ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌

2011, ജൂലൈ 2, ശനിയാഴ്‌ച

ഭാര്യാഭര്‍ത്താക്കന്മാരുടെ ബാധ്യതകള്‍

ഭാര്യാഭര്‍ത്താക്കന്മാര്‍ അന്യോന്യം പാലിക്കേണ്ട കടമകളും
കടപ്പാടുകളും ഇസ്‌ലാം വിശദമാക്കിയിട്ടുണ്ട്‌. സൂറത്തുല്‍ബഖറയിലെ 228-ാം വചനത്തില്‍ ഈ കാര്യം സൂചിപ്പിച്ചതായി കാണാം. നബി(സ) നിങ്ങള്‍ക്ക്‌ നിങ്ങളുടെ ഭാര്യമാരോടും ഭാര്യമാര്‍ക്ക്‌ ഭര്‍ത്താക്കന്മാരോടും ചില ബാധ്യതകളും അവകാശങ്ങളുമുണ്ടെന്ന്‌ വ്യക്തമാക്കിയതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. (ഇബ്‌നുമാജ 1851)

ഇതില്‍ ഒന്നാമത്തേത്‌ അവള്‍ക്കുള്ള ഭക്ഷണം, വസ്‌ത്രം, താമസസ്ഥലം എന്നിവ മാന്യമായ നിലയില്‍ നല്‍കലാണ്‌. ഭാര്യക്ക്‌ താന്‍ എന്തൊക്കെയാണ്‌ കൊടുക്കേണ്ടതെന്ന്‌ ആരാഞ്ഞ ഒരു സ്വഹാബിയോട്‌ നബി(സ) പറഞ്ഞത്‌ ഇങ്ങനെയാണ്‌: ``നീ ഭക്ഷിക്കുന്നതുപോലെ അവള്‍ക്കും ഭക്ഷണം നല്‌കുക. നീ ധരിക്കും പോലെ അവള്‍ക്കും ആവശ്യമായ വസ്‌ത്രം നല്‌കുക. നീ അവളുടെ മുഖത്തടിക്കുകയോ അസഭ്യം വിളിക്കുകയോ അരുത്‌. അവളുമായി പിണങ്ങി വീടുമാറി താമസിക്കരുത്‌.'' (അഹ്‌മദ്‌ 4:447, 5:3)

രണ്ട്‌), അവളുമായി ലൈംഗിക ബന്ധം നടത്തല്‍. സൂറത്തുല്‍ ബഖറയിലെ 226-ാം വചനപ്രകാരം നാലു മാസത്തിലൊരിക്കലെങ്കിലും ഈ ബന്ധപ്പെടല്‍ വേണമെന്ന്‌ സൂചനയുണ്ട്‌. അതല്ലെങ്കില്‍ എല്ലാ ഓരോ ശുദ്ധികാലങ്ങളിലും. ലൈംഗികദാഹം തീര്‍ക്കല്‍ ഭാര്യാഭര്‍തൃബന്ധത്തിന്റെ അനിവാര്യമായ തേട്ടമാണ്‌.

മൂന്ന്‌), ഒന്നിലധികം ഭാര്യമാരുള്ള ഒരാള്‍ അവരിലെ ഒരുവളുമായി കൂടുതല്‍ ചായ്‌വ്‌ കാണിക്കുന്നത്‌ ശരിയല്ല. അത്‌ ശിക്ഷാര്‍ഹമാണ്‌. ഭാര്യമാര്‍ക്കിടയില്‍ നീതിയോടെയുള്ള വിഹിതങ്ങള്‍ നല്‌കേണ്ടതുണ്ട്‌. അയാള്‍ അനീതി കാണിച്ചാല്‍ പരലോകത്ത്‌ ശരിയായ വിധം നടക്കാനാകാതെ ഒരു ഭാഗത്തേക്ക്‌ ചെരിഞ്ഞു നടക്കേണ്ടി വരുന്ന ദുരവസ്ഥയാണുണ്ടാവുക. ഇത്‌ ഇത്തരക്കാരുടെ അടയാളമായിട്ടാണ്‌ നബി(സ) സൂചിപ്പിച്ചിട്ടുള്ളത്‌. (അഹ്‌മദ്‌ 2:347)

നാല്‌), ചെറുപ്പക്കാരിയായ ഒന്നാം വിവാഹിതയെ നിക്കാഹ്‌ കഴിച്ചാല്‍ അവളുടെയടുക്കല്‍ ആദ്യത്തെ ഏഴു ദിവസവും പ്രായമുള്ളവളും രണ്ടാം വിവാഹിതയുമായവളെ നിക്കാഹ്‌ കഴിച്ചാല്‍ അവളുടെയടുക്കല്‍ ആദ്യത്തെ മൂന്ന്‌ ദിവസവും കഴിച്ചുകൂട്ടുക ഭര്‍ത്താവിന്റെ കടമയാണ്‌. (ദാറഖുത്‌നി 3:203, മുസ്‌ലിം)

സൂറത്തുല്‍ ബഖറയിലെ 228-ാം വചനത്തില്‍ സൂചിപ്പിച്ചപോലെ ഭാര്യയ്‌ക്ക്‌ ഭര്‍ത്താവിനോടും ചില കടമകളുണ്ട്‌. ഭാര്യയുടെ കടമകള്‍:

ഒന്ന്‌), ഭര്‍ത്താവിനെ നല്ല കാര്യങ്ങളില്‍ അനുസരിക്കുക. അഥവാ, അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ക്ക്‌ എതിരാകുന്ന ഒരു കാര്യത്തിലും അനുസരണമില്ല. അവള്‍ക്ക്‌ ചെയ്യാന്‍ കഴിയാത്തതിലും അനുസരിക്കണമെന്നില്ല. ഇതെല്ലാം ഇസ്‌ലാമിലെ പൊതുതത്വങ്ങളും കൂടിയാണ്‌. സൂറത്തുന്നിസാഇലെ 34-ാം വചനത്തില്‍ അവരുടെ അനുസരണത്തെപ്പറ്റി പരാമര്‍ശമുണ്ട്‌.

