ്ധ ഖുര്‍ആന്‍ അനേകം സൂക്തങ്ങളിലും ഇതേ ആശയം ഉയര്‍ത്തിക്കാണിക്കുന്നുണ്ട്‌.
സല്‍ഫലങ്ങള്‍ഇസ്‌ലാം തികച്ചും ദൈവികസന്ദേശമാണെന്നത്‌ മനുഷ്യന്‌ ധാരാളം നന്മകള്‍ കൈവരിക്കാന്‍ ഉതകുന്ന കാര്യമാണ്‌. മനുഷ്യന്‍ മനുഷ്യന്‌ തന്നെ വിധേയമാവുക, മനുഷ്യനിര്‍മിത നിയമാവലികള്‍ അനുസരിക്കുക, അതിനെ മതമായി അംഗീകരിക്കേണ്ടിവരിക എന്നത്‌ ഏറെ അധസ്ഥിതി മനുഷ്യന്‌ നല്‍കുന്ന കാര്യമാണ്‌. ഇതില്‍നിന്ന്‌ മുക്തമായി മനസ്സാക്ഷി സ്വാതന്ത്ര്യവും തന്റെ സ്രഷ്‌ടാവും പരിപാലകനുമായ ദൈവത്തിന്റെ നിയമങ്ങള്‍ അനുസരിക്കുകവഴി ലഭിക്കുന്ന മനസ്സംതൃപ്‌തിയും ഒരുപോലെ അനുഭവിക്കാന്‍ സാധിക്കുന്നു. പൗരോഹിത്യ മതങ്ങള്‍ മതമേധാവികളെയും സഭകളെയും റബ്ബുകളാക്കി മാറ്റുകയാണ്‌ ചെയ്യുന്നത്‌. (9:31)
മനുഷ്യചിന്ത രൂപംനല്‍കുന്ന ആശയങ്ങള്‍ അപക്വവും കാലദേശ വ്യത്യാസങ്ങള്‍ക്കനുസരിച്ച്‌ പരിമിതവുമായിരിക്കും. ശൈശവത്തിലോ യുവത്വത്തിലോ ഉള്ള ചിന്തകളും കാഴ്‌ചപ്പാടുകളും വാര്‍ധക്യത്തില്‍ അപക്വമായിതോന്നുന്നു. ചില പ്രത്യേക ദേശത്തോ ജനതയിലോ നിലനില്‍ക്കുന്ന ചിന്തകള്‍ അന്യരെ സംബന്ധിച്ച്‌ അസ്വീകാര്യമായി മാറുന്നു. സാഹചര്യത്തിന്റെ സമ്മര്‍ദങ്ങളില്‍ ഉരുത്തിരിഞ്ഞുവന്ന കാഴ്‌ചപ്പാടുകള്‍ പ്രസ്‌തുത സാഹചര്യം മാറുമ്പോള്‍ അസ്വീകാര്യമായി മാറുന്നു. എല്ലാ കാലത്തേക്കും എല്ലാ ജനതക്കുമാവശ്യമുള്ള സന്ദേശം സമര്‍പ്പിക്കാന്‍ ബഹുവിധ ബന്ധനങ്ങള്‍ക്കും പരിമിതികള്‍ക്കും വിധേയമായ മനുഷ്യമസ്‌തിഷ്‌കങ്ങള്‍ അയോഗ്യമാണ്‌.
