ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌

2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

നോമ്പിന്‌ നിയ്യത്ത്‌ നിര്‍ബന്ധമുണ്ടോ?

സത്യവിശ്വാസി ഏതൊരു സല്‍ക്കര്‍മം ചെയ്യുമ്പോഴും അല്ലാഹുവിന്നുവേണ്ടിയാണ്‌ അത്‌ ചെയ്യുന്നതെന്ന വിചാരം ഉണ്ടായിരിക്കണം. മറ്റാര്‍ക്കെങ്കിലും വേണ്ടിയോ ഭൗതിക താല്‌പര്യങ്ങള്‍ ലക്ഷ്യമാക്കിയോ ആണ്‌ പ്രവൃത്തികള്‍ ചെയ്യുന്നതെങ്കില്‍ അവ നിയ്യത്തില്ലാത്ത കര്‍മങ്ങളായിരിക്കും. ഇതുസംബന്ധിച്ച അടിസ്ഥാന പ്രമാണം ഖലീഫ ഉമര്‍(റ) ഉദ്ധരിച്ച ഒരു നബിവചനമാണ്‌.
``കര്‍മങ്ങള്‍ ഉദ്ദേശ്യങ്ങള്‍ക്ക്‌ അനുസൃതമായിട്ട്‌ മാത്രമായിരിക്കും. ഏതൊരു മനുഷ്യന്നും ലഭിക്കുന്നത്‌ അയാള്‍ ഉദ്ദേശിച്ചത്‌ മാത്രമായിരിക്കും. വല്ലവനും ഹിജ്‌റ(പലായനം) ചെയ്യുന്നത്‌ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമാണെങ്കില്‍ അവന്റെ ഹിജ്‌റ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും തന്നെയാകുന്നു. വല്ലവന്റെയും ഹിജ്‌റ ഭൗതിക നേട്ടം കരസ്ഥമാക്കുന്നതിനുവേണ്ടിയോ ഒരു സ്‌ത്രീയെ വിവാഹംകഴിക്കുന്നതിനുവേണ്ടിയോ ആണെങ്കില്‍ അവന്‍ എന്ത്‌ ഉദ്ദേശിച്ച്‌ ഹിജ്‌റ ചെയ്‌തുവോ അതിന്‌ മാത്രമേ അവന്റെ ഹിജ്‌റ ഉതകുകയുള്ളൂ'' (ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തത്‌). ഹിജ്‌റ പോകുമ്പോള്‍, ഞാന്‍ ഇന്ന സമയത്ത്‌ മദീനയിലേക്ക്‌ പുറപ്പെടും എന്ന്‌ പറയണമെന്നല്ല ഈ നബിവചനത്തിന്റെ താല്‌പര്യം. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട്‌ റസൂലിനോടൊപ്പം ചെന്നുചേരുക എന്ന ഉദ്ദേശ്യത്തോടെ സ്വദേശം വിട്ട്‌ മദീനയിലേക്ക്‌ പോകുമ്പോഴേ അത്‌ സ്വീകാര്യമായ പുണ്യകര്‍മമാവുകയുള്ളൂ എന്നത്രെ പ്രസ്‌തുത വചനത്തില്‍നിന്ന്‌ ഗ്രഹിക്കാവുന്നത്‌.
നോമ്പിന്റെ നിയ്യത്ത്‌ സംബന്ധിച്ച്‌ ഉദ്ധരിക്കപ്പെട്ടിട്ടുള്ള തെളിവ്‌ ``നോമ്പെടുക്കാന്‍ പ്രഭാതത്തിന്‌ മുമ്പായി തീരുമാനിക്കാത്തവന്‌ നോമ്പില്ല'' (ഇബ്‌നു ഉമര്‍ മുഖേന തിര്‍മിദിയും അബൂദാവൂദും ഉദ്ധരിച്ചത്‌) എന്ന നബിവചനമാണ്‌. പ്രത്യേക കാരണമൊന്നും ഇല്ലെങ്കില്‍ ഓരോ സത്യവിശ്വാസിയും റമദാനിലെ എല്ലാ ദിവസങ്ങളിലും നോമ്പനുഷ്‌ഠിക്കണമെന്ന്‌ തീരുമാനമെടുത്തവനായിരിക്കും. നോമ്പ്‌ തുറക്കുമ്പോഴും അത്താഴം കഴിക്കുമ്പോഴുമെല്ലാം അടുത്തദിവസം നോമ്പെടുക്കണമെന്ന വിചാരം അവന്റെ മനസ്സിലുണ്ടായിരിക്കും. ഈ വിചാരം തന്നെയാണ്‌ ഉപര്യുക്ത ഹദീസിലെ പരാമര്‍ശവിഷയം. `ഈ കൊല്ലത്തെ റമദാന്‍ മാസത്തിലെ നോമ്പ്‌ നോറ്റുവീട്ടുന്നതിനായി അല്ലാഹുവിനുവേണ്ടി ഞാന്‍ നാളെ നോമ്പ്‌ നോല്‌ക്കാന്‍ കരുതിയിരിക്കുന്നു' എന്ന്‌ മലയാളത്തിലും അറബിയിലും മൊഴിയണമെന്ന്‌ അല്ലാഹുവോ റസൂലോ(സ) കല്‌പിച്ചിട്ടില്ല. അതിനാല്‍ നിയ്യത്ത്‌ ചൊല്ലല്‍ ഫര്‍ദോ സുന്നത്തോ അല്ല.