രണ്ട്‌), ഭര്‍ത്താവിന്റെ അഭാവത്തില്‍ ഭര്‍ത്താവിന്റെ ധനം, അഭിമാനം എന്നിവ സംരക്ഷിക്കുക. ഭര്‍ത്താവിന്റെ അനുമതിയില്ലാതെ വീടുവിട്ടു പോകാതിരിക്കുക

മൂന്ന്‌), ഭര്‍ത്താവിന്റെ കൂടെ യാത്രക്ക്‌ ആവശ്യപ്പെട്ടാല്‍ അത്‌ സ്വീകരിക്കുക. അയാളുടെ വൈകാരികശമനത്തിനായി വിളിച്ചാല്‍ ഉത്തരം നല്‍കുക. അല്ലാത്തപക്ഷം അവള്‍ക്കുണ്ടാകുന്ന ദുരവസ്ഥ ബുഖാരിയിലും (7:39) മുസ്‌ലിമിന്റെ നിക്കാഹിന്റെ അധ്യായത്തിലും ഉദ്ധരിച്ചിട്ടുണ്ട്‌.

നാല്‌) സുന്നത്തായ നോമ്പ്‌ അനുഷ്‌ഠിക്കാന്‍ ഭര്‍ത്താവിന്റെ സമ്മതം തേടുക. ഇത്‌ സംബന്ധമായി ബുഖാരി (7:39) റിപ്പോര്‍ട്ടു ചെയ്‌തിട്ടുണ്ട്‌.

അഞ്ച്‌), ഭാര്യ ഭര്‍ത്താവുമായി പിണങ്ങാതിരിക്കുക. ഒരു മുസ്‌ലിം മറ്റൊരാളുമായി മൂന്ന്‌ ദിവസത്തിലധികം പിണങ്ങിക്കഴിയല്‍ സാധാരണഗതിയില്‍ തന്നെ ഇസ്‌ലാം വിലക്കിയ കാര്യമാണ്‌. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പിണക്കം സംഭവിച്ചാല്‍ നല്ലതായ ഉപദേശങ്ങള്‍ നല്‌കി ശരിപ്പെടുത്തണമെന്ന്‌ സൂറത്തുന്നിസാഇലെ 34,35 വചനങ്ങള്‍ വിശദമാക്കിയിട്ടുണ്ട്‌.

ആറ്‌), വൈകാരികമായ ആഗ്രഹം ജനിപ്പിക്കാനുതകുന്ന സ്‌പര്‍ശനങ്ങളും സംസാരങ്ങളും ഇസ്‌ലാമിക നിയമങ്ങളുടെയും സംസ്‌കാരത്തിന്റെയും ചട്ടക്കൂട്ടില്‍ നിലനിര്‍ത്തുക. ബിസ്‌മി ചൊല്ലുക, പിശാചുബാധയില്‍ നിന്ന്‌ രക്ഷ തേടുക, ഗുഹ്യഭാഗത്തേക്ക്‌ എത്തിനോക്കാതിരിക്കുക, മാസമുറയോ പ്രസവരക്തമോ ഉള്ളപ്പോള്‍ സംഭോഗം ചെയ്യാതിരിക്കുക, പ്രകൃതിവിരുദ്ധ രതികളെല്ലാം ഒഴിവാക്കുക, അവളുടെ അനുമതിയില്ലാതെ ഗര്‍ഭം ധരിക്കാതിരിക്കാന്‍ ഭര്‍ത്താവ്‌ മാര്‍ഗം സ്വീകരിക്കുക, നിര്‍ബന്ധിച്ച്‌ ഗര്‍ഭം അലസിപ്പിക്കുക എന്നീ കാര്യങ്ങളെല്ലാം സൂക്ഷിക്കപ്പെടേണ്ടതാണ്‌.

രാത്രി ഉറങ്ങുന്നതിനു മുമ്പായും, സംയോഗം ആവര്‍ത്തിക്കാനുദ്ദേശിക്കുമ്പോഴും, വലിയ അശുദ്ധിക്കാരന്‍ കുളിച്ചു വൃത്തിയാകുന്നതിനു മുമ്പായി ഭക്ഷണം കഴിക്കാന്‍ കരുതുമ്പോഴും വുദ്വൂ എടുക്കല്‍ സുന്നത്താണ്‌. ഭാര്യക്ക്‌ മാസമുറയോ പ്രസവരക്തമോ ഉള്ളപ്പോള്‍ അവളുമായി സംയോഗമല്ലാത്ത മറ്റു ഇടപെടലുകള്‍ അനുവദിക്കപ്പെട്ടതാണ്‌.