മനുഷ്യന്‍ വിവിധങ്ങളായ ചാപല്യങ്ങള്‍ക്ക്‌ വിധേയനാണ്‌. ഈ ചപലതകളെല്ലാം അവന്‍ ആവിഷ്‌കരിക്കുന്ന ചിന്തകളെയും സ്വാധീനിക്കുന്നു. ഫലത്തില്‍, മനുഷ്യനന്മക്ക്‌ പകരം തിന്മയായിരിക്കും ഇത്‌ സമ്മാനിക്കുന്നത്‌. വിശുദ്ധ ഖുര്‍ആന്‍ ഈ നിലപാടിനെ വിമര്‍ശിക്കുന്നത്‌ നോക്കുക: “അല്ലാഹുവില്‍നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്‌ടത്തെ പിന്തുടരുന്നവരെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌?” (28:50)
മനുഷ്യപ്രകൃതി ഏറ്റവും നന്നായറിയുന്നത്‌ മനുഷ്യന്റെ സ്രഷ്‌ടാവായ അല്ലാഹുവിനാണ്‌. അതിനാല്‍ തന്നെ മനുഷ്യനിണങ്ങിയ നിയമങ്ങള്‍ അവതരിപ്പിക്കാനും അവന്‌ മാത്രമേ സാധിക്കുകയുള്ളൂ. അവന്റെ നിയമങ്ങള്‍ക്ക്‌ സമ്പൂര്‍ണതയും ലാളിത്യവും പ്രകൃതിയോടുള്ള ഇണക്കവുമുണ്ടായിരിക്കും. അതിനാല്‍ തന്നെ അവ അയത്‌നലളിതമായി ജീവിതത്തിലുടനീളം കൊണ്ടുനടക്കാന്‍ സാധിക്കുകയും ചെയ്യുന്നു. നിയമങ്ങള്‍ക്കുവേണ്ടി പ്രകൃതിയെ മാറ്റുകയോ പ്രകൃതിക്ക്‌ വേണ്ടി നിയമങ്ങളെ മാറ്റുകയോ ചെയ്യേണ്ടിവരുന്നില്ല. എല്ലാംകൊണ്ടും മനസ്സംതൃപ്‌തിയോടെ ജീവിച്ചുപോകാന്‍ സാധിക്കുന്നു. ഇസ്‌ലാമിന്റെ ദൈവികത മനുഷ്യസമൂഹത്തെ സംബന്ധിച്ച്‌ വന്‍നേട്ടമാണ്‌. തികഞ്ഞ ആത്മവിശ്വാസത്തോടെയും മനസ്സംതൃപ്‌തിയോടെയും ദൈവികം മാത്രമായ വിശ്വാസങ്ങളും ആരാധനകളും അനുഷ്‌ഠാനങ്ങളും സ്വഭാവശീലങ്ങളും ആചരിച്ചു ജീവിച്ചുപോകാന്‍ മനുഷ്യന്‌ കഴിയുന്നു. ഇതിലും വലുതായി ഒന്നും ഇഹലോകത്ത്‌ നേടാനില്ല

2010, സെപ്റ്റംബർ 14, ചൊവ്വാഴ്ച

ആരാധ്യനേകന്‍, അനശ്വരശാന്തി

അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌. അവര്‍ (പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല. നിങ്ങളുടെ ദൈവം ഏകദൈവമത്രെ. എന്നാല്‍ പരലോകത്തില്‍ വിശ്വസിക്കാത്തവരാകട്ടെ, അവരുടെ ഹൃദയങ്ങള്‍ നിഷേധസ്വഭാവമുള്ളവയത്രെ. അവര്‍ അഹങ്കാരികളുമാകുന്നു.[അദ്ധ്യായം 16 : 20 ,21 ,22]

വ്യാഖ്യാനം : 20 ) മരണപ്പെട്ടുപോയ മഹാന്മാരെയും മഹതികളെയും മറ്റും വിളിച്ചു സഹായം (ഇസ്തിഗാസ) ചെയ്യുന്നവരാണ് ഇവിടെ ഉദ്ദേശം. സൃഷ്ടിക്കപ്പെട്ടവരെ വിളിച്ചു തേടാന്‍ പാടില്ലെന്നും സൃഷ്ടാവിനെ മാത്രമേ വിളിച്ചു തേടാന്‍ പാടുള്ളുവെന്നും സൂക്തം വ്യക്തമാക്കുന്നു. ബദ്രീങ്ങളും, മുഹയുദ്ധീന്‍ ശെയ്ക്കും ലാത്തയും ഈസാ നബിയും എല്ലാം സൃഷ്ടിക്കപ്പെട്ടവരാണ്. യാതൊന്നിനെയും അവര്‍ സൃഷ്ടിച്ചിട്ടില്ല. അന്ത്യദിനം വരെ പുതിയ വ്യക്തികളെ മനുഷ്യന്‍ വിളിച്ചു തേടുവാന്‍ സാധ്യതയുള്ളത് കൊണ്ടാണ് 'അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നു' എന്ന ഭാവിയെക്കുറിക്കുന്ന പദം അല്ലാഹു പ്രയോഗിച്ചത്.
21 ) മരണപ്പെട്ടവരേയും മരണപ്പെടുന്ന സ്വഭാവം ഉള്ളവരുമായ ആരെയും കാര്യകാരണബന്ധങ്ങള്‍ക്ക് അപ്പുറമുള്ള സംഗതികള്‍ക്ക് വേണ്ടി വിളിച്ചു സഹായം തേടുവാന്‍ പാടില്ലെന്ന് വ്യക്തമായി ഉണര്‍ത്തുകയാണ്. മരണപ്പെട്ടവരും അദൃശ്യരുമായ മഹാന്മാരാണ് ഇവിടെ ഉദേശിക്കുന്നത് എന്ന് 'ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല' എന്ന പ്രസ്താവന യാതൊരു സംശയത്തിനും പഴുതില്ലാത്ത വിധം വ്യക്തമാക്കുന്നു. വിഗ്രഹങ്ങളെയായിരുന്നില്ല മറിച്ച് വിഗ്രഹങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മഹാന്മാരെയായിരുന്നു വിഗ്രഹാരാധകന്മാര്‍ ഉദ്ദേശിച്ചിരുന്നതെന്ന് ഇമാം റാസി (റ) തന്‍റെ തഫ്സീറില്‍ 25ല്‍ അധികം സ്ഥലങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. അപ്പോള്‍ വിഗ്രഹങ്ങള്‍ എന്ന് ഇവിടെ അര്‍ഥം നല്‍കിയാലും വിരോധമില്ല. അതായത് വിഗ്രഹങ്ങള്‍ പ്രതിനിധാനം ചെയ്യുന്നവര്‍ എന്നര്‍ത്ഥം. യേശുക്രിസ്തുവിന്‍റെ വിഗ്രഹത്തെ വിളിച്ചു വല്ല മനുഷ്യനും വിളിച്ചു തേടിയാല്‍ ഖുര്‍ആനിന്റെ ഭാഷയില്‍ വിഗ്രഹവും അദ്ദേഹവും കേള്‍ക്കുകയില്ല. മരണപ്പെട്ടവര്‍ എന്ന വിശേഷണം വിഗ്രഹത്തെക്കാള്‍ യോജിക്കുക ശൈഖിനാണ്. മലക്കുകളും ഈ സൂക്തത്തില്‍ ഉദ്ദേശിക്കപ്പെടുമെന്ന് ഇമാം റാസി (റ) ഉദ്ധരിക്കുന്നു. അതായത് അവര്‍ക്കും മരണം അനിവാര്യമാണ് (റാസി 20 -16 ).
22 ) പുനര്‍ജീവിതത്തില്‍ രക്ഷ കിട്ടുവാനും അല്ലാഹുവിന്‍റെ ശിക്ഷയില്‍നിന്നും ശുപാര്‍ശ മൂലം മോചനം ലഭിക്കുവാനുമാണ്‌ മനുഷ്യര്‍ അല്ലാഹുവിനു പുറമേ മറ്റുള്ളവരെ പ്രധാനമായും വിളിച്ചു തേടുന്നത്. അതിനാല്‍ യഥാര്‍ത്ഥമായ പരലോകത്തില്‍ ഇവര്‍ വിശ്വസിച്ചിട്ടില്ലെന്നു വിവക്ഷ. തെളിവുകളെ അവഗണിക്കുന്ന സ്വഭാവം മനുഷ്യര്‍ക്കുണ്ടായാല്‍ നിഷേധാത്മകമായ ഒരു സ്വഭാവം ഹൃദയത്തിനു ഉണ്ടാകുന്നതാണ്. സത്യത്തെ നിഷേധിക്കലാണ് അഹങ്കാരത്തിന്റെ ഒരു വിവക്ഷ.