അല്ലാഹുവിന്റെ കല്‌പന മാനിച്ചുകൊണ്ടും അവന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ടും വ്രതമനുഷ്‌ഠിക്കുന്നതിന്‌ പകരം, രോഗശമനം ലക്ഷ്യമാക്കിയോ മറ്റു ഭൗതിക കാരണങ്ങളാലോ ഒരാള്‍ ആഹാരപാനീയങ്ങള്‍ വര്‍ജിക്കുകയാണെങ്കില്‍ അത്‌ ശരിയായ നിയ്യത്തില്ലാത്ത നോമ്പായിരിക്കുമെന്ന്‌ ആദ്യം ഉദ്ധരിച്ച ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാം. അത്‌ അല്ലാഹുവിങ്കല്‍ പരിഗണനീയമായ പുണ്യകര്‍മമാവുകയില്ല.
ഒരു ദിവസം നബി(സ) എന്റെ അടുത്ത്‌ കടന്നുവന്നിട്ട്‌, നിങ്ങളുടെ പക്കല്‍ (ഭക്ഷിക്കാന്‍) വല്ലതുമുണ്ടോ എന്ന്‌ ചോദിച്ചു. ഒന്നുമില്ലെന്ന്‌ ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ``എങ്കില്‍ ഞാന്‍ നോമ്പെടുക്കുകയാണ്‌.'' മറ്റൊരു ദിവസം അദ്ദേഹം ഞങ്ങളുടെ അടുത്തുവന്നപ്പോള്‍ ഞങ്ങള്‍ക്ക്‌ കുറച്ച്‌ `ഹൈസ്‌' (ഒരു മധുരപലഹാരം) പാരിതോഷികമായി കിട്ടിയിട്ടുണ്ടെന്ന്‌ ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം പറഞ്ഞു: ``അതെനിക്ക്‌ കാണിച്ചുതരൂ. ഞാന്‍ ഇന്ന്‌ വ്രതമനുഷ്‌ഠിച്ചിരിക്കുകയായിരുന്നു.'' തുടര്‍ന്ന്‌ അദ്ദേഹം അത്‌ കഴിച്ചു. ആഇശ(റ)യില്‍ നിന്ന്‌ ഇമാം മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌ത ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍, നിര്‍ബന്ധമല്ലാത്ത നോമ്പ്‌ അനുഷ്‌ഠിക്കണമോ വേണ്ടേ എന്ന കാര്യത്തില്‍ രാവിലെ തീരുമാനമെടുത്താലും മതിയെന്ന്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
ലൈംഗികബന്ധത്തിലൂടെ നോമ്പ്‌ മുറിച്ചാല്‍
ഒരാള്‍ ലൈംഗികവേഴ്‌ച മുഖേന നോമ്പ്‌ മുറിക്കാന്‍ ഇടയായാല്‍ എന്താണ്‌ ചെയ്യേണ്ടത്‌?
വി അബ്‌ദുല്‍വാഹിദ്‌ കുവൈത്ത്‌
ബുഖാരിയും മുസ്‌ലിമും മറ്റു പ്രമുഖ ഹദീസ്‌ ഗ്രന്ഥകര്‍ത്താക്കളും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ള ഒരു നബിവചനമനുസരിച്ച്‌ അയാള്‍ പ്രായശ്ചിത്തം ചെയ്യേണ്ടതാണ്‌. ഒന്നുകില്‍ ഒരു അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്‌ഠിക്കുക, അതും സാധ്യമല്ലെങ്കില്‍ അറുപത്‌ അഗതികള്‍ക്ക്‌ ആഹാരം നല്‌കുക. ആഹാരത്തിന്റെ അളവ്‌ നബി(സ) നിര്‍ണയിച്ചിട്ടില്ല. സംഭോഗം മുഖേന നോമ്പു മുറിച്ചവന്‍ അതിനു പകരം മറ്റൊരു ദിവസം നോമ്പെടുക്കണമെന്നും നബി(സ) പറഞ്ഞതായി അബൂദാവൂദ